യൂണിഫോമില്‍ സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മറ്റൊരു വസ്ത്രത്തില്‍; അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോട്; ഫോണില്‍ വിളിച്ചയാള്‍ മഹാരാഷ്ട്രയില്‍? തിരച്ചില്‍ തുടരുന്നു

കാണാതായ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു

Update: 2025-03-06 13:16 GMT

കോഴിക്കോട്: മലപ്പുറം താനൂരില്‍നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്കായി കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടികള്‍ ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യം പുറത്ത് വന്നു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റെഷനില്‍ എത്തിയത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയിലാണ് പെണ്‍കുട്ടികളുടെ ദൃശ്യം പതിഞ്ഞത്. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവര്‍ക്കായാണ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് താനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ ആയതെന്നാണ് പോലീസ് പറയുന്നത്. അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു. ഇതോടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.

അന്വേഷണത്തിനിടെ ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍നിന്നിറങ്ങിയ കുട്ടികളെ മറ്റൊരുവസ്ത്രം ധരിച്ചനിലയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. ഇരുവരും തിരൂരില്‍നിന്ന് ട്രെയിനില്‍ കയറി കോഴിക്കോട് എത്തിയിരിക്കാമെന്നാണ് നിഗമനം.

കാണാതാകുന്നതിന് മുന്‍പ് എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിംകാര്‍ഡില്‍നിന്ന് രണ്ട് പെണ്‍കുട്ടികളുടെയും മൊബൈല്‍ഫോണുകളിലേക്ക് കോള്‍ വന്നതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍, ഈ സിംകാര്‍ഡിന്റെ ലൊക്കേഷന്‍ നിലവില്‍ മഹാരാഷ്ട്രയിലാണ്. അതേസമയം, പെണ്‍കുട്ടികള്‍ കോഴിക്കോട് ജില്ലയിലുണ്ടെന്ന സൂചന ലഭിച്ചതോടെ ഇവരുടെ ബന്ധുക്കളും കോഴിക്കോടെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ കോള്‍ റെക്കോര്‍ഡുകള്‍ വിശദമായി പരിശോധിക്കുകയാണെന്ന് താനൂര്‍ സി ഐ ടോണി ജെ മറ്റം പറഞ്ഞു. മകള്‍ക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്നും, ഉടനെ ഇരുവരും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ ഫാത്തിമ ഷഹദയുടെ അച്ഛന്‍ പറഞ്ഞു.

Tags:    

Similar News