വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്നു; സീറ്റില്‍ നിന്ന് പെട്ടെന്ന് ചാടിയെണീറ്റ യാത്രക്കാരന്‍ എമര്‍ജന്‍സി വാതിലിനടുത്തേക്ക് പാഞ്ഞ് ചെന്നു; തുറക്കാനുള്ള ലിവറില്‍ പിടിച്ചു; ജീവനക്കാരും യാത്രക്കാരും ബലംപ്രയോഗിച്ച് പിന്തിരിപ്പിച്ചു; പ്ലസ് എക്സ്ട്രാ എയര്‍ബസില്‍ അന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍

പ്ലസ് എക്സ്ട്രാ എയര്‍ബസില്‍ അന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍

Update: 2025-03-06 12:11 GMT

വിമാനം പറക്കുന്ന സമയത്ത് യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ നടത്തിയ ശ്രമം യാത്രക്കാരേയും ജീവനക്കാരേയും പരിഭ്രാന്തരാക്കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മാഡ്രിഡില്‍ നിന്ന് കരാക്കസിലേക്ക് പോകുകയായിരുന്ന സ്പാനിഷ് വിമാനക്കമ്പനിയായ പ്ലസ് എക്സ്ട്രായുടെ എയര്‍ബസ് എ 330 ഇനത്തില്‍ പെട്ട വിമാനത്തിലാണ് ഇത് നടന്നത്.

സംഭവം നടക്കുമ്പോള്‍ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്നു. സീറ്റില്‍ നിന്ന് പെട്ടെന്ന് ചാടിയെണീറ്റ യാത്രക്കാരന്‍ എമര്‍ജന്‍സി വാതിലിനടുത്തേക്ക് പാഞ്ഞ് ചെന്ന് അതിന്റെ തുറക്കാനുള്ള ലിവറില്‍ പിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. യാത്രക്കാര്‍ ഇത് കണ്ട് ബഹളം വെച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.

ജീവനക്കാര്‍ ഇയാളെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇയാളെ കീഴടക്കാനായി പല യാത്രക്കാരും വിമാനത്തിലെ ജീവനക്കാരെ സഹായിക്കാന്‍ എത്തിയിരുന്നു. എല്ലാവരും ചേര്‍ന്ന് കീഴ്പ്പെടുത്തിയതിന് ശേഷം ഇയാളുടെ കൈകള്‍ പിറകിലാക്കി കെട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്നുള്ള യാത്രയില്‍ എല്ലാവരും ഇയാളുടെ ഓരോ ചലനവും കൃത്യമായി തന്നെ നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞ മാസം 28 ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ പിന്നീടാണ് പുറത്തു വന്നത്. യാത്രക്കാരനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്്. വിമാനം പകുതി വഴി പിന്നിട്ടുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. എന്നാല്‍ കൃത്യസമയത്ത് തന്നെ വിമാനം വെനിസ്വേലയുടെ തലസ്ഥാനമായ കരാക്കസില്‍ ഇറങ്ങി. തുടര്‍ന്ന് പ്രശ്നം ഉണ്ടാക്കിയ യാത്രക്കാരനെ

അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇയാള്‍ സഹയാത്രക്കാരനെ തല്ലിയതായും വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇയാളെ മറ്റൊരു

സീറ്റിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷമാണ് ഈ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇയാളെ കീഴടക്കിയതിന് ശേഷം രണ്ട് ജീവനക്കാര്‍ ഇയാളുടെ സമീപത്ത് ഇരുന്ന് ഇയാള്‍ തുടര്‍ന്ന് ഇത്തരം നടപടികളിലേക്ക് കടക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നതായും വിമാനക്കമ്പനി വ്യക്തമാക്കി.

എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ഇയാളെ പ്രേരിപ്പിച്ച കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണ്. എന്നാല്‍ എയര്‍ബസ് എ 330 പോലെയുള്ള

വിമാനങ്ങളിലെ എമര്‍ജന്‍സി വാതിലുകള്‍ ഒരാള്‍ക്ക് പെട്ടെന്ന് തുറക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ഏഷ്യാനാ എയര്‍ലൈന്‍സിന്റ ഒരു വിമാനം തെക്കന്‍ കൊറിയയില്‍ ഇറങ്ങുന്ന വേളയില്‍ ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നിരുന്നു. എന്നാല്‍ അന്ന് മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.

Tags:    

Similar News