താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിക്കുന്നതു മൂലമുള്ള ദുരഭിമാനമാണു കെവിന്‍ കൊലയ്ക്ക് പിന്നിലെന്ന് കോടതിയില്‍ തുറന്നു പറഞ്ഞ പെണ്‍കരുത്ത്; വെല്ലുവിളികളെ സധൈര്യം നേരിട്ട ആ പെണ്‍കുട്ടി ഫെബ്രുവരിയില്‍ വിവാഹിതയായി; ഒന്നും കെവിന്റെ വീട്ടുകാരെ പോലും അറിയിച്ചില്ല; കേരളത്തിന് പുറത്തെ മറ്റൊരു നഗരത്തില്‍ ജീവിതം; ആ കുട്ടി ഇനിയെങ്കിലും മന സമാധാനത്തോടെ ജീവിക്കട്ടെ

Update: 2025-06-06 09:18 GMT

കൊച്ചി: നീനു വിവാഹിതായി എന്നത് സത്യം. ഫെബ്രുവരിയിലാണ് ആ പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നതുപോലെ അത് കെവിന്റെ വീട്ടുകാര്‍ നടത്തിക്കൊടുത്ത വിവാഹമല്ല. കെവിന്റെ കുടുംബവുമായി നീനുവിന് ഇപ്പോള്‍ ഒരടുപ്പവുമില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒന്നും അറിയില്ല. നേരത്തെ നീതു വിവാഹിതയല്ലെന്ന തരത്തില്‍ കെവിന്റെ കുടുംബം പ്രതികരിച്ചിരുന്നു. എന്നാല്‍ അങ്ങനെ അല്ല വസ്തുത എന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മാധ്യമങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും അകലം പാലിച്ചു ജീവിക്കുന്ന നീനുവിന്റെ സ്വകാര്യതയെ മാനിക്കുന്നതിനാല്‍ അവരെ സംബന്ധിച്ചോ വിവാഹവുമായി ബന്ധപ്പെട്ടോ ഉള്ള മറ്റു വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എല്ലാവരില്‍ നിന്നും മാറി കേരളത്തിന് പുറത്ത് മറ്റൊരു നഗരത്തില്‍ തന്റെ ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ് നീനു. നീനുവിനു താല്‍പര്യമില്ലാത്തതുകൊണ്ട് തന്നെ വിശദാംശങ്ങള്‍ പുറത്തു വിടുന്നുമില്ല. കെവിന്റെ കുടുംബം നീനുവിന്റെ വിവാഹ വാര്‍ത്ത നിഷേധിച്ചിരുന്നു. തുടര്‍ അന്വേഷണത്തിലാണ് നീനു ഫെബ്രുവരിയില്‍ വിവാഹിതയായെന്ന് വ്യക്തമാകുന്നത്. മുന്‍നിര മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

കെവിന്‍, നീനു എന്നീ പേരുകള്‍ മലയാളികള്‍ക്ക് എന്നുമൊരു നോവാണ്. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയായിരുന്നു കോട്ടയം സ്വദേശി കെവിന്‍. നീനുവിന്റെ സഹോദരനും സംഘവുമാണ് കെവിനെ ഇല്ലാതാക്കിയത്.2018 മേയ് ഇരുപത്തിയെട്ടിനാണ് പുഴയില്‍ നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനടക്കം പത്ത് പേര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ പിതാവ് ചാക്കോയടക്കം നാല് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം നീനു കെവിന്റെ കുടുംബത്തിനൊപ്പമായിരുന്നു നിലകൊണ്ടത്. നീനു പിന്നീട് ബംഗളൂരുവില്‍ പഠനത്തിന് പോയി. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി നീനു വിവാഹിതയായി എന്ന രീതിയില്‍ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.'കെവിന്റെ നീനു വീണ്ടും വിവാഹിതയായി. വയനാട് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കെവിന്റെ പിതാവ് മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്'- എന്നായിരുന്നു പ്രചരണം.

ഇതെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് കെവിന്റെ അച്ഛന്‍ രംഗത്തു വന്നിരുന്നു. 'നീനുവിനെ ഞാന്‍ ആര്‍ക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല. നീനുവിന്റെ കല്യാണം കഴിഞ്ഞ വാര്‍ത്ത എനിക്കറിയില്ല. വ്യാജ പ്രചരണം നടത്തുന്നവരോടുതന്നെ ചോദിക്കണം'- ഇതായിരുന്നു പ്രതികരണം. എന്നാല്‍ ഇതു കൊണ്ട് വിവാഹം നടന്നില്ലെന്ന് അര്‍ത്ഥമില്ല. നീനുവിന്റെ വിവാഹം കെവിന്റെ വീട്ടുകാരല്ല നടത്തിയതെന്നത് മാത്രമാണ് വസ്തുത. എം എസ് ഡ ബ്ല്യൂ പൂര്‍ത്തിയാക്കിയ നീനു ഇപ്പോള്‍ ജോലിയിലും പ്രവേശിച്ചിട്ടുണ്ട്. കെവിനെയും നീനുവിനെയും വീണ്ടും ഓര്‍മപ്പെടുത്തിയ സിനിമയായിരുന്നു മോഹന്‍ലാലിന്റെ 'തുടരും'. ദുരഭിമാനക്കൊലയുടെ കഥ പറഞ്ഞ സിനിമയ്ക്ക് പിന്നാലെ നീനുവിനെ തേടിയുള്ള അന്വേഷണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എല്ലാം മറന്ന് നല്ലൊരു ജീവിതം നയിക്കാന്‍ ആ കുട്ടിയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

