യുവാവിന്റെ ഓരോ ചലനവും കോപ്പിയടിച്ച് റോബോട്ട്; അവസാനം കിട്ടിയത് എട്ടിന്റെ പണി; വിനയായി മോഷൻ ക്യാപ്ചർ സ്യൂട്ട്; ജനനേന്ദ്രിയത്തിൽ ആഞ്ഞടിച്ച് റോബോട്ട്; വേദന കൊണ്ട് പുളഞ്ഞ യുവാവിനെ അനുകരിച്ച് യന്ത്രമനുഷ്യൻ; വൈറലായി വീഡിയോ

Update: 2025-12-29 15:13 GMT

ചലനങ്ങൾ അനുകരിക്കുന്നതിനിടെ ഒരു ഹ്യൂമനോയിഡ് റോബോട്ട് യുവാവിനെ ജനനേന്ദ്രിയത്തിൽ ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വേദന കൊണ്ട് കുനിഞ്ഞുപോയ യുവാവിനെ റോബോട്ടും അതേപടി അനുകരിക്കുന്നതും വീഡിയോയിലുണ്ട്. സാങ്കേതികവിദ്യ മനുഷ്യന് തന്നെ അപ്രതീക്ഷിതമായി തിരിച്ചടിയാകുന്നതിന്റെ തമാശ നിറഞ്ഞ രൂപകമായി ഈ സംഭവം വ്യാപകമായി ചർച്ചയാവുകയാണ്.

ശരീരത്തിലെ ചലനങ്ങൾ രേഖപ്പെടുത്തി ഡിജിറ്റൽ ഡാറ്റയാക്കി മാറ്റുന്ന സെൻസറുകളുള്ള ഒരു മോഷൻ ക്യാപ്ചർ സ്യൂട്ട് ധരിച്ചാണ് യുവാവ് റോബോട്ടിന്റെ മുന്നിൽ നിന്നത്. ഈ ഡാറ്റ യൂണിട്രീ ജി1 (Unitree G1) റോബോട്ടിലേക്ക് നേരിട്ട് എത്തിച്ചേരുകയും, യുവാവിന്റെ ഓരോ ചലനവും റോബോട്ട് ഉടനടി ആവർത്തിക്കുകയും ചെയ്യുകയായിരുന്നു.

ഈ പശ്ചാത്തലത്തിൽ, യുവാവ് ഒരു ഹൈ കിക്ക് ചെയ്തപ്പോൾ, റോബോട്ടും അതേ ചലനം ആവർത്തിക്കുകയും അത് യുവാവിന്റെ ജനനേന്ദ്രിയത്തിൽ കൃത്യമായി കൊള്ളുകയുമായിരുന്നു. ചവിട്ടേറ്റ ഉടൻ യുവാവ് വേദനകൊണ്ട് കുനിഞ്ഞപ്പോൾ, റോബോട്ടും ആ വേദന അനുകരിച്ച് അതേ രീതിയിൽ കുനിഞ്ഞു.

സെൻസറുകൾ വഴി ലഭിച്ച ഡാറ്റ ഉപയോഗിച്ച് റോബോട്ട് ഈ ചലനം നടത്തുന്നതിന്റെ വീഡിയോ ബിലിബിലി (BiliBili) എന്ന പ്ലാറ്റ്‌ഫോമിൽ സിയോൺസൺലൈറ്റ് 'zeonsunlight' എന്ന യൂസർ ആദ്യം പങ്കുവെച്ചെങ്കിലും, പിന്നീട് സമൂഹമാധ്യമങ്ങളിൽ ഇത് വലിയ പ്രചാരം നേടി. ബ്ലൂസ്‌കൈയിൽ (Bluesky) മാധ്യമപ്രവർത്തകൻ ജെയിംസ് വിൻസെന്റ് (James Vincent) ഇത് പങ്കുവെച്ചതോടെയാണ് ദൃശ്യങ്ങൾ കൂടുതൽ വൈറലായത്. "മനുഷ്യരാശിക്ക് സാങ്കേതികവിദ്യ നൽകിയ മികച്ചൊരു രൂപകമാണിത്," എന്ന് ഒരു ഉപയോക്താവ് തമാശരൂപേണ പ്രതികരിച്ചു. 35 കിലോഗ്രാം (77 പൗണ്ട്) ഭാരമുള്ള റോബോട്ടാണ് ഈ സംഭവത്തിൽ ഉൾപ്പെട്ട യൂണിട്രീ ജി1.

Full View

വീഡിയോ വൈറലായതോടെ റോബോട്ടിന്റെ സാങ്കേതിക മികവിനെ ചിലർ പുകഴ്ത്തുമ്പോൾ, മനുഷ്യനെ ശാരീരികമായി ഉപദ്രവിക്കുന്ന രീതിയിലുള്ള പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു. മുൻപ് 'ബോസ്റ്റൺ ഡൈനാമിക്സ്' എന്ന കമ്പനിയും തങ്ങളുടെ റോബോട്ടുകളെ ഹോക്കി സ്റ്റിക്ക് കൊണ്ട് തല്ലിയും തള്ളിയിട്ടും സമാനമായ പരിശോധനകൾ നടത്തിയിരുന്നു.

Tags:    

Similar News