'ഭാഗ്യാദ ലക്ഷ്മി ബാരമ്മ നമ്മമ്മ നീ...സൗഭാഗ്യദാ ലക്ഷ്മി ബാരമ്മ...'; വീണ്ടും ആ കീര്‍ത്തനം കേട്ട് വിരലുകള്‍ മാന്ത്രികമായി താളമിട്ടു; മുല്ലയ്ക്കല്‍ വീട് സംഗീതാത്മകമായ നിമിഷം; നന്ദിത ടീച്ചര്‍ക്കരികിലിരുന്ന് ഗാനാര്‍ച്ചന നടത്തി ശിഷ്യര്‍; പഴയകാല ഓര്‍മകളില്‍ മുഴുകി പലരുടെയും കണ്ണ് നിറഞ്ഞു; കണ്ടുമുട്ടലിന്റെ സന്തോഷത്തില്‍ 102-കാരി
ആലപ്പുഴ: ഭാഗ്യാദ ലക്ഷ്മി ബാരമ്മ നമ്മമ്മ നീ...സൗഭാഗ്യദാ ലക്ഷ്മി ബാരമ്മ... എന്ന കീർത്തനം കേട്ട് ആ വയോധികയുടെ വിരലുകൾ വീണ്ടും മന്ത്രികമായി താളമിട്ടു. വാർദ്ധക്യത്തിന്റെ ആലസ്യം മറന്ന് വീണ്ടും അവർ നല്ല കാലങ്ങളിലേക്ക് സഞ്ചരിച്ചു. സംഗീതാധ്യാപികയായ നന്ദിത ടീച്ചർക്കരികിലിരുന്ന് വീണ്ടും സംഗീതം ആലപിച്ചതിന്റെ ഡബിൾ ഹാപ്പിയിലാണ് ശിഷ്യരും. ഓരോ കീർത്തനങ്ങൾ ആലപിക്കുമ്പോഴും പഴയകാല ഓർമകളിൽ മുഴുകി പലരുടെയും കണ്ണ് നിറയുകയായിരുന്നു.
എന്നാൽ, ശിഷ്യര്‍ ഒരുസ്വരമായി മാറിയപ്പോള്‍ നന്ദിത ടീച്ചറുടെ മുഖം തെളിയുന്നതാണ് അവിടെ കണ്ടത്. ചടങ്ങിൽ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തിരിന്നു. 'ഭാഗ്യാദ ലക്ഷ്മി ബാരമ്മ...' എന്ന കീര്‍ത്തനത്തിനം കേട്ടപ്പോൾ തന്നെ ടീച്ചറുടെ വിരലുകള്‍ അറിയാതെ താളമിടുകയായിരുന്നു.ഇതോടെ ഞായറാഴ്ച ദിവസം മുല്ലയ്ക്കല്‍ ജയറാംമന്ദിര്‍ വീട് ആഹ്ലാദത്തിൽ ആറാടുകയായിരുന്നു.
അയ്യായിരത്തോളം ശിഷ്യരാണ് 102 വയസ്സുപിന്നിട്ട സംഗീതാധ്യാപിക നന്ദിത ടീച്ചര്‍ക്ക് ഉള്ളത്. ഇവരെ പ്രതിനിധാനം ചെയ്യാൻ എത്തിയ നൂറോളം പേരാണ് ഗാനാര്‍ച്ചന നടത്തിയത്. ശിഷ്യനായ ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്മകുമാര്‍ ടീച്ചര്‍ക്കരികിലിരുന്നു. പദ്മനാഭാ.., തെച്ചീമന്ദാരം എന്നീ കീര്‍ത്തനങ്ങള്‍ പാടി കേൾപ്പിച്ചു. ചെറുപ്പ കാലഘട്ടത്തിൽ അരികിലിരുത്തി ടീച്ചര്‍ പകര്‍ന്നു നൽകിയ ഐശ്വര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.വി. രാംലാലും വയലിനിസ്റ്റായ ഭാര്യ ബിന്ദു കെ. ഷേണായിയും ആലപ്പുഴയില്‍ താമസമാക്കിയ കാലംമുതല്‍ ടീച്ചറുമായി അടുപ്പത്തിലായിരുന്നു. സംഗീതാര്‍ച്ചനയ്ക് ബിന്ദു വയലിനൊരുക്കിയപ്പോള്‍ 1970 മുതല്‍ ടീച്ചറുടെ കച്ചേരികള്‍ക്കെല്ലാം പക്കമേകിയ ഗോപിനാഥപ്രഭു മൃദംഗത്തില്‍ ആറാടി.
ടീച്ചറുടെ സംഗീത ക്ലാസിൽ എത്തി പ്രണയിച്ച് വിവാഹിതരായ അജിത്കുമാര്‍ ശര്‍മയും ഗീതാബാലിയും ശ്രീകാന്തും രഞ്ജിതയും ഇരട്ടി ആഹ്ളാദത്തില്‍ സ്വരം ലയിപ്പിച്ചു. ഗാനാര്‍ച്ചനയ്‌ക്ക് എത്തിയ 66 വയസ്സുള്ള സുരേഷ്‌കുമാര്‍ ഷേണായിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ടീച്ചര്‍ ആഹാരം നൽകിയതിന്റെ ഓര്‍മ്മയിലായിരുന്നു അദ്ദേഹം.
അതേസമയം, കായംകുളം ബാളിഗ കുടുംബത്തില്‍ ജനിച്ച നന്ദിത അച്ഛന്റെ മരണശേഷം അമ്മ സരസ്വതിയമ്മാളുമൊത്ത് സംഗീതം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് സ്വാതിതിരുനാള്‍ സംഗീത കോളേജില്‍നിന്ന് ബിരുദം നേടുകയും ചെയ്തു. സ്‌കൂളില്‍ സംഗീതാധ്യാപികയായി. ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍നിന്നു വിരമിച്ചവെങ്കിലും ഓര്‍മ്മ മുറിയാതിരുന്ന കാലംവരെ ശിഷ്യരെ സമ്പാദിച്ചു. ഒപ്പം ഭര്‍ത്താവ് അര്‍ജുന കമ്മത്തുമായി നിരാലംബരെ സഹായിക്കുകയും ചെയ്തു.
സമ്പന്നര്‍ വീട്ടില്‍ ആളെവരുത്തി സംഗീതം പഠിച്ചിരുന്ന കാലത്താണ് നന്ദിത ടീച്ചറുടെ സൗജന്യ സംഗീതം അതിരില്ലാതെ ഒഴുകിയതെന്ന് ആരാധകനായ ഹരികുമാര്‍ വാലേത്ത് ഓര്‍മ്മിപ്പിച്ചു. അപ്പോള്‍ 'ഒന്നുതിരിഞ്ഞിങ്ങു നോക്കണേ കൃഷ്ണാ..' എന്ന പ്രാര്‍ത്ഥനയുടെ വലയം നിറയുകയായിരുന്നു. എന്തായാലും വീണ്ടും ശിഷ്യരുമായുള്ള കണ്ടുമുട്ടലിന്റെ വലിയ സന്തോഷത്തിലാണ് നന്ദിത ടീച്ചർ എന്ന 102-കാരി.