മറ്റുള്ളവരുടെ മുന്നില്‍ ഒരു പരിഹാസപാത്രമാക്കുക; ബോഡി ഷെമിങ് നടത്തുക, താളത്തിനൊത്തു തുള്ളിയില്ലെങ്കില്‍ ടീമില്‍ ഒറ്റപ്പെടുത്തുക; സ്വന്തം അനുഭവം പറഞ്ഞ് അര്‍ച്ചനാ നായര്‍; അകാലത്തില്‍ കൊഴിഞ്ഞു പോയ അന്നക്കു ആദരാഞ്ജലി.. !

എന്റെ പ്രൊഫഷണല്‍ ജീവിതം ആകെ മാറ്റി മറിച്ചതില്‍ പ്രധാന പങ്കു വഹിച്ചത് മ്യൂ സിഗ്മയിലെ വര്‍ക്ക് കള്‍ച്ചര്‍ കൂടി ആണ്.

Update: 2024-09-19 13:42 GMT

കൊച്ചി: ജോലി സ്ഥലത്തെ വര്‍ക്ക് പ്രഷര്‍ ചര്‍ച്ചയാക്കിയാണ് അന്ന സെബാസ്റ്റ്യന്റെ മരണം കടന്നു പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ പോലും ആ കഥ കേട്ട് ഞെട്ടി. എന്നാല്‍ അതിന് അപ്പുറത്തേക്ക് പലതും നടക്കുന്നുണ്ടെന്നതാണ് വസ്തുത. ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് അര്‍ച്ചനാ നായര്‍ എന്ന കാത്തുവിന്റെ തുറന്നു പറച്ചില്‍. ഈ ഫെയ്‌സ് ബുക്ക് കുറിപ്പും വൈറലാകുകയാണ്.

അര്‍ച്ചനാ നായരുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

അകാലത്തില്‍ കൊഴിഞ്ഞു പോയ അന്നക്കു ആദരാഞ്ജലി..

എന്റെ ജീവിതത്തില്‍ കരിയറിന് ഏറ്റവും പ്രാധാന്യം കിട്ടിയ കാലഘട്ടം എന്ന് പറയുന്നത് 2009 ജനുവരി മുതല്‍ 2015 ഡിസംബര്‍ വരെയുള്ള മ്യൂ സിഗ്മയിലെ എന്റെ ജീവിതമാണ്... ജോലി ചെയ്തു എന്ന് പറയാന്‍ സാധിക്കില്ല, ഞാന്‍ അവിടെ ജീവിക്കുകയായിരുന്നു.. ഞാന്‍ ജോയിന്‍ ചെയുമ്പോള്‍ വെറും 350 പേരോളം മാത്രമുണ്ടായിരുന്ന അനലിറ്റിക്‌സ് കമ്പനിയെ വളര്‍ത്തി വലുതാക്കി ഏകദേശം 5000 ലേറെ എംപ്ലോയീസ് ഉള്ള ഒരു കമ്പനി ആക്കി മാറ്റുന്നതില്‍ എനിക്കും ഒരു ചെറിയ പങ്കുണ്ടായിരുന്നു എന്ന് അല്പം അഹങ്കാരത്തോടെ അതിലേറെ അഭിമാനത്തോടെ പറയാം..

എന്റെ പ്രൊഫഷണല്‍ ജീവിതം ആകെ മാറ്റി മറിച്ചതില്‍ പ്രധാന പങ്കു വഹിച്ചത് മ്യൂ സിഗ്മയിലെ വര്‍ക്ക് കള്‍ച്ചര്‍ കൂടി ആണ്..9 -6 വര്‍ക്ക് ആയിരുന്നില്ല, സ്ഥിരമായ ഒരു സമയപരിധി ഇല്ലായിരുന്നു.. പലപ്പോഴും ജോലി സമയം 15 മണിക്കൂറുകള്‍ക്കു മേലെ പോയിട്ടുണ്ട് ... 3 മണിക്കൂര്‍ മാത്രം ആണ് മാസങ്ങളോളം ഉറങ്ങിയിരുന്നത് ...