കെവിന്‍ വധക്കേസിന്റെ വിസ്താരത്തിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യസാക്ഷിയായ നീനു രംഗത്തു വന്നിരുന്നു. കെവിന്‍ കൊല്ലപ്പെടാന്‍ കാരണം തന്റെ പിതാവ് ചാക്കോ ജോണും സഹോദരന്‍ സാനുവുമാണെന്നും ജാതിയില്‍ താഴ്ന്ന കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും നീനു ഇവരുടെ സാന്നിധ്യത്തില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു വിചാരണ. കേസില്‍ അഞ്ചാം സാക്ഷിയായിരുന്നു നീനു ചാക്കോ. ഈ മൊഴിയായിരുന്നു കേസില്‍ നിര്‍ണ്ണായകമായത്. ഏറ്റുമാനൂര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് കെവിനെ തന്റെ പിതാവ് ചാക്കോ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിക്കുന്നതു മൂലമുള്ള ദുരഭിമാനമാണു കെവിന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍. കെവിനുമായുള്ള വിവാഹം അഭിമാനക്ഷതമുണ്ടാക്കുമെന്ന് തന്റെ വീട്ടുകാര്‍ കരുതി. രണ്ടാം പ്രതിയും ബന്ധുവുമായ നിയാസും കെവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. കെവിന്‍ ഏതു ജാതിയില്‍പെട്ടയാളാണെന്ന് മുന്‍പ് തനിക്ക് അറിയില്ലായിരുന്നുവെന്നു പറഞ്ഞ നീനു സ്വന്തം ഇഷ്ടപ്രകാരമാണ് കെവിന്റെ വീട്ടില്‍ കഴിയുന്നതെന്നും പറഞ്ഞിരുന്നു.

സാമ്പത്തിക അന്തരമല്ല, ജാതിയുടെ പേരിലുള്ള പ്രശ്‌നമാണ് കെവിന്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും തന്റെ പിതാവും സഹോദരനുമാണ് അതിന്റെ കാരണക്കാരെന്നും നീനു കോടതിയില്‍ മൊഴി കൊടുത്തു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയും ജോലിയും ഉള്ള ആളാണെന്ന് കെവിന്‍ നീനുവിനെ തെറ്റിദ്ധരിപ്പിച്ചിരുന്നതായുള്ള പ്രതിഭാഗത്തിന്റെ ആരോപണം നീനു നിഷേധിച്ചു. കെവിന്റെ ജോലിയെക്കുറിച്ചും സാമ്പത്തിക ചുറ്റുപാടിനെക്കുറിച്ചും തനിക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നെന്ന് നീനു പറഞ്ഞു. തനിക്കു വിവാഹാലോചനകള്‍ വന്നതിനെത്തുടര്‍ന്നാണ് കെവിനൊപ്പം ഇറങ്ങിയത്. വീട്ടുകാര്‍ തന്നെ അറിയിക്കാതെ വിവാഹ പരസ്യം നല്‍കി. കെവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചിട്ടും പഠനം തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് കെവിന്‍ തന്നെ ഹോസ്റ്റലിലാക്കിയതെന്നും നീനു പറഞ്ഞിരുന്നു. കേസില്‍ സാക്ഷിപറയാന്‍ എത്തിയ തെന്മലയിലെ അയല്‍വാസിയായ മറിയാമ്മയെ കെട്ടിപിടിച്ചു നീനു കരഞ്ഞതെല്ലാം അന്ന് വലിയ വാര്‍ത്തയായിരുന്നു.

പിതാവ് ചാക്കോയും മാതാവ് രഹ്നയും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു. മാതാപിതാക്കള്‍ തന്നെ നിരന്തരം മര്‍ദിച്ചിരുന്നു. ഒരിക്കല്‍ ടോര്‍ച്ചു കൊണ്ട് മൂക്കില്‍ പിതാവിന്റെ അടിയേറ്റ് ബോധരഹിതയായി. കരയുമ്പോള്‍ മാതാവ് രഹ്ന വായില്‍ തുണി തിരുകിക്കയറ്റുകയും മുളകുപൊടി വാരിയിടുകയും ചെയ്തിരുന്നു. ഒരിക്കല്‍ ടിവി ആന്റിനയുടെ കമ്പി ചൂടാക്കി ഇടതു കൈ പൊള്ളിച്ചു. പൊള്ളലേറ്റ പാട് കോടതിയെ നീനു കാണിച്ചു. സഹോദരന്‍ സാനുവും ഗാന്ധിനഗറിലെ എഎസ്‌ഐ ബിജുവുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ നീനു തിരിച്ചറിഞ്ഞിരുന്നു. കെവിന്‍ വധം ദുരഭിമാനക്കൊലപാതകമാണെന്ന പ്രോസിക്യൂഷന്‍ വാദത്തിന് ഇരട്ടി ബലം പകരുന്നതായിരുന്നു കേസിലെ നിര്‍ണായക സാക്ഷിയായ നീനുവിന്റെ മൊഴി.

Tags:    

Similar News