ഒരു കോടിയിലധികം ഇസ്മായിലി മുസ്ലീമുകളുടെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് മുന്‍ ബ്രിട്ടീഷ് മോഡലിന്റെ മകനും അമേരിക്കന്‍ മോഡലിന്റെ ഭാര്യയുമായ റഹീം അല്‍ ഹുസ്സൈനി; ശതകോടീശ്വരനായ ഉപ്പയുടെ പാരമ്പര്യത്തില്‍ അഗാ ഖാന്‍ അന്‍പതാമന്‍ പ്രവാചകന്റെ മകള്‍ ഫാത്തിമയുടെ പിന്‍തലമുറക്കാരന്‍

Update: 2025-02-06 01:57 GMT

രു കോടിയിലധികം ഇസ്മായിലി മുസ്ലീമുകളുടെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് മുന്‍ ബ്രിട്ടീഷ് മോഡലിന്റെ മകനും അമേരിക്കന്‍ മോഡലിന്റെ ഭാര്യയുമായ റഹീം അല്‍ ഹുസ്സൈനി; ശതകോടീശ്വരനായ ഉപ്പയുടെ പാരമ്പര്യത്തില്‍ അഗാ ഖാന്‍ അന്‍പതാമന്‍ പ്രവാചകന്റെ മകള്‍ ഫാത്തിമയുടെ പിന്‍തലമുറക്കാരന്‍

ലണ്ടന്‍: ലോകമാസകലമുള്ള ഇസ്മയിലി മുസ്ലീങ്ങളുടെ ആത്മീയ നേതാവായി റഹിം അല്‍ ഹുസ്സൈനി രാജകുമാരനെ നാമനിര്‍ദ്ദേശം ചെയ്തു. അദ്ദേഹത്തിന്റെ പ്രിതാവ് കരിം ആഗാ ഖാന്‍ നാലാമന്റെ മരണത്തെ തുടര്‍ന്നാണിത്. ഷിയാ ഇസ്മയിലി മുസ്ലീങ്ങള്‍ക്ക് പരമ്പരാഗതമായുള്ള അന്‍പതാമത്തെ ആത്മീയ നേതാവാണ് 53 കാരനായ റഹിം രാജകുമാരന്‍.

പോര്‍ച്ചുഗലില്‍, തന്റെ എണ്‍പത്തിയെട്ടാം വയസ്സില്‍ മരണമടഞ്ഞ പിതാവ് ആഗാ ഖാന്റെ ഓസ്യത്ത് പ്രകാരമാണ് അദ്ദേഹം ഈ പദവിയില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷമായിരുന്നു, അദ്ദേഹം എഴുതി വെച്ചിരുന്ന വില്‍പ്പത്രം തുറന്ന് വായിച്ചത്. മരണമടഞ്ഞ ആഗാ ഖാന്‍ സ്ഥാപിച്ച, ആഗാ ഖാന്‍ ഡെവലപ്പ്‌മെന്റ് നെറ്റ്വര്‍ക്ക് എന്ന സാമൂഹ്യ സേവന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്മയിലി ഇമാരത്തിന്റെ ആസ്ഥാനമായ ലിസ്ബണില്‍, അദ്ദേഹത്തിന്റെ കബറടക്കം വരും ദിവസങ്ങളില്‍ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മരണമടഞ്ഞ ആഗാഖാന്റെയും, അദ്ദേഹത്തിന്റെ ആദ്യ പത്‌നിയും മുന്‍ ബ്രിട്ടീഷ് മോഡലുമായ സലീമയുടെയും മൂത്ത പുത്രനായി 1971 ഒക്ടോബര്‍ 21 ന് ആയിരുന്നു റഹിം രാജകുമാരന്റെ ജനനം. അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം, അദ്ദേഹം, തന്റെ പിതാവ് സ്ഥാപിച്ച ആഗാ ഖാന്‍ ഡെവലപ്പ്‌മെന്റ് നെറ്റ്വര്‍ക്കിന്റെ നേതൃത്വ ചുമതലകള്‍ ഏറ്റെടുക്കാന്‍ ആരംഭിച്ചു. ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിലും, കാലാവസ്ഥാ വ്യതിയാനത്തിലുമായിരുന്നു സംഘടനക്കുള്ളില്‍ അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

മുന്‍ അമേരിക്കന്‍ ഫാഷന്‍ മോഡലായ കേന്ദ്ര സ്പിയേഴ്സിനെയാണ് റഹിം വിവാഹം കഴിച്ചിരിക്കുന്നത്. അവരില്‍ അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളുമുണ്ട്. സാല്‍വ രാജകുമാരി എന്ന് അറിയപെടുന്ന സ്പിയേഴ്സിന്, റഹിം രാജകുമാരനെ വിവാഹം കഴിച്ചതോടെയാണ് രാജകുമാരി എന്ന പട്ടം ലഭിച്ചത്. അന്ന് 25 വയസ്സായിരുന്നു ഇവര്‍ക്ക്, റഹിം രാജകുമാരന് 42 വയസ്സും. ലോകത്തിലെ ഏറ്റവും ധനികരായ ആത്മീയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ആഗാ ഖാന്‍. 1957 ല്‍ എലിസബത്ത് രാജ്ഞിയായിരുന്നു ആഗാഖാന് ഹിസ് ഹൈനസ്സ് പദവി നല്‍കിയത്.

