ഹിന്ദി പഠിച്ചത് തുണയായി; കണ്ണൂരുകാരന് ബിഹാറി പെണ്‍കുട്ടി വധുവായി; ബുദ്ധഗയയിലെ പൂജയെ മരുമകളായി സ്വീകരിച്ച് അഴീക്കോട് ഗ്രാമം; ഗോവിന്ദപുരം ക്ഷേത്രത്തിലെ ബിഹാറി കല്യാണം സ്ത്രീധനം വാങ്ങാതെ

ബീഹാറി മരുമകളെ ഇരുകൈയ്യും നീട്ടി കണ്ണൂരിലെ അഴിക്കോട് ഗ്രാമം

Update: 2025-02-27 18:11 GMT

കണ്ണൂര്‍ : ബീഹാറി മരുമകളെ ഇരുകൈയ്യും നീട്ടി കണ്ണൂരിലെ അഴിക്കോട് ഗ്രാമം. അഴീക്കോട് ആദ്യമായാണ് ഒരു ബീഹാറി കല്യാണം നടക്കുന്നത്. ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെണ്‍കുട്ടി ഇനി അഴീക്കോടിന്റെ മരുമകളാണ്. നാല്പത്തിരണ്ടുകാരനായ അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയുടെ നല്ലപാതിയായാണ് ബിഹാര്‍ ബുദ്ധഗയയിലെ മുപ്പതുകാരിയെത്തിയത്.

ബീഹാറി ആചാരപ്രകാരം അഴീക്കോട് അരയാക്കണ്ടിപ്പാറ ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് അപൂര്‍വമായൊരു വിവാഹം നടന്നത്.

അഴീക്കോട്ടെ പാരമ്പര്യ ലോഹപ്പണിക്കാരനായ പരേതനായ കൊളപ്രത്ത് ചന്ദ്രന്റെയും നളിനിയുടെയും മകന്‍ സിജിയും ബീഹാര്‍ ബുദ്ധഗയയിലെ റൗണ്ട് വാ ഗ്രാമത്തില്‍ ലോഹപ്പണിക്കാരനായിരുന്ന പരേതനായ നവദീപ് ശര്‍മ്മയുടെയും കൃഷിക്കാരിയായ സുഭദ്ര ദേവിയുടെയും മകള്‍ പൂജാകുമാരിയുമാണ് വിവാഹിതരായത്.




വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പഠന ശേഷം ഗള്‍ഫില്‍ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി നോക്കുകയായിരുന്നു സിജി. ലോഹം ഉരുക്കി നടത്തുന്ന പരമ്പരാഗത പണിക്കിടെ തീച്ചൂടു തട്ടി സിജിയുടെ അച്ഛനു അസുഖമായി. അതിനിടയില്‍ അമ്മയ്ക്കു പക്ഷാഘാതവുമുണ്ടായി. മാതാപിതാക്കള്‍ രണ്ടു പേരും അസുഖ ബാധിതരായതോടെ ജീവിതം കഷ്ടത്തിലായി. ഇവര്‍ക്ക് മൂന്നു മക്കളാണ്.

മൂത്ത മകനാണ് സിജി. അതിനിടെ രണ്ടാമത്തെ മകനും ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍ജറി വേണ്ടി വന്നു. വീട്ടിലെ അവസ്ഥയെ തുടര്‍ന്ന് സിജി ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കി. പിന്നെ വിവാഹ അന്വേഷണമായി. നിരവധി ആലോചനകള്‍ ഒത്തുവന്നെങ്കിലും അച്ഛനും അമ്മയുംഅസുഖ ബാധിതരാണെന്നറിഞ്ഞപ്പോള്‍ പെണ്‍വീട്ടുകാര്‍ പിന്‍വാങ്ങി.

അങ്ങനെ വര്‍ഷങ്ങളോളം നാട്ടില്‍ പെണ്ണുകിട്ടാതെ അലയുകയായിരുന്നു. പുനര്‍ വിവാഹത്തിന് താല്പര്യമുള്ളവരെ നോക്കിയപ്പോഴും ഒടുവിലവര്‍ തന്നെ പിന്‍വാങ്ങുന്ന അവസ്ഥയായി രണ്ടു വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. ഒരു ഭാഗം തളര്‍ന്ന അമ്മ വടി കുത്തി നടക്കുന്നതിനിടയില്‍ തെന്നിവീണു നട്ടെല്ലിന്ന് ക്ഷതമേറ്റു പൂര്‍ണമായും കിടപ്പു രോഗിയായതോടെ വിവാഹമെന്നത് ഒരുസ്വപ്നമായി മാറി. ബിഹാറില്‍ നിന്ന് കേരളത്തില്‍ ജോലി തേടിയെത്തിയ ആശാരിപ്പണിക്കാരന്‍ ധര്‍മ്മേന്ദ്രയെ പരിചയപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി.

