ജെഫ്രി എപ്‌സ്റ്റീന്‍ ബാലപീഡന കേസ് ഫയലില്‍ ട്രംപിന്റെ പേരും ഉണ്ടെന്ന പോസ്റ്റ് പിന്‍വലിച്ച് മസ്‌ക്; ബിഗ് ബോംബെന്ന് വിശേഷിപ്പിച്ച് ടെസ്ല സിഇഒ ഇട്ട കുറിപ്പ് ആവിയായി; മസ്‌കിനെതിരെ സംസാരിക്കാതിരിക്കാന്‍ ട്രംപിനും സമ്മര്‍ദ്ദം; ഒടുവില്‍ മുന്‍കാല ചങ്ങാതിമാര്‍ അനുരഞ്ജന വഴിയേ
ബാലപീഡന കേസ് ഫയലില്‍ ട്രംപിന്റെ പേരും ഉണ്ടെന്ന പോസ്റ്റ് പിന്‍വലിച്ച് മസ്‌ക്
വാഷിങ്ടണ്‍: ബാലപീഡനവുമായി ബന്ധപ്പെട്ട എപസ്റ്റീന്‍ ഫയലുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പേരുണ്ടെന്ന പോസ്റ്റ് ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് പിന്‍വലിച്ചു. രൂക്ഷമായ വാക്‌പോരിന് ശേഷം ഇരുവരും അനുരഞ്ജനത്തിലേക്ക് നീങ്ങുന്നെന്ന സൂചനയാണ് പോസ്റ്റ് പിന്‍വലിക്കല്‍.
ട്രംപിന്റെ പേര് ഉള്ളതുകൊണ്ടാണ് എപസ്റ്റീന്‍ ഫയലുകള്‍ പുറംലോകം കാണാതിരുന്നതെന്ന് മസ്‌ക് ആരോപിച്ചിരുന്നു. എന്തായാലും ഈ ആരോപണം ഉന്നയിക്കുന്ന പോസ്റ്റ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. മനോനില തെറ്റിയ മസ്‌കുമായി ഇനി സംസാരിക്കില്ലെന്ന് ട്രംപ് വെളളിയാഴ്ച നയം വ്യക്തമാക്കിയിരുന്നു. വ്യാഴ്ാഴ്ച മസ്‌ക് എപ്സ്റ്റീന്‍ ബോംബ് പൊട്ടിച്ചതോടെ ഇരുവരും തമ്മില്‍ അടുക്കാനാവാത്ത വിധം അകന്നെന്ന പ്രതീതിയും വന്നു. ട്രംപുമായി അനുരഞ്ജനത്തില്‍ എത്തണമെന്ന അമേരിക്കന്‍ ഫണ്ട് മാനേജര്‍ ബില്‍ അക്ക്മാന്റെ അഭ്യര്‍ഥഥനയോടു മസ്‌ക് അനുകൂലമായി പ്രതികരിച്ചു. രണ്ടായി കഴിയുന്നതിനേക്കാള്‍ ഒന്നിച്ചിരിക്കുന്നതാണ് കരുത്തെന്ന അക്ക്മാന്റെ പോസ്റ്റിനോട് താങ്കള്‍ പറയുന്നത് തെറ്റല്ല എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.
മസ്‌കിനെതിരെയുള്ള പരസ്യ വിമര്‍ശനം പ്രസിഡന്റ് ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വൈറ്റ് ഹൗസിലെ സഹായികളും ശ്രമിക്കുന്നുണ്ട്. ഇലോണ്‍ എനിക്കെതിരെ തിരിയുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ അദ്ദേഹം അത് മാസങ്ങള്‍ക്ക് മുമ്പേ ചെയ്യണമായിരുന്നു എന്നാണ് മസ്‌കിന്റെ വിമര്‍ശനത്തോട് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ബിഗ് ബോംബെന്ന് മസ്‌ക്
ജയിലില്‍ കഴിയുമ്പോള്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച കൊടും കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം മസ്‌ക്ക് വെളിപ്പടുത്തിയത്. കേസ് റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു.
ബിഗ് ബോംബ് എന്ന് വിശേഷിപ്പിച്ചായിരുന്നു മസ്‌കിന്റെ എക്‌സ് പോസ്റ്റ്. വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്‌സ്‌റ്റൈന്‍ ഫയലില്‍ ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകള്‍ എത്താത്തത്. ശുഭദിനം...' എന്നായിരുന്നു മസ്‌കിന്റെ പോസ്റ്റ്. ഈ പോസ്റ്റ് കുറിച്ചു വെച്ചോളൂ, ഭാവിയില്‍ സത്യം പുറത്തു വരികതന്നെ ചെയ്യുമെന്നും മറ്റൊരു പോസ്റ്റില്‍ മസ്‌ക് കുറിച്ചു. സംഭവം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്. ഇലോണ്‍ മസ്‌കിന്റെ ആരോപണത്തിന് പിന്നാലെ എപസ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്‌ക് പിന്തുണച്ചിരുന്നു. ജെ.ഡി. വാന്‍സിനെ പ്രസിഡന്റ് ആക്കണമെന്നും മസ്‌ക് പറഞ്ഞുിരുന്നു.
ഒടുവില്‍ കീഴടങ്ങി മസ്‌ക്ക്
വിവാദം മൂത്തതോടെ മസ്‌ക്കിന്റെ വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ മൂല്യം ഓഹരി വിപണിയില്‍ കുത്തനെ ഇടിഞ്ഞിരുന്നു. മസ്‌ക്കിന് ഇതിലൂടെ 30 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കപ്പെട്ടത് മുതല്‍ നാടുകടത്തല്‍ നീക്കങ്ങള്‍ വരെ മസ്‌ക്കിനെതിരെ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. മസ്‌ക്കിന്റെ അമേരിക്കന്‍ പൗരത്വം റദ്ദാക്കി ജന്മനാടായ ദക്ഷിണാഫ്രിക്കയിലേക്ക് നാടു കടത്താന്‍ ട്രംപ് നീക്കം നടത്തി എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ ട്രംപിനെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല എന്ന വെളിപ്പെടുത്തലുമായി മസ്‌ക് എത്തിയിരുന്നു.
ട്രംപിനെ നേരിട്ട് ബന്ധപ്പെടാന്‍ മസ്‌ക്ക് ശ്രമിച്ചെങ്കിലും അതിനും അനുമതി ലഭിച്ചില്ല. മസ്‌ക്കിന്റെ സ്വപ്ന പദ്ധതിയായ സ്‌പേസ് എക്സ് ഏറ്റെടുക്കാനും ട്രംപ് നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മസ്‌ക് ഒടുവില്‍ നാടകീയമായി കീഴടങ്ങിയതെന്നാണ് സൂചന. വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ബദ്ധശത്രുക്കളായി മാറിയത് ഏവരേയും അമ്പരപ്പിച്ചിരുന്നു.