സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടത്താനിരുന്ന പരിപാടികളെല്ലാം റദ്ദാക്കി; കൂടുതൽ സമയം വായനയിൽ മുഴുകി പാപ്പാ; ആരോഗ്യനിലയിൽ മാറ്റമില്ല; ന്യൂമോണിയ കൂടുതൽ വഷളാകുമോ എന്ന് ആശങ്ക; നിരീക്ഷിച്ച് ഡോക്ടർമാർ; അറിയിപ്പുമായി വത്തിക്കാന്‍; മാര്‍പാപ്പയ്ക്കായി പ്രാർത്ഥിച്ച് വിശ്വാസലോകം
വത്തിക്കാൻ സിറ്റി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വത്തിക്കാനിൽ നിന്നും അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. ലക്ഷകണക്കിന് കത്തോലിക്കാ വിശ്വാസികളുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വഷളാകുന്നു. കടുത്ത ന്യൂമോണിയ ബാധിച്ചതായി വത്തിക്കാന്‍ അറിയിപ്പിൽ പറയുന്നു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ സങ്കീർമാക്കിയെന്നും വത്തിക്കാൻ വ്യക്തമാക്കി.
88-കാരനായ മാർപാപ്പ കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുകയാണ്. പോളി മൈക്രോബിയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയിട്ടുണ്ട്.
ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണെന്നും വത്തിക്കാന്‍ അറിയിച്ചു. വി. കുര്‍ബാന സ്വീകരിച്ച മാര്‍പാപ്പ പ്രാര്‍ഥനയിലും വായനയിലുമായാണ് സമയം ചെലവഴിക്കുന്നത്. എല്ലാവരുടെയും പിന്തുണയ്ക്ക് മാര്‍പാപ്പ നന്ദി അറിയിച്ചതായും തുടര്‍ന്നും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥന തുടരണമെന്നും വത്തിക്കാന്‍ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയിലധികമായി ശ്വസനനാളത്തിലെ അണുബാധക്ക് ചികിത്സയിലായിരുന്ന പോപ്പ് ഫ്രാന്‍സിസിന് ന്യൂമോണിയ കൂടി സ്ഥിരീകരിച്ച് വത്തിക്കാന്‍ വൃത്തങ്ങള്‍. റോമിലെ ജെമെലി ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശ്വസനനാളിയിലെ അണുബാധയില്‍ ആസ്ത്മാറ്റിക് ബ്രോങ്കൈറ്റിസ് കൂടി ഉള്‍പ്പെടുന്നതായും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
മാര്‍പ്പാപ്പയെ ലബോറട്ടറി പരിശോധനകള്‍ക്കും ചെസ്റ്റ് എക്സ് റേയ്ക്കും വിധേയനാക്കിയെന്നും, ആരോഗ്യ നില ആശങ്കകരമായി തുടരുകയാണെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, അദ്ദേഹം തീര്‍ത്തും ശാന്തനാണെന്നും, ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെ ശക്തിയാണതിന് കാരണമെന്നും വത്തിക്കാന്‍ അറിയിച്ചു. പോപ്പ് ആശുപത്രിയില്‍ ആയതിനാല്‍ ഈ വാരാന്ത്യത്തില്‍ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്യുകയില്ല എന്നും വത്തിക്കാനില്‍ നിന്നും അറിയിച്ചിട്ടുണ്ട്.
നേരത്തെ ബ്രോങ്കൈറ്റിസ് ബാധിച്ച് കഴിഞ്ഞയാഴ്ച ആശൂപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് പനി ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, ആരോഗ്യ നില ഏറെക്കുറെ തൃപ്തികരവുമായിരുന്നു. എന്നാല്‍, 2023 ല്‍ ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ ഇത്തവണ അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരിക്കുകയാണ്. നേരത്തെ, 21 വയസ്സുള്ളപ്പോള്‍ പള്‍മണറി ഇന്‍ഫെക്ഷന്‍ മൂലം അദ്ദേഹത്തിന്റെ ശ്വാസകോശങ്ങളിലൊന്നിന്റെ ചില ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ശൈത്യകാലത്ത് ബ്രോങ്കൈറ്റിസിനുള്ള സാധ്യത കൂടുതലുമാണ്.
2023 ല്‍ ന്യൂമോണിയ ബാധിച്ചപ്പോള്‍ മൂന്ന് ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം ആശുപത്രിയില്‍ ചെലവിട്ടത്. മാത്രമല്ല, ആശുപത്രിയില്‍ നിന്നും ആരോഗ്യവാനായി പുറത്ത് വന്നതിന് ശേഷമായിരുന്നു ഇക്കാര്യം പുറത്ത് വിട്ടതും. പോളിമൈക്രോബിയല്‍ ബ്രോങ്കൈറ്റിസ് ഉള്ളതിനാല്‍ ന്യൂമോണിയ ബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോഴത്തെ ചികിത്സ ഫലം കണ്ടു തുടങ്ങാന്‍ നാലോ അഞ്ചോ ദിവസം എടുക്കുമെന്നും അവര്‍ പറയുന്നു.