വ്യവസായിയും ഇസ്മായിലി ഷിയാ മുസ്ലിമുകളുടെ ആഗോള നേതാവുമായിരുന്നു കരീം അല്‍ ഹുസൈനി ആഗാ ഖാന്‍. പ്രവാചകന്റെ മകളുടെയും അടുത്ത ബന്ധുവിനെയും പിന്‍തലമുറക്കാരനായിരുന്നു ഈ വ്യവസായി. പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ സമ്പന്ന കുടുംബത്തിന്റെ അവകാശി. ഒന്നേകാല്‍ കോടി ഇസ്മായിലി ഷിയാ മുസ്ളീം സമൂഹത്തിന്റെ ആത്മീയ നേതാവായും ആഗോള തലത്തില്‍ നിറഞ്ഞു നിന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഹീറോ പരിവേഷമായിരുന്നു അഗാ ഘാന്. സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിച്ച് ഫ്രാന്‍സില്‍ വളര്‍ന്ന് പോര്‍ട്ടുഗലില്‍ മരിച്ച ബ്രിട്ടീഷ് പൗരത്വമുള്ള അഗാ ഖാന്‍ അത്യൂപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഇന്ത്യ 2014 ല്‍ പത്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയാണ് അഗാ ഖാന്‍. ഇദ്ദേഹത്തിന്റെ മകനാണ് പുതിയ ആത്മീയാചാര്യന്‍. ആത്മീയ നേതാവും മനുഷ്യസ്‌നേഹിയും ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളുമായിരുന്നു ആഗാ ഖാന്‍.

15 ദശലക്ഷത്തോളം അംഗങ്ങളുള്ള ഇസ്ലാമിലെ ഇസ്മായിലി ഷിയാ വിഭാഗത്തിന്റെ മതത്തലവനായിരുന്നു ആഗാ ഖാന്‍ ബ്രിട്ടീഷ് പൗരന്‍. 1957-ല്‍ 20-ാം വയസ്സില്‍ മുത്തച്ഛനില്‍ നിന്ന് അദ്ദേഹം തന്റെ പദവി പാരമ്പര്യമായി സ്വീകരിച്ചു. സ്വന്തം മകനായ അലിഖാന്‍ രാജകുമാരന്‍ ജീവിച്ചിരിക്കെ തന്നെ പൗത്രനെ പിന്‍ഗാമിയാക്കുകയായിരുന്നു മുത്തച്ഛന്‍. ഷാ കരീം ജനീവയില്‍ 1936 ജനിച്ചു. സ്വിറ്റ്സര്‍ലണ്ടിലും ഹാര്‍വേര്‍ഡിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷാകരീം തന്റെ ആത്മീയ നേതൃത്വത്തിന്റെ തുടക്കം മുതല്‍ തന്നെ ഇസ്മായിലികളുടെ പ്രശ്നങ്ങളില്‍ സജീവമായ ശ്രദ്ധചെലുത്തി.

ആറു ബില്യന്‍ പൗണ്ട് ആസ്തിയുള്ള ആളാണ് ആഗാ ഖാന്‍. റേസ്‌ഹോഴ്‌സ് ഉടമയായ ഇദ്ദേഹത്തിന് അറുന്നൂറോളം പന്തയക്കുതിരകള്‍ സ്വന്തമായുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളില്‍ സ്വന്തമായി വീടുകളുമുണ്ട്. ജര്‍മന്‍ പോപ് ഗായികയായിരുന്നു ആഗാ ഖാന്റെ ആദ്യ ഭാര്യ. 500 മില്യന്‍ പൗണ്ട് നല്‍കി ഇവരില്‍ നിന്നു വിവാഹമോചനം നേടി. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഡിവോഴ്‌സായാണ് ഇതിനെ വിലയിരുത്തുന്നത്. പ്രതിസന്ധികള്‍ നിറഞ്ഞ സ്വകാര്യ ജീവിതത്തിനിടയിലും, ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ആഗാ ഖാന്‍. പോര്‍ച്ചുഗലിലെ ലിസ്ബണിലായിരുന്നു മരണം. രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തതാണ് ആഗാ ഖാന്റെ കുടുംബം. ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്നിട്ടും ജീവിതത്തിന്റെ ഭൂരിഭാഗവും ഫ്രാന്‍സില്‍ ചെലവഴിക്കുകയായിരുന്നു ആഗാ ഖാന്‍. പ്രവാചകന്റെ മകള്‍ ഹസ്രത്ത് ബീബി ഫാത്തിമയിലൂടെയും പ്രവാചകന്റെ ബന്ധുവും മരുമകനുമായ ഹസ്രത്ത് അലിയിലൂടെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിന്‍ഗാമിയാണെന്ന് ആഗാ ഖാന്റെ കുടുംബമെന്നാണ് വിശ്വാസം. ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് ഉടമായയിരുന്നു ആഗാ ഖാന്‍.

Similar News