'കിളി പോയ' പോലെയെന്ന് സ്വന്തം പാര്‍ട്ടി പോലും ഒടുവില്‍ വിമര്‍ശിച്ച ബൈഡന് വേണ്ടി ഒപ്പിട്ടിരുന്നത് ആരാണ്? സര്‍ക്കാര്‍ ഉത്തരവുകളില്‍ ഒപ്പുവച്ചിരുന്നത് ഓട്ടോപെന്‍ ഉപയോഗിച്ച്; എന്താണ് ഓട്ടോപെന്‍?

ബൈഡന് വേണ്ടി ഒപ്പിട്ടിരുന്നത് ആരാണ്?

Update: 2025-03-10 07:21 GMT

വാഷിങ്ടണ്‍: ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒപ്പുകള്‍ ഇട്ടിരുന്നത് ആരാണ്? ഇപ്പോള്‍ പുറത്തു വരുന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഓട്ടോപെന്‍ സംവിധാനം ഉപയോഗിച്ചാണ് ബൈഡന്റെ ഒപ്പുകള്‍ സര്‍ക്കാര്‍ ഉത്തരവുകളില്‍ ഇട്ടിരുന്നതെന്നാണ് ആരോപണം.

'ദി ഓവര്‍സൈറ്റ് പ്രോജക്ട് 'എന്ന പ്രസ്ഥാനമാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന നാല് വര്‍ഷക്കാലം ഭരണത്തില്‍ ചരട് വലിച്ചിരുന്നത് മറ്റ് പലരും ആയിരുന്നു എന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഓട്ടോപെന്‍ ഉപയോഗിച്ചിരുന്നത് ആരാണോ അവര്‍ തന്നെയാണ് രാജ്യത്തെ ഭരണവും നിയന്ത്രിച്ചിരുന്നത് എന്നാണ് സംഘടന കഴിഞ്ഞ ദിവസം സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചത്.

ബൈഡന്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ എല്ലാ രേഖകളും ഇവര്‍ പരിശോധിച്ചിരുന്നു. ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ നിന്ന് താന്‍ പിന്‍മാറുന്നു എന്ന പ്രഖ്യാപനത്തില്‍ ഒഴികെ മറ്റ് എല്ലാ രേഖകളിലും ഓട്ടോപെന്‍ ഉപയോഗിച്ചാണ് ഒപ്പിട്ടിരിക്കുന്നത്.

ഒരു കാലത്ത് അമേരിക്കന്‍ സര്‍ക്കാര്‍ ഭരണം എളുപ്പമാക്കുന്നതിനായി വ്യാപകമായി ഉപയോഗിച്ചിരുന്ന സംവിധാനമാണ് ഓട്ടോപെന്‍. ഒരു യന്ത്രക്കൈയ്യില്‍ ഘടിപ്പിച്ച ഉപകരണം ഉപോയഗിച്ച് ഒപ്പിടുന്നതാണ് ഈ സംവിധാനം. എന്നാല്‍ ഇതിന് എതിരെ പലപ്പോഴും വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ പലപ്പോഴും പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം അദ്ദേഹത്തിന് പല കാര്യങ്ങളും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പലപ്പോഴും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രസിഡന്റിന്റെ മാനസികനിലയെ കുറിച്ച് പോലും സംശയങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉയര്‍ന്നിരുന്നു.

മാസങ്ങളോളം തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം ബൈഡന്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിക്കുന്നത്. 2022 ലെ ഒരു രേഖയും 2024 ഡിസംബറിലെ ഒരൊപ്പും ഇത്തരത്തില്‍ ഓട്ടോപെന്‍ ഉപയോഗിച്ചാണ് ചെയ്തതെന്നാണ് പറയപ്പെടുന്നത്.

2021 നും 2025 നും ഇടയിലുള്ള 25 ഓളം ഒപ്പുകള്‍ ഒരേ പോലെയാണന്നാണ് ആരോപണം ഉന്നയിച്ചവര്‍ പറയുന്നത്. ഓട്ടോപെന്‍ ആരാണ് നിയന്ത്രിച്ചിരുന്നത് എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിന് മുമ്പ് ട്രംപുമായി നടന്ന ഒരു സംവാദത്തില്‍ ബൈഡന്‍ ദയനീയമായ പ്രകടനമാണ് കാഴ്ച വെച്ചത്. 81 കാരനായിരുന്ന പ്രസിഡന്റിന് പല കാര്യങ്ങളും ഓര്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് അന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നത്.


Tags:    

Similar News