കപ്പല്‍ അപകടത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച സര്‍ക്കാര്‍ 20,000 കോടി കൈവിടുമോ? കപ്പല്‍ അപകടത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി ലേഖനവുമായി പ്രശാന്ത് നായര്‍ ഐഎഎസ്; ചീഫ് സെക്രട്ടറി ജയതിലകിന്റെ പേരെടുത്തു പറഞ്ഞും വിമര്‍ശനം; വിദേശ കപ്പല്‍ കമ്പനിക്ക് സര്‍ക്കാര്‍ സംരക്ഷണ കവചം ഒരുക്കിയെന്നും വിമര്‍ശനം; സര്‍ക്കാറിനോട് പ്രശാന്തിന്റെ യുദ്ധപ്രഖ്യാപനമോ?

കപ്പല്‍ അപകടത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച സര്‍ക്കാര്‍ 20,000 കോടി കൈവിടുമോ?

Update: 2025-06-12 03:33 GMT

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നടപടി അച്ചടക്ക ലംഘനം ആരോപിച്ച് ആറ് മാസത്തേക്ക് കൂടി നീട്ടിയത് അടുത്തിടെയാണ്. പ്രശാന്ത് വിമര്‍ശനം ഉന്നയിച്ച ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറി ആയതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായത്. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എന്‍ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് ശേഷം ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാറിനെതിരെ യുദ്ധപ്രഖ്യാപനമെന്ന നിലയില്‍ ലേഖനവുമായി പ്രശാന്ത് രംഗത്തുവന്നു.

കേരളാ തീരത്തുണ്ടായ കപ്പല്‍ അപകടങ്ങളുടെ പേരില്‍ കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല് കേസ് രജിസ്റ്റര്‍ ചെയ്യാന് സര്‍ക്കാര്‍ മടിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ലേഖനം എഴുതിയത്. ഡെക്കാണ്‍ ഹെറാള്‍ഡില്‍ എഴുതിയ ലേഖനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി വലിയ വീഴ്ച്ചയാണെന്നും ഇത് നഷ്ടപരിഹാരം ഇനത്തില്‍ ലഭിക്കേണ്ട 20000 കോടി കിട്ടാത്ത അവസ്ഥയ്ക്ക് കാരണമാകുമെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസെടുക്കേണ്ടെന്ന നിര്‍ദേശം നല്‍കിയത് ചീഫ് സെക്രട്ടറി എ ജയതിലകാണ്. ഇതിനെതിരെയാണ് പ്രശാന്ത് രംഗത്തുവന്നത്.

അനൗപചാരികമായ 'സമ്മത'ത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആറുകള്‍ ഒഴിവാക്കുന്ന മാതൃക സൃഷ്ടിച്ചാല്‍ വീണ്ടുമൊരു ദുരന്ത ഉണ്ടാകുമ്പോള്‍ എന്തു ചെയ്യുമെന്നാണ് പ്രശാന്ത് ചോദിക്കുന്നത്. കണ്ടെയ്‌നറുകള്‍ കരയിലേക്ക് ഒഴുകിയെത്തി മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ എന്തു ചെയ്യുമെന്നാണ് പ്രശാന്ത് ഉയര്‍ത്തുന്ന ചോദ്യം. കപ്പല്‍ അപകടം ഉണ്ടായ ഉടനെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നാണ് പ്രശാന്ത് ലേഖനത്തില്‍ സമര്‍ഥിക്കുന്നത്.

നിയമപരമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രശാന്ത് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1976ലെ ടെറിട്ടോറിയല്‍ വാട്ടര്‍സ്, കോണ്ടിനെന്റല്‍ ഷെല്‍ഫ്, എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ ആക്ട് തുടങ്ങിയവ പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ്. പരിസ്ഥിതി, സുരക്ഷാ ലംഘനങ്ങള്‍ക്ക് 200 നോട്ടിക്കല്‍ മൈല്‍ വരെ പൂര്‍ണ്ണ പരമാധികാര രാജ്യത്തിനാണ്. ഇതെല്ലാ പരിഗണിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്ന കാര്യവും പ്രശാന്ത് വ്യക്തമാക്കുന്നു.