യൂ എസില്‍ എം എസിനു പോയ മാസ്റ്റര്‍ മൈന്‍ഡ്സ്‌നെ ഇന്ത്യയിലേക്കു റിക്രൂട് ചെയ്യുക എന്ന ഒരു ഇനിഷ്യേറ്റീവ് അവര്‍ എന്നെ ഏല്‍പ്പിക്കുമ്പോള്‍ അല്പം പോലും വിചാരിച്ചിരുന്നില്ല അവിടെ ഞാന്‍ സാക്രിഫൈസ് ചെയ്യേണ്ടി വരുന്നത് എന്റെ പേര്‍സണല്‍ ലൈഫ് ആയിരുന്നു എന്ന്.. അച്ഛന് കാല്‍മുട്ട് മാറ്റിവെക്കല്‍ സര്‍ജറി നടക്കുമ്പോളും ലാപ്‌ടോപ്പും ഡോങ്കിലും കൊണ്ട് ബാംഗ്ലൂരിലെ കമാന്‍ഡ് ഹോസ്പിറ്റല്‍ കോറിഡോറില്‍ ഇരുന്നു ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്..കല്യാണത്തിന് പോലും വെറും പത്തു ദിവസം മാത്രമാണ് ലീവ് കിട്ടിയത്..ലീവ് കഴിഞ്ഞു തിരികെ ഓഫീസില്‍ ജോയിന്‍ ചെയ്തപ്പോള്‍ ആദ്യം കിട്ടിയ വര്‍ക്ക് എന്ന് പറയുന്നത് ആക്റ്റീവ് ആയി ക്യാമ്പസ് റിക്രൂട്ടിട്‌മെന്റിനായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ടോപ് കോളേജുകളിലേക്കു പോവുക എന്നതായിരുന്നു..ഒരുപക്ഷെ ഞാന്‍ ഏറ്റവും അധികം യാത്ര ചെയ്തതും ആ ഒരു വര്ഷം തന്നെ ആകണം..വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമേ ആ വര്ഷം ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളു..

ഐ ഗോട് മാരീഡ് ടു മ്യൂ സിഗ്മ എന്ന് തമാശയായി പോലും പറയേണ്ട അവസ്ഥ വന്നു..ബി ഐ ടി മെസ്റ സിന്‍ഡ്രി ട്രിപ്പ് വന്നപ്പോള്‍ ആണ് ഏകദേശം 60 മണിക്കൂറുകളോളം തുടര്‍ച്ചയായി ഉറക്കമില്ലാതെ യാത്രയും റിക്രൂട്‌മെന്റും ആയി തളര്‍ന്നു പോകുന്ന അവസ്ഥ വന്നത്, ഇന്നും അതാലോചിക്കുമ്പോള്‍ ഒരു പെരുപ്പാണ്..മെസ്റയിലെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് തീര്‍ന്നു ഓഫര്‍ ലെറ്റര്‍ നല്‍കുമ്പോള്‍ സമയം വെളുപ്പിനെ നാലു മണി.(രണ്ടാമത്തെ ഫോട്ടോ)..5 മണിക് സിന്‍ഡ്രിയിലേക്ക് തിരിച്ചു.. യാത്രക്കിടയില്‍ ഇന്റര്‍വ്യൂനുള്ള തയ്യാറെടുപ്പുകള്‍..തിരികെ ബാംഗ്ലൂര്‍ എത്തുമ്പോള്‍ മീശമാധവനില്‍ ജഗതി കണ്ണില്‍ കോലു വച്ചിരുന്നത് പോലുള്ള അവസ്ഥ ആയിരുന്നു..പിന്നീട് അങ്ങോട്ട് പല പല സ്ഥലങ്ങള്‍, അഗര്‍ത്തല തൊട്ടു സി ഇ ടി ട്രിവാന്‍ഡ്രം വരെ ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചു.. ഇതിനിടക്ക് യൂ എസിലേക്ക് പോകാന്‍ അവസരം അവര്‍ നല്‍കിയപ്പോള്‍ സഞ്ജുനെയും ആദിയെയും ഓര്‍ത്തു അത് നിരസിക്കേണ്ടി വന്നു...

ഒരിക്കല്‍ പോലും ജോലിയോട് മടുപ്പു തോന്നിയിരുന്നില്ല, എന്നാല്‍ തളര്‍ന്നു പോകുമായിരുന്ന പല അവസ്ഥകളിലൂടെയും പോകേണ്ടി വന്നിട്ടുണ്ട്.. 2015 ല്‍ ഡിപ്രെഷന്‍ പിടികൂടുകയും ചെയ്തു.. അന്ന് തീരുമാനിച്ചു, ഇനി അവിടെ തുടരാന്‍ സാധിക്കില്ല എന്ന്..2015 സെപ്റ്റംബറില്‍ റിസൈന്‍ ചെയ്തു, പക്ഷെ അവര്‍ സ്വീകരിച്ചില്ല..സിഇഒ ഉള്‍പ്പെടെ ഉള്ളവര്‍ അതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു പക്ഷെ എന്റെ തീരുമാനത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ തയ്യാറായില്ല..സബ്ബാറ്റിക്കല്‍ വരെ ഓഫര്‍ ചെയ്തു പക്ഷെ ചെറിയ കാലയളവില്‍ ഞാന്‍ അനുഭവിച്ച ആ ഡിപ്രെഷന്‍ അത്ര ഭീകരമായിരുന്നു..അത് കൊണ്ട് തന്നെ എന്ത് വന്നാലും ഇനി അവിടെ തുടരില്ല എന്നുള്ളത് ഉറച്ച തീരുമാനമായിരുന്നു.. എന്റെ റെസിഗ്‌നേഷന്‍ ആക്സപ്‌റ് ചെയ്യാന്‍ മൂന്ന് മാസത്തോളം സമയമെടുത്തു...

