ബിഎംഡബ്ലിയു കാറിനെ പിടികൂടാന്‍ ചീറി പാഞ്ഞ് പോലീസ് വാഹനങ്ങള്‍; മത്സരത്തിനിടയില്‍ കൂട്ടി മുട്ടിയത് ഏഴു കാറുകള്‍; ഹോളിവുഡ് സിനിമയെ ഓര്‍മിപ്പിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത് ന്യൂകാസിലിന് സമീപം; വട്ടമിട്ട് പറന്ന് ഹെലികോപ്ടറും; യുകെ നിരത്തിലെ ക്രിമിനല്‍ വേട്ട ചര്‍ച്ചകളില്‍

Update: 2025-04-10 02:00 GMT

ലണ്ടന്‍: കാറില്‍ പായുകയായിരുന്ന ക്രിമിനലുകളെ പിടികൂടാന്‍ അതിവേഗം പിന്തുടരുന്നതിനിടയില്‍ പോലീസ് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് ഏഴ് പോലീസ് ഉദ്യോഗസ്ഥരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയിലെ ന്യൂകാസിലിന് സമീപം സിനിമയെ വെല്ലുന്ന ചെയ്‌സിംഗാണ് ഉണ്ടായത്. അഞ്ച് പോലീസ് വാഹനങ്ങള്‍ തകര്‍ന്ന അപകടത്തെ തുടര്‍ന്ന് കാര്യേജ് വേ മണിക്കൂറുകളോളം അടച്ചിടേണ്ടതായും വന്നു. ഇന്നലെ, ബുധനാഴ്ച രാവിലെ ന്യൂകാസില്‍, ഡെന്റോണിനടുത്ത് എ 1 ല്‍ ആയിരുന്നു ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രീതിയിലുള്ള കാര്‍ ചേസിംഗ് നടന്നത്. പോലീസ് വാഹനം പിന്തുടര്‍ന്ന ബി എം ഡബ്ല്യു കാറില്‍ ഉണ്ടായിരുന്ന, ഒരു യുവാവിനേയും യുവതിയേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ക്ക് 20 വയസ്സിനോട് അടുത്താണ് പ്രായം.

അപകടത്തെ തുടര്‍ന്ന് എ 1 ല്‍ ജംഗ്ഷന്‍ 73 (സ്വാല്‍വെല്‍) നും ജംഗ്ഷന്‍ 75 (ഡെന്റണ്‍) നും ഇടയിലുള്ള ഭാഗം മണിക്കൂറുകളോളം അടച്ചിടേണ്ടതായി വന്നു. അതിരാവിലെ 2.30 മണിയോടടുപ്പിച്ചാണ് ബി മെ ഡബ്ല്യു സ്പോര്‍ട്ട്‌സ് കാറിനെ അഞ്ചോളം പോലീസ് വാഹനങ്ങള്‍ പിന്തുടര്‍ന്നത്. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ളവര്‍ പറയുന്നത് ഒരു ഞെട്ടിക്കുന്ന സംഭവമായിരുന്നു എന്നാണ്. പലരും ഉറക്കമുണര്‍ന്നത് തന്നെ അവിടെ വട്ടമിട്ട് പറക്കുന്ന പോലീസ് ഹെലികോപ്റ്ററുകളുടെ ശബ്ദം കേട്ടാണ്.

2010 ലെ റൗള്‍ മോട്ട് വ്വേട്ടയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പ്രദേശവാസികള്‍ക്ക് ഈ സംഭവം. എ 69 ന് തൊട്ടടുത്തുള്ള റൗണ്ട് എബൗട്ടില്‍, റൗള്‍ മോട്ട് പോലീസ് ഉദ്യോഗസ്ഥനായ ഡേവിഡ് റാത്ത്ബാന്‍ഡിനെ വെടിവെച്ച സ്ഥലത്തു നിന്നും ഏറെ ദൂരെയല്ലാതെയായിരുന്നു ഈ അപകടം നടന്നത്. തകര്‍ന്ന കാറിലെ പൊട്ടിയ ചില്ലുകളും മറ്റും ഉച്ചതിരിഞ്ഞും റോഡില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. സ്ഥലത്ത് പോലീസ് നായ്ക്കളെ കൊണ്ടുവന്നും അന്വേഷണം നടത്തിയിരുന്നു. അപകടത്തില്‍ പെട്ട ബി എം ഡബ്ല്യു കാറില്‍ നിന്നും ലഭിച്ച ഹാന്‍ഡ്ബാഗും മറ്റു ചില വസ്തുക്കളും പോലീസ് പരിശോധനക്ക് വിധേയമാക്കി.

അപകടകരമായ രീതിയില്‍ വാഹനമോടിച്ച് പരിക്കുകള്‍ക്ക് കാരണമായതിന്റെ പേരില്‍ പിന്നീട് പ്രായം 20 കളില്‍ ഉള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തു. അത്തരം ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തതിന് ഒരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. നിലവില്‍ രണ്ടുപേരും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. അപകടകരമായ വിധത്തില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഗെയ്റ്റ്‌സ്‌ഹെഡ്, വിക്ക്ഹാം പ്രദേശത്ത് അതിരാവിലെ 2 മണിക്ക് ഒരു കാര്‍ തടയുവാന്‍ പോലീസ് ശ്രമിച്ചതോടെയായിരുന്നു സംഭവം ആരംഭിച്ചത്.

നിര്‍ത്താതെ അമിതവേഗതയില്‍ പോയ കാറിനെ പോലീസ് വാഹനങ്ങള്‍ പിന്തുടരുകയായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കകം തന്നെ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. നാല് പോലീസ് വാഹനങ്ങള്‍ ഏതാണ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. മറ്റൊരു പോലീസ് വാഹനത്തിനും അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് 12 മണിക്കൂറില്‍ അധികമാണ് എ 1 ദണ്ട് ദിശയിലേക്കും അടച്ചിട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഏഴ് പോലീസുകാരില്‍ നാലുപേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

Similar News