12 വര്‍ഷം കേരളത്തിലെ വിവിധ ജില്ലകളില്‍ പണിയെടുത്ത ധര്‍മ്മേന്ദ്ര രണ്ടു വര്‍ഷം മുമ്പാണ് കണ്ണൂരിലെത്തിയത്. അദ്ദേഹത്തിന്റെ ബന്ധുവാണ് ബിഹാര്‍ ബുദ്ധഗയയിലെ പൂജാ കുമാരി. വിശ്വകര്‍മ്മ സമുദായത്തിലെ ലോഹാര്‍ വിഭാഗത്തില്‍ പെട്ട കുടുംബമാണവരുടെത്. അഞ്ചുമക്കളില്‍ രണ്ടാമത്തവളാണ് പൂജ. മൂത്തമകള്‍ ഗഞ്ജകുമാരിയെ മുപ്പത്തിമൂന്നാം വയസില്‍ രണ്ടു വര്‍ഷം മുമ്പ് സ്ത്രീധനം കൊടുത്താണ് അവര്‍ കല്യാണം കഴിപ്പിച്ചയച്ചത്.

ഗയയിലെ ഗോതമ്പു പാടത്തിന്നരികെയുള്ള ഒറ്റമുറി വീട്ടില്‍ അച്ഛനമ്മമാര്‍ക്കൊപ്പം താമസിക്കുന്ന പൂജയുടെ വിവാഹം സ്ത്രീധനം കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ നീണ്ടുപോയി. ധര്‍മ്മേന്ദ്ര പറഞ്ഞതനുസരിച്ച് ബുദ്ധഗയയില്‍ സുഹൃത്തിനൊപ്പം സിജി പെണ്ണുകാണാനെത്തി.

അഴീക്കോട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സിജിക്ക് ഹിന്ദി ഭാഷയോട് താല്പര്യമുണ്ടായിരുന്നു. രതി ടീച്ചറാണത്രെ ഹിന്ദിയില്‍ താല്പര്യം ജനിപ്പിച്ചത്. പ്രൈവറ്റായി മലബാര്‍ കോളജില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദമെടുത്തപ്പോഴും ഹിന്ദിയായിരുന്നു രണ്ടാം ഭാഷ. അതെന്തായാലും പെണ്ണുകാണല്‍ ചടങ്ങില്‍ ഹിന്ദി ഭാഷയിലെ ആ പ്രാവീണ്യം സിജിയെ തുണച്ചു.


ബിഹാറിലെ ആചാരപ്രകാരം പെണ്‍കുട്ടി തളികയില്‍ പഴങ്ങളും പുഷ്പങ്ങളുമായെത്തി സ്വീകരിച്ച് കാല്‍ തൊട്ട് വന്ദിച്ചു. പിന്നെ പൂരിയും ആലു ചൗക്കി കറിയും ഗീറും ( പായസം) കഴിക്കാന്‍ ക്ഷണിച്ചു. 'ആപ്കാ നാം ക്യാഹേ' എന്ന സിജിയുടെ ആദ്യ ചോദ്യം തന്നെ വീട്ടുകാര്‍ക്ക് ഇഷ്ടമായി -'നാം പൂജ 'യെന്നു മറുപടിയും വന്നു. പിന്നെയവര്‍ ഹിന്ദിയില്‍ ഒരു മണിക്കൂറോളം പരസ്പരം സംസാരിച്ചു. ഒടുവില്‍ അവിടെ നിന്നുമിറങ്ങി. ബുദ്ധഗയയിലെ ബോധി വൃക്ഷ ചുവട്ടിലെത്തി പ്രാര്‍ത്ഥിച്ചു നാട്ടിലേക്ക് മടക്കം. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ശുഭവാര്‍ത്തയെത്തി. അഴീക്കോട്ടേക്ക് പൂജയെ വിവാഹം കഴിച്ചയയ്ക്കാന്‍ സമ്മതമാണെന്ന് വീട്ടുകാര്‍ അറിയിച്ചു. സിജിയുടെ ഹിന്ദിയിലുള്ള പ്രാവീണ്യം അവരെ ആകര്‍ഷിച്ചത്രെ.