വളരെ മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ... അന്നൊക്ക ഉറങ്ങി എണീക്കുമ്പോള്‍ ആദ്യം നോക്കിയിരുന്നത് മെയില്‍ എന്തെങ്കിലും എന്ന് ആയിരുന്നു ...സ്ടിങ്കേര്‍സ് , എസ്‌കലേഷന്‍ ഒക്കെ ആ സമയത് പേടി സ്വപനം നല്‍കുന്ന ടെംസ് ആയിരുന്നു കൂടാതെ വളരെ ടോക്‌സിക് ആയ മാനേജരും .... മറ്റുള്ളവരുടെ മുന്നില്‍ ഒരു പരിഹാസപാത്രമാക്കുക, താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുക, ബോഡി ഷെമിങ് നടത്തുക, അവരുടെ താളത്തിനൊത്തു തുള്ളിയില്ലെങ്കില്‍ ടീമില്‍ ഒറ്റപ്പെടുത്തുക ഇതൊക്കെ മറികടന്നു ഇവിടെ വരെ എത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം നിസ്സാര കാര്യമായിരുന്നില്ല എന്നാല്‍ ഒന്നിനും എന്നെ തളര്‍ത്താനാവില്ല എന്ന തിരിച്ചറിവ് പലപ്പോഴും ഉണ്ടായിട്ടും ഉണ്ട് ...

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയുന്നത് ആ ഒരു കാലമാണ്.. ഇന്നും സാധിച്ചാല്‍ അവിടേക്കു തിരിച്ചു പോകണം,അവസരം ലഭിച്ചാല്‍ പോകും എന്ന തോന്നല്‍ ഉള്ളതും അത് കൊണ്ട് മാത്രമാണ്.. ഒത്തിരി പഠിക്കാന്‍ ഉണ്ടായിരുന്നു അവിടെ.. സിഇഒ മുതല്‍ സെക്യൂരിറ്റി വരെ പരിചിതമായ മുഖങ്ങള്‍..ആ വര്‍ക്ക് അര്‍ച്ചന ചെയ്താല്‍ മതി എന്ന് വരെ ലീഡര്‍ഷിപ് പറഞ്ഞിട്ടുള്ള സമയങ്ങള്‍, എന്നില്‍ അവര്‍ക്കുണ്ടായിരുന്നു വിശ്വാസം, രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 മണി വരെ ഓഫീസില്‍ ഇരുന്നിട്ട് വീട്ടിലെത്തി 6 മണിക് വീണ്ടും ലോഗിന്‍ ചെയ്ത് വീട്ടില്‍ ഉണ്ടെങ്കില്‍ പോലും ആദിയെ പോലും കാണാനാകാതെ വെളുപ്പിനെ 3 മണി വരെ ജോലി ചെയ്തിരുന്ന ആ കാലം , ഒക്കെ ആലോചിക്കുമ്പോള്‍ ഇന്ന് എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു.. ഇന്ന് ഒരു മണിക്കൂര്‍ കഷ്ടിച്ച് ലാപ്ടോപ്പിന് മുന്നില്‍ ഇരിക്കാന്‍ പ്രയാസപ്പെടുകയാണ്...

ജോലിസ്ഥലത് ഉണ്ടാകുന്ന വര്‍ക്ക് പ്രഷര്‍ സ്‌ട്രെസ് ഒക്കെ താങ്ങുക എന്നത് നിസ്സാര കാര്യമല്ല.. ശെരിയായ ഭക്ഷണ രീതി, ഉറക്കം ഇതൊക്കെ താളം തെറ്റിയാല്‍ ജീവിതം തന്നെ തകിടം മറിയും... ആരോഗ്യമില്ലെങ്കില്‍ ഒന്നുമില്ല എന്നുള്ളത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാകു ... നിങ്ങളുടെ ജീവന് ആപത്തു സംഭവിച്ചാല്‍ നഷ്ടം നിങ്ങളെ കുടുംബത്തിന് മാത്രമാണ്, കമ്പനിക് ഏത് നിമിഷവും നിങ്ങള്‍ റീപ്ലേസ് ചെയ്യപ്പെടാവുന്ന ''വെറും എംപ്ലോയീ'' മാത്രമാണ് ... -

PS: ആദ്യത്തെ ഫോട്ടോ : ഹെക്ടിക് ആയിട്ടുള്ള ഒരു ക്യാമ്പസ് വിസിട് കഴിഞു തളര്‍ന്നിരിക്കുമ്പോള്‍ എടുത്തത്...

Tags:    

Similar News