കപ്പലില്‍ ഉള്ളത് കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള അപകടകരമായ ചരക്കുകളായിരുന്നു. ഈ പശ്ചാത്തലത്തില്‍ എംഎസ്സി എല്‍സ 3 പാലൊരു വിദേശ കപ്പല്‍ ഇന്ത്യന്‍ സമുദ്രത്തില്‍ മുങ്ങുമ്പോള്‍ അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്തതിലെ വീഴ്ച്ച വരുത്തിയെന്ന വകുപ്പ് അടക്കം ചൂമത്താവുന്നതാണ്. എന്നാല്‍, സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ കപ്പല് മുതലാളിയുടെ താല്‍പ്പര്യം സംരക്ഷിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃത്യമായ എഫ്ഐ.ആറോ ബാധ്യതകള്‍ ഉറപ്പാക്കുന്ന നിയമനടപടിയോ ഇല്ലെങ്കില്‍ നഷ്ടപരിഹാരത്തിനായുള്ള ക്ലെയിമുകള്‍ ഇരുപതിനായിരം കോടിയില്‍ നിന്ന് പത്ത് കോടി രൂപയായി ചുരുങ്ങും. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ കപ്പലപകടത്തെ വെറുമൊരു കാര്‍ഗോ നഷ്ടമായി മാത്രമേ കണക്കാക്കുകയുള്ളൂ. അല്ലാതെ മലിനീകരണവുമായിട്ടോ തേര്‍ഡ് പാര്‍ട്ടി ബാധ്യതയായോ ഇതിനെ കണക്കാക്കുകയില്ല. സ്റ്റാന്‍ഡേര്‍ഡ് മറൈന്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ സാധാരണയായി കാര്‍ഗോയുടെ പ്രഖ്യാപിത വാണിജ്യ മൂല്യം മാത്രമാണ് സ്വീകരിക്കാറുള്ളത്. പലപ്പോഴും ഒരു കണ്ടെയ്നര്‍ കപ്പലിന് ഏതാനും കോടികള്‍ മാത്രമായിരിക്കും അവര്‍ കണക്കാക്കുന്നത്.

എന്നാല്‍ തേര്‍ഡ് പാര്‍ട്ടിയും മലിനീകരണവുമായി ബന്ധപ്പെട്ട ബാധ്യതകളും പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്‍ഡെംനിറ്റി ക്ലബ് കവറേജിന് കീഴിലാണ് അവര്‍ കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ പോലും കവറേജ് പരിധികള്‍ വ്യത്യസ്തമാണ്. മലിനീകരണത്തിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി 40 മുതല്‍ 160 കോടി വരെയാണ് നല്‍കുന്നത്. കൃത്യമായ എഫ്.ഐ.ആറിന്റെയോ പ്രോസിക്യൂഷന്റെയോ പിന്‍ബലമില്ലാതെ നഷ്ടപരിഹാരം നേടിയെടുക്കുക എളുപ്പമുള്ള കാര്യമല്ല. കൂടാതെ ഇതിന്റെ പേരില്‍ കപ്പല്‍ ഉടമകള്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനിക്കും കേസ് അനിശ്തചിതമായി നീട്ടിക്കൊണ്ടു പോകാനും ഇതിലൂടെ സാധിക്കും.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വലിയ തോതില്‍ സമുദ്രജല മലീനീകരണം നടന്ന കേസുകളില്‍ പോലും എഫ്.ഐ.ആര്‍ ഇടാത്തത് കാരണം ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ഇത്തരം സന്ദര്‍ഭങ്ങളില്‍ വന്‍കിട ഷിപ്പിംഗ് കമ്പനികള്‍ നിയമത്തിന്റെയും സര്‍ക്കാര്‍ നയങ്ങളുടേയും പേരില്‍ രക്ഷപ്പെടുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് പാവപ്പെട്ട മല്‍സ്യ തൊഴിലാളികള്‍ക്കാണ്. അവര്‍ മീന്‍പിടുത്തം നടത്തുന്ന കടല്‍ വിഷലിപ്തമാകുകയും അവരുടെ ബോട്ടുകള്‍ ഉപയോഗശൂന്യമാകുകയും ചെയ്യും. ഇതോടെ അവര്‍ വരുമാനമില്ലാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യും- പ്രശാന്ത് ലേഖനത്തില്‍ വ്യക്തമാക്കി.

എം.എസ്.സി എല്‍സ-3 എന്ന കപ്പല്‍ കൊച്ചി തീരത്ത് മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരെ കേസ് എടുക്കേണ്ടെന്ന നിര്‍ദേശമാണ് ചീഫ് സെക്രട്ടറിയില്‍ നിന്നും ഉണ്ടായത്. കേസിന് പകരം ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാനാണ് നിര്‍ദേശം. അതിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ജയതിലക് സ്വീകരിച്ചത്. കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. ഇതിന്റെ പേരില്‍ എം.എസ്.സി കമ്പനിക്കെതിരെ കേസെടുക്കാമെന്ന രീതിയിലായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകള്‍ എത്തുന്നത് എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ്.

കമ്പനിയുമായി നിയമ പ്രശ്‌നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടതില്ല എന്നതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം. കമ്പനിയെ ക്രിമിനല്‍ കേസിലേക്കു വലിച്ചിഴയ്ക്കാതെ, ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കപ്പലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിനായിരിക്കണം ഇപ്പോള്‍ ഊന്നലെന്നും ഇന്‍ഷുറന്‍സ് ക്ലെയിമിന് ഇതു സഹായകരമാകുമെന്നുമാണ് യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലക് തയാറാക്കിയ കുറിപ്പില്‍ വ്യക്തമാക്കിയത്.

