കൊച്ചി തീരത്തെ കപ്പല്‍ അപകടം; 48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം; അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം; മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായെന്ന് നോട്ടീസില്‍; കപ്പല്‍ കമ്പനിയുടെ പേരില്‍ കേസെടുക്കാതെ മെല്ലേപ്പോക്ക് തുടര്‍ന്ന സര്‍ക്കാര്‍ മലക്കം മറിഞ്ഞത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തീരമേഖലയില്‍ തിരിച്ചടി ഭയന്ന്

കൊച്ചി തീരത്തെ കപ്പല്‍ അപകടം; 48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം

Update: 2025-06-12 01:59 GMT

കൊച്ചി: കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംഎസ്‌സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്.

ഇന്ത്യന്‍ തീരത്തെയും സമുദ്രാവസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നോട്ടീസ്. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു. മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. സാല്‍വേജ് നടപടിക്രമങ്ങള്‍ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികള്‍ ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. വിവിധ ആക്റ്റുകള്‍ പ്രകാരം നടപടി തുടങ്ങും. അടിയന്ത നടപടിയില്ലെങ്കില്‍ കര്‍ശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

അതേസമയം, സിംഗപൂര്‍ കപ്പലിലെ തീപിടുത്തത്തിലും വാന്‍ ഹൈ ലെന്‍സ് ഷിപ്പിംഗ് കമ്പനിക്കും മുന്നറിയിപ്പ് നല്‍കി. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണം. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഷിപ്പിംഗ് കമ്പനി ഗുരുത വീഴ്ച വരുത്തിയെന്ന് ഷിപ്പിംഗ് ഡിജി പറഞ്ഞു. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാല്‍വേജ് കപ്പലില്‍ മതിയായ സംവിധാനവുമില്ലെന്നും നോട്ടീസില്‍ പറയുന്നു.

അതിനിട കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എല്‍സ-3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്സിയുടെ പേരില്‍ കേസെടുക്കേണ്ടതില്ലെന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ മലക്കംമറിഞ്ഞത് രാഷ്ട്രീയ തിരിച്ചടി ഭയത്തെ തുടര്‍ന്നെന്ന് സൂചനകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളെ പിണക്കുന്നതിലെ അപകടം സിപിഎം തിരിച്ചറിഞ്ഞു. തീരമേഖലയില്‍ കടുത്ത ആശങ്കയാണ് കപ്പല്‍ അപകടം ഉണ്ടാക്കിയത്.

കണ്ടെയ്നര്‍ അവശിഷ്ടങ്ങളും വീപ്പകളും തട്ടി വള്ളവും വലയും നശിക്കുമ്പോഴും സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നത് വിമര്‍ശനത്തിനിടയാക്കി. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികൂടി വേണമെന്ന ആവശ്യവുമുയര്‍ന്നു. മറ്റൊരു കപ്പലപകടംകൂടി ഉണ്ടായതും ഇരുകേസുകളിലും വ്യത്യസ്തനിലപാടുകള്‍ സ്വീകരിക്കുന്നതിലെ അപകടവും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

ഇതിനിടെ പരാതിലഭിച്ചാല്‍ കേസെടുക്കാന്‍ കഴിയുമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറലില്‍നിന്ന് ലഭിച്ചു. സിപിഎം ഏരിയാസെക്രട്ടറിയും ഇടത് മത്സ്യത്തൊഴിലാളി സംഘടനാഭാരവാഹിയുമായ സി. ഷാംജി ബുധനാഴ്ച ഇ-മെയില്‍ പരാതി അയച്ചതോടെയാണ് കേസെടുക്കാന്‍ വഴിതെളിഞ്ഞത്. എഫ്ഐആറിന്റെ പകര്‍പ്പ് മുഖ്യമന്ത്രി സാമൂഹികമാധ്യത്തില്‍ പങ്കുവെക്കുകയും ചെയ്തു.

നഷ്ടപരിഹാരം ഈടാക്കാന്‍ സിവില്‍ കേസെടുക്കാനാണ് ആദ്യം എജി നിയമോപദേശം നല്‍കിയത്. ഇതിലെ പരിമിതികള്‍ കണക്കിലെടുത്താണ് കപ്പലപകടം ബാധിച്ചിട്ടുള്ളവര്‍ ആരെങ്കിലും പരാതിനല്‍കിയാല്‍ ക്രിമിനല്‍ കേസെടുക്കാമെന്ന് തീരുമാനിച്ചത്. അദാനിയുമായി കപ്പല്‍ കമ്പനിക്ക് ബന്ധമുണ്ടെന്ന തരത്തിലും ആരോപണവും വിവാദമായിരുന്നു.

അതേസമയം കേരളാതീരത്തെ ലൈബീരിയന്‍ കപ്പല്‍ അപകടം സംബന്ധിച്ച പൊതുതാത്പര്യ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നഷ്ടപരിഹാരം തേടി കപ്പല്‍ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ട് പ്രിയന്‍ പ്രതാപന്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് നേരത്തെ കോടതി വിശദീകരണം തേടുകയും വിവരങ്ങള്‍ ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് കാര്‍ഗോ വിശദാംശങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. കപ്പല്‍ അപകടത്തിന് പിന്നാലെ സ്വീകരിച്ച നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കേസെടുത്ത കാര്യം വിശദാംശങ്ങള്‍ പുറത്ത് വിട്ടത്, അപകടവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവ സര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കും.

കൊച്ചി പുറംകടലില്‍ MSC എല്‍സ-3 കപ്പല്‍ അപകടത്തില്‍പ്പെട്ട കേസില്‍ പരാതിക്കാരന്‍ സി.ഷാംജിയുടെ മൊഴി കോസ്റ്റല്‍ പൊലീസ് രേഖപ്പെടുത്തി. വരുംദിവസങ്ങളില്‍ പ്രതികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കപ്പല്‍ കമ്പനിയെ ഒന്നാംപ്രതിയാക്കിയും ഷിപ്പ് മാസ്റ്ററെയും ക്രൂവിനെയും രണ്ടും മൂന്നും പ്രതികളാക്കിയുമാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോസ്റ്റല്‍ എഐജി പദം സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    

Similar News