സഹോദരന്‍ രാജീവും സഹോദരി വിക്കിയും ഭര്‍ത്താവ് രാജുവും അഴീക്കോട്ടെത്തി. വിശ്വകര്‍മ്മജരുടെ പരമ്പരാഗത ആചാരപ്രകാരം അഴീക്കോട് ഗോവിന്ദപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തി ശ്രീകുമാരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിവാഹിതരുമായി. കേരളീയ വിശ്വകര്‍മ്മാള സംഘം ആചാര്യന്‍ കുളപ്രത്ത് സുരേന്ദ്രന്‍ പാരമ്പര്യ കര്‍മ്മിയായി. ബിഹാറിലെ പരമ്പരാഗത ആചാരപ്രകാരമുള്ള കരിമണിമാലയില്‍ കോര്‍ത്ത മംഗല്യസൂത്രം വധുവിന്റെ കഴുത്തില്‍ കെട്ടി. ഗോവിന്ദപുരം ക്ഷേത്രത്തില്‍ പൂജിച്ച തുളസിമാല മേല്‍ശാന്തി ഇരുവര്‍ക്കും നല്‍കി. വധുവരന്മാര്‍ പരസ്പരം തുളസി മാലയണിഞ്ഞു. ഒപ്പം പൂമാലയും. വധുവിന്റെ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി. പിന്നെ വിശ്വകര്‍മ്മാള ആചാര്യന്‍ സുരേന്ദ്രന്‍ വധൂവരന്മാരെ ചേര്‍ത്തു നിര്‍ത്തി മന്ത്രകോടി പുതപ്പിച്ചു.വധുവിന്റെ അമ്മയ്ക്ക് വരന്‍ അമ്മക്കോടി സമ്മാനിക്കുകയും ചെയ്തു.

മീന്‍കുന്നിലെ റിസോര്‍ട്ട് വധൂഗൃഹമാക്കി ഒരുക്കിയാണ് ബീഹാര്‍ കല്യാണം നടത്തിയത്. തലേന്ന് 20ഓളം കുടുംബാംഗങ്ങളാണ് ബീഹാറിലെ

ഗയയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം - റാഞ്ചി - -പാലക്കാടു വഴി കണ്ണൂര്‍ അഴീക്കോട്ടെത്തിയത്. പരമ്പരാഗത ബീഹാറി ഹിന്ദു ആചാരപ്രകാരം

മൈലാഞ്ചി കല്യാണവും ഹല്‍ദിയും ഒക്കെ മീന്‍കുന്ന് റിസോര്‍ട്ടില്‍ നടത്തി. ബന്ധുക്കള്‍ വധുവിന്റെ കൈനിറയെ കുപ്പി വളയിട്ടു കൊടുക്കുന്ന ചടങ്ങുമുണ്ടായി. ചടങ്ങ് അര്‍ധരാത്രി ഒരു മണി വരെ നീണ്ടു. വിവാഹതിരാവും വരെ പെണ്‍കുട്ടി കൈയില്‍ ഒറ്റ വള മാത്രമേ ധരിക്കാവൂവത്രെ.

കല്യാണ ശേഷം വരന്റെ വീട്ടിലെത്തിയപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ചിത്രപ്പണികളുള്ള ശംഖു വളയും പൗളയും കൈയിലും കാല്‍വിരലില്‍ മോതിരവുമണിയിക്കുന്ന ചടങ്ങുമുണ്ടായി.

ബീഹാറി കല്യാണത്തിലെ സദ്യ പക്ഷേ, തനി കേരളീയമായിരുന്നു. ഇനി അഞ്ചു ദിവസം കഴിഞ്ഞ് ബിഹാറിലെ വീട്ടില്‍ വധുവരന്മാരെ

ഇരുത്തി പ്രത്യേക പൂജനടക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. ആര്‍. എസ്. എസ്. കണ്ണൂര്‍ ജില്ലാ സഹസമ്പര്‍ക്ക് പ്രമുഖ് പി.പി അനില്‍ കുമാറും വിഭാഗ് പ്രചാരക് പ്രമുഖ് കെ.സി ഷൈജുവും ചേര്‍ന്ന് മംഗളം പത്രം വായിച്ചു സ്‌നേഹനിധി സമര്‍പ്പണവും നടത്തി. അഴീക്കോട് ഗ്രാമ പഞ്ചായത്ത് മെംബര്‍ അനീഷ് ബാബു, സി.എം പി. നേതാവ് ജയന്‍ നായര്‍ തുടങ്ങിയവര്‍ ആശീര്‍വദിച്ചു. കിടപ്പു രോഗിയുള്ള വീട്ടിലേക്ക് സധൈര്യം മരുമകളായെത്തിയ ബുദ്ധഗയയിലെ പൂജാ കുമാരിയും സ്ത്രീധനം നല്‍കാന്‍ കഴിവില്ലാതെ വലഞ്ഞ കുടുംബത്തിന്റെ രക്ഷകനായി മാറിയ അഴീക്കോട്ടെ സിജിയും നാടിന്റെ അഭിമാനമായി മാറുകയാണ്. ഒപ്പം സമൂഹത്തിന് മാതൃകാ പാഠവും.

Tags:    

Similar News