മത്സര വിപണിയില്‍ എതിരാളികളെ വീഴ്ത്താനാണോ ഫേസ്ബുക്ക് വാട്ട്സാപ്പും ഇന്‍സ്റ്റായും വാങ്ങിയത്? അമേരിക്കന്‍ ബിസിനസ്സ് എത്തിക്സ് പരിശോധിക്കുന്ന ഏജന്‍സിക്ക് മുന്‍പില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി സുക്കര്‍ബര്‍ഗ്; കേസില്‍ തോറ്റാല്‍ രണ്ടും ഒഴിവാക്കേണ്ടി വരും

Update: 2025-04-15 07:38 GMT

മേരിക്കയിലെ ബിസിനസ് മേഖലയിലെ എത്തിക്സ് പരിശോധിക്കുന്ന ഏജന്‍സിക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് സുക്കര്‍ബര്‍ഗ്. മല്‍സര വിപണിയില്‍ എതിരാളികളെ വീഴ്ത്താനാണോ ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും വാങ്ങിയത് എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുക്കര്‍ബര്‍ഗ് ഏജന്‍സിക്ക് മുന്നില്‍ ഉത്തരം നല്‍കി. കേസില്‍ തോറ്റാല്‍ വാട്സാപ്പും ഇന്‍സ്റ്റ്ഗ്രാമും ഒഴിവാക്കേണ്ട അവസ്ഥയിലാണ് സുക്കര്‍ബര്‍ഗ്.

ഇന്നലെയാണ് സുക്കര്‍ബര്‍ഗ് ഏജന്‍സിക്ക് മുന്നിലെത്തി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. വാഷിംഗ്ടണില്‍ ആയിരുന്നു സുക്കര്‍ബര്‍ഗിനെ ഏജന്‍സി വിചാരണ നടത്തിയത്. പത്ത് വര്‍ഷം മുമ്പാണ് ഈ രണ്ട്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സ്വന്തമാക്കിയത്. എന്നാല്‍ സ്വന്തം സ്ഥാപനമായ ഫേസ്ബുക്കിന് എതിരാളികളാകും എന്ന് മുന്‍കൂട്ടി കണ്ടാണ് ഇത്തരത്തില്‍ ഈ രണ്ട് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സുക്കര്‍ബര്‍ഗ് വാങ്ങിയത് എന്നാണ് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ വാദിക്കുന്നത്.

കമ്മീഷന്‍ മുന്നോട്ട് വെയ്ക്കുന്ന അവകാശവാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിനേയും വാട്സാപ്പിനേയും മാറ്റിനിര്‍ത്താന്‍ മെറ്റ നിര്‍ബന്ധിതമാകും. എന്നാല്‍ കമ്മീഷന് മുന്നില്‍ ഹാജരായ സുക്കര്‍ബര്‍ഗ് തനിക്കും കമ്പനിക്കും നേരേ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. വളരെ ശാന്തമായിട്ടാണ് അദ്ദേഹം വിശദീകരണം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ കേസ് ഭാവിയില്‍ മെറ്റയുടെ നിലവില്‍പ്പിനെ തന്നെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ പരസ്യ വരുമാനത്തിന്റെ പകുതിയോളം നേടുന്നത് ഇന്‍സ്റ്റഗ്രാമാണ്. ഫേസ്ബുക്കിന്റെ ഒരു എതിരാളിയെ നിര്‍വീര്യമാക്കാന്‍ ഇന്‍സ്റ്റഗ്രാം ആപ്പ് സ്വന്തമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സുക്കര്‍ബര്ഡഗിന്റെ പല ഇ മെയിലുകളും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം മെയിലുകളില്‍ വാട്സാപ്പ് വലിയൊരു സോഷ്യല്‍ നെറ്റ് വര്‍ക്കായി വളരുമോ എന്ന ആശങ്കയും അദ്ദേഹം പങ്കു വെച്ചിരുന്നു. സുക്കര്‍ബര്‍ഗ് 2012 ലാണ് ഇന്‍സ്റ്റ്ഗ്രാം വാങ്ങിയത്.

2014 ല്‍ അദ്ദേഹം വാട്സാപ്പും സ്വന്തമാക്കി. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്തു എന്നും നേരത്തേ ഇത് സംബന്ധിച്ച് സുക്കര്‍ബര്‍ഗിന്റെ മെയിലുകളില്‍ കാണപ്പെട്ട ആശങ്കക്ക് പ്രസക്തിയില്ലെന്നും മെറ്റ കമ്മീഷന് മുമ്പാകെ വാദിച്ചു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാന്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ മെറ്റയ്ക്ക് കുത്തകയുണ്ടെന്നാണ് ഫെഡറല്‍ ട്രേഡ് ഏജന്‍സി അവകാശപ്പെടുന്നത്. അമേരിക്കