ആദ്യം കണ്ടെത്തിയത് വവ്വാലിനെ പച്ചയോടെ കഴിച്ച കുട്ടികളിൽ; പനിയും ഛർദിയും പ്രധാന ലക്ഷണങ്ങൾ; ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മറ്റുള്ളവരിലേക്ക് വ്യാപിച്ചു; ആഴ്ചകൾക്കുള്ളിൽ 431 പേർക്ക് അജ്ഞാത രോഗബാധ; രണ്ടു ദിവസത്തിനകം മരിച്ചത് 53 പേർ; ആശുപത്രികളെല്ലാം നിറയുന്നു; പരക്കം പാഞ്ഞ് ഡോക്ടർമാർ; ആശങ്ക അറിയിച്ച് ഡബ്ള്യുഎച്ച്ഒ; 'കോംഗോ'യെ ഞെട്ടിപ്പിച്ച് വൈറസ് ബാധ
കോംഗോ: കോംഗോയിൽ അജ്ഞാത രോഗം പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുകൾ. ഇപ്പോഴിതാ, അൻപതിലധികം പേർ ആഴ്ചകൾക്കകം മരിച്ചതോടെ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദർ. ഫെബ്രുവരി 16 വരെയുള്ള കണക്കുകൾ പ്രകാരം വെറും അഞ്ച് ആഴ്ചകൾ കൊണ്ട് 431 പേർക്ക് ഈ രോഗം ബാധിച്ചതായും അതിൽ 53 പേർ മരിച്ചതായുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. കോംഗോയിൽ ഒരു പ്രവിശ്യയിലുള്ള വിദൂര ഗ്രാമങ്ങളിലാണ് രോഗബാധയും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആദ്യം വവ്വാലിനെ ഭക്ഷിച്ച മൂന്ന് കുട്ടികളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പിന്നീട് ഈ രോഗം പിന്നീട് വളരെ വേഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുകയായിരുന്നു. പനിയും ഛർദിയും വന്ന് തുടങ്ങുന്ന രോഗലക്ഷണങ്ങൾ പിന്നീട് ആന്തരിക രക്തസ്രാവത്തിലേക്ക് എത്തുന്നതോടെ ഗുരുതരമാവുന്നു. രോഗലക്ഷണങ്ങൾ പ്രകടമായി 48 മണിക്കൂറിനുള്ളിൽ തന്നെ രോഗികൾ മരിക്കുന്നുവെന്നാണ് ബികോറോ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ അറിയിച്ചത്. രോഗം വളരെ വേഗം വ്യാപിക്കുന്നതും ലക്ഷണങ്ങൾ പ്രകടമായ ശേഷം വളരെ വേഗത്തിൽ രോഗിയുടെ മരണം സംഭവിക്കുന്നതും ആശങ്കയിലാഴ്ത്തുന്നുവെന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
ദിവസങ്ങൾക്കുള്ളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. യഥാർത്ഥ രോഗകാരണം ഇപ്പോഴും അജ്ഞാതവുമാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ദുർഘടമായ ഭൂമിശാസ്ത്രവും പരിമിതമായ ചികിത്സാ സാഹചര്യങ്ങളും കാരണം കടുത്തവെല്ലുവിളി നേരിടുകയാണെന്ന് ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ പറയുന്നു.
ആന്തരികരക്തസ്രാവമുണ്ടാകുന്ന 'ഹെമിറേജിക് ഫീവറിന്റെ' ലക്ഷണങ്ങൾ ഇപ്പോഴത്തെ അജ്ഞാത രോഗത്തിനും കണ്ടെത്തിയിട്ടുണ്ട്. എബോള, ഡെങ്കി, മാർബർഗ്, യെല്ലോ ഫീവർ തുടങ്ങിയ അസുഖങ്ങൾക്കും സമാനമായ ലക്ഷണങ്ങളുണ്ടാവാറുണ്ട്. എന്നാൽ രോഗബാധിതരായ ഒരു ഡസനിലധികം പേരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച ശേഷം ഈ രോഗങ്ങളൊന്നുമല്ല ഇപ്പോഴത്തേതെന്ന് കണ്ടെത്തിയിട്ടുണ്ട്. അറിയപ്പെടുന്ന വൈറസുകളെയൊന്നും കണ്ടെത്തിയിട്ടില്ലെന്നും യഥാർത്ഥ രോഗകാരണം എന്താണെന്നും എവിടെ നിന്നാണ് രോഗബാധയുടെ തുടക്കമെന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നുമാണ് ഡോക്ടമാർ പറയുന്നത്.
എന്തെങ്കിലും അണുബാധയാണോ അതോ ഏതെങ്കിലും വിഷപദാർത്ഥത്തിന്റെ സാന്നിദ്ധ്യമാണോ ഈ അവസ്ഥയ്ക്ക് കാരണമായതെന്നും കണ്ടെത്താനായിട്ടില്ല. എന്താണ് ചെയ്യാനാവുകയെന്നും എപ്പോഴാണ് ഇടപാടാനാവുകയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസീസ് എക്സ് എന്ന രോഗം കോംഗോയിൽ പടർന്നുപിടിച്ചിരുന്നു. 143 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. ജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറയുന്നു.