അഴിമതി ലവലേശം ഇല്ലാത്ത രാജ്യങ്ങള്‍ ഡെന്മാര്‍ക്കും ഫിന്‍ലാന്‍ഡും സിംഗപ്പൂരും; അഴിമതിയില്‍ പൂണ്ട് വിളയാടുന്ന രാജ്യങ്ങള്‍ സുഡാനും സൊമാലിയയും സിറിയയും; ഇന്ത്യക്ക് തൊണ്ണൂറ്റിയാറാം സ്ഥാനം മാത്രം: ലോകത്തെ അഴിമതി റാങ്കിങ് അറിയാം

Update: 2025-02-12 05:26 GMT

ലണ്ടന്‍: ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധിയാണ് അഴിമതി. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയക്കാര്‍ക്കിടയിലും എല്ലാം തന്നെ അഴിമതി വലിയ തോതിലാണ് പിടിമുറുക്കിയിരിക്കുന്നത്. എന്നാല്‍ ഇനിയും അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത നിരവധി രാജ്യങ്ങള്‍ ഇപ്പോഴും നമുക്കിടയില്‍ ഉണ്ട്. അവ ഏതൊക്കെ ആണെന്ന് നോക്കാം. ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ലോകത്ത് തന്നെ അഴിമതി ലവലേശം പോലും ഇല്ലാത്ത രാജ്യങ്ങള്‍.

ഇക്കാര്യത്തില്‍ വര്‍ഷവും ഡെന്‍മാര്‍ക്കിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡെക്സ് അഥവാ സി.പി.ഐയുടെ സ്‌ക്കോര്‍ അനുസരിച്ച് ഡെന്‍മാര്‍ക്കിന് 100 ല്‍ 88 പോയിന്റാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്ത് ആയിരുന്ന ഫിന്‍ലന്‍ഡിനും ഇക്കുറി 88 പോയിന്റുകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന സിങ്കപ്പൂരിന് ഇത്തവണ 84 പോയിന്റുകളാണ് ഉളളത്. ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് ഓരോ വര്‍ഷവും കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡെക്സ് തയ്യാറാക്കുന്നത്. ലോ ബാങ്കിന്റെയും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെയും കൈവശമുള്ള ഡാറ്റകള്‍ പരിശോധിച്ചാണ് സംഘടന ഇത്തരത്തില്‍ പട്ടിക തയ്യാറാക്കുന്നത്. വ്യവസായ ലോകത്തെ പ്രമുഖരും സാമ്പത്തിക വിദഗ്ധരും എല്ലാം ചേര്‍ന്നാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്.

180 ഓളം രാജ്യങ്ങളെയാണ് ഈ വിലയിരുത്തലിനായി സ്ഥാപനം തെരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തെ ഏറ്റവുമധികം അഴിമതി നടക്കുന്ന രാജ്യം സുഡാനാണ്. ഇന്‍ഡക്സില്‍ വെറും എട്ട് പോയിന്റുകള്‍ മാത്രമാണ് ഈ രാജ്യത്തിനുള്ളത്. തൊട്ട് പിന്നാലെ 9 പോയിന്റുമായി സോമാലിയയാണ്. വെനിസ്വേലക്ക് 10 പോയിന്റും സിറിയക്ക് 12 പോയിന്റുമാണുള്ളത്. 2012 മുതലാണ് ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ ഈ സര്‍വ്വേ ആരംഭിച്ചത്. 2024 ആകുമ്പോള്‍ അഴിമതി വന്‍ തോതില്‍ കുതിച്ചു കയറി എന്നാണ് സംഘടന കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടും വന്‍തോതിലുള്ള ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍വ്വേ കണ്ടെത്തിയിരുന്നു. ഈ മേഖലയിലെ ഫണ്ടുകളും വന്‍ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. അമേരിക്കയിലും അഴിമതിയുടെ കാര്യത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ തുടങ്ങിയ പടിഞ്ഞാറന്‍ രാജ്യങ്ങളിലെല്ലാം തന്നെ അഴിമതിയില്‍ കുറവ് രേഖപ്പെടുത്തി. സ്ലൊവാക്യയിലും അഴിമതി നിരക്കില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്ന റഷ്യയിലും യുക്രൈനിലും എല്ലാം അഴിമതി കുറഞ്്ഞു വരികയാണ്.

ഇന്ത്യക്ക് പട്ടികയില്‍ തൊണ്ണൂറ്റിയാറാം സ്ഥാനം മാത്രമാണ് ഉള്ളത് എന്നതാണ് ഖേദകരമായ കാര്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ഇപ്പോഴും അഴിമതി തടയാന്‍ നിരവധി സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോഴും ക്രമക്കേടുകള്‍ നിര്‍ബാധം തുടരുകയാണ്.

Similar News