ഇന്ധന ചോര്‍ച്ചയില്ലാത്തത് മാത്രം ആശ്വാസം; 24 മണിക്കൂറിനകം ഇന്ധനം നീക്കുന്ന പ്രവൃത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നടക്കില്ല; കുറഞ്ഞത് 24 ദിവസം വേണ്ടി വരുമെന്ന് കമ്പനി; ക്യാപ്ടനും ജീവനക്കാര്‍ക്കും കോവിഡ്; എം എസ് സി എല്‍സയില്‍ നടപടികള്‍ എല്ലാം വൈകും

Update: 2025-06-14 02:22 GMT

കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3യുടെ ക്യാപ്റ്റനും മറ്റ് ചില ജീവനക്കാര്‍ക്കും കോവിഡ്. ഇതോടെ കപ്പല്‍ മുങ്ങിയതില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ വൈകുന്നു. കോവിഡ് ബാധിതരായ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇവര്‍ക്കില്ല. എങ്കിലും കോവിഡ് മാറിയ ശേഷമേ ഇവരെ പോലീസ് ചോദ്യം ചെയ്യൂ. ഇത് കേസില്‍ അനിവാര്യതയാണ്.

കേസിലെ രണ്ടും മൂന്നും പ്രതികളായ ക്യാപ്റ്റനില്‍നിന്നും ജീവനക്കാരില്‍നിന്നും മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ഇവര്‍ അസുഖബാധിതരാണെന്നു കണ്ടെത്തിയത്. കേസെടുത്ത കാര്യം പോലീസ് കപ്പല്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്. അതിനിടെ മുങ്ങിയ കപ്പലില്‍നിന്ന് വൊയേജ് ഡാറ്റാ റിക്കാര്‍ഡര്‍ (വിഡിആര്‍) എത്രയും വേഗം വീണ്ടെടുക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദേശം നല്‍കി. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും. വിഡിആര്‍ കണ്ടെത്താത്തത് അസ്വാഭാവികമാണെന്ന വിലയിരുത്തലുണ്ട്. ഇത് കണ്ടെത്താന്‍ കപ്പല്‍ കമ്പനി യാതൊന്നും ചെയ്തില്ലെന്നാണ് നിരീക്ഷണം.

24 മണിക്കൂറിനകം ഇന്ധനം നീക്കുന്ന പ്രവൃത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും ഡിജിഎസ് കൈമാറിയിട്ടുണ്ട്. കപ്പലിന്റെ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് മാറ്റാത്തത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. എംഎസ്സി എല്‍സ 3യുടെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. അലക്ഷ്യമായി കപ്പലോടിക്കല്‍, കപ്പല്‍പ്പാതയില്‍ തടസവും അപകടവും ഉണ്ടാക്കല്‍, അശ്രദ്ധമായി വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുള്ളത്.

കപ്പലിലെ ടാങ്കില്‍നിന്ന് എണ്ണ നീക്കുന്ന പ്രവൃത്തി ഇനിയും തുടങ്ങാനായിട്ടില്ല. എണ്ണ നീക്കാന്‍ പുതുക്കിയ സമയക്രമം എംഎസ്സി നിയോഗിച്ച സാല്‍വേജ് ടീം, ഡിജി ഷിപ്പിങ്ങിന് നല്‍കി. 24 ദിവസം വേണ്ടിവരുമെന്നാണ് പറഞ്ഞിരിക്കുന്നത്. 15 ടാങ്കുകളില്‍നിന്നാണ് എണ്ണ നീക്കുക. ഇതിനായി ഭൂരിഭാഗം ഉപകരണങ്ങളും എത്തി. ഉപകരണങ്ങള്‍ എത്താനുള്ള കാലതാമസമാണ് എണ്ണ നീക്കംചെയ്യുന്നത് വൈകാന്‍ കാരണമായിപ്പറയുന്നത്. എന്നാല്‍, രണ്ടുതരത്തിലുള്ള എണ്ണനീക്കല്‍ ഷെഡ്യൂള്‍ സമര്‍പ്പിക്കാന്‍ ഡിജി ഷിപ്പിങ് ആവശ്യപ്പെട്ടു. കാലാവസ്ഥ പ്രതികൂലവും അനുകൂലവുമാകുന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഷെഡ്യൂളാണ് നല്‍കേണ്ടത്.

നിലവില്‍ കപ്പലിന്റെ ടാങ്കുകള്‍ ബലപ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്ന് ഇന്ധനചോര്‍ച്ചയില്ല. കാലാവസ്ഥയെ ആശ്രയിച്ചാകും ഇന്ധനം നീക്കംചെയ്യുക.

Tags:    

Similar News