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തെളിവു ശേഖരണം അനിവാര്യമാണെന്നാണ് പ്രശാന്ത് ലേഖത്തില്‍ ചൂണ്ടിക്കാട്ടിയത്. നഷ്ടപരിഹാര കേസുകള്‍ക്ക് അടക്കം ഇത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസ് ശേഖരിക്കുന്ന തെളുവുകളാണ് ഇന്ത്യയിലെ നിയമപടികളുടെ പ്രാഥമികമായ ആധാരമെന്നും പ്രശാന്ത് വ്യക്തമാക്കി. ഇറ്റാലിയന്‍ നാവികരുടെ വെടിവെപ്പ് കേസ് അടക്കം കേരളാ പോലീസ് അന്വേഷിച്ചിരുന്ന കാര്യവും ലേഖനത്തില്‍ പ്രശാന്ത് ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി കപ്പല്‍ കമ്പനിക്ക് വേണ്ടി സംരക്ഷണ കവചം തീര്‍ത്തോ എന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നു.

കേസില്‍ തുടക്കത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത നടപടി കടുത്ത അനാസ്ഥയാണെന്നണ് പ്രശാന്തിന്റെ ലേഖനം ചൂണ്ടിക്കാട്ടുന്നത്. ്ുധനാഴ്ച്ചയാണ് ഡെക്കാള്‍ ഹെറാള്‍ഡില്‍ സസ്‌പെന്‍ഷനിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്നതും ശ്രദ്ധേയമാണ്. അതേസമയം സര്‍ക്കാറിന്റെ ഭാഗമായ ഉദ്യോസ്ഥന്റെ പരസ്യമായ വിമര്‍ശനം രണ്ടും കല്‍പ്പിച്ചു കൊണ്ടാണ്. ആറ് മാസത്തെ സസ്‌പെന്‍ഷന്‍ ഇതിന്റെ പേരില്‍ ഇനിയും പ്രശാന്തിനെതിരെ നപടി ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ട വിഷയാണ്,

കേസെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.പ്രതിപക്ഷവും മത്സ്യത്തൊഴിലാളി മേഖലയാകെയും സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ചതോടെയാണ് സംഭവം നടന്ന് ആഴ്ചകള്‍ക്കു ശേഷം കേസെടുത്തത്. കപ്പല്‍ കമ്പനിക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നെന്ന ആരോപണം ശക്തമായതോടെ, മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായടക്കം സംസാരിക്കുകയും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു. കേസിന്റെ എഫ്.ഐ.ആര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് ആദ്യം പുറത്തുവിട്ടത്.

സിവില്‍ കേസ് നല്‍കുന്നതാണ് നഷ്ടപരിഹാരം ലഭിക്കുന്നതിന് ഉചിതമെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. കപ്പല്‍ മുങ്ങിയതിനാല്‍ ക്രിമിനല്‍ കേസ് കൊണ്ട് പ്രയോജനമില്ല. എന്നാല്‍, അപകടം മൂലം ദുരിതബാധിതരായ വ്യക്തികളോ മത്സ്യത്തൊഴിലാളിയോ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അഡ്വക്കറ്റ് ജനറല്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത 282, 285, 286, 287, 288, 3(5) വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഡി.ജി.പിയോട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചു. തുടര്‍ന്നാണ് ആലപ്പുഴ നീര്‍ക്കുന്നം സ്വദേശി സി. ഷാംജി നല്‍കിയ പരാതിയില്‍ കേസെടുത്തത്. അതേസമയം സിവില്‍ കേസ് നടപടികളുടെ ഭാഗമായി വിശദമായ വിവരശേഖരണം ആവശ്യമാണെന്നാണ് സര്‍ക്കാര്‍ വാദം. എത്രയാണ് നഷ്ടം, ബാധിക്കപ്പെട്ടവര്‍ ആരെല്ലാം, അവരെ എങ്ങനെയെല്ലാം ബാധിച്ചുതുടങ്ങി വിവിധ വശങ്ങള്‍ പരിശോധിക്കുന്നുണ്ട്.

മുങ്ങിയ കപ്പലിന്റെ ഉടമകളായ 'എം.എസ്.സി' കമ്പനിക്കെതിരെ നടപടിയെടുക്കുന്നത് വിഴിഞ്ഞം തുറമുഖത്തെ ബാധിക്കുമെന്ന അഭിപ്രായം നേരത്തേ സര്‍ക്കാര്‍ ഔദ്യോഗിക കുറിപ്പിലൂടെ പുറത്തുവന്നത് തീരമേഖലയില്‍ വലിയ അമര്‍ഷത്തിന് കാരണമായിരുന്നു. അദാനി പോര്‍ട്‌സുമായും രാജ്യത്തെ വിവിധ തുറമുഖങ്ങളിലെ ചരക്കുനീക്കവുമായും ബന്ധപ്പെട്ട് മുന്‍നിരയിലുള്ള എം.എസ്.സിയെ പിണക്കേണ്ടെന്നതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ ഏകാഭിപ്രായക്കാരായിരുന്നു. കേരളത്തിന്റെ സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്ന വാദം തുറമുഖമന്ത്രിയടക്കം ആദ്യം ഉന്നയിച്ചെങ്കിലും ഈ നിലപാടുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

Tags:    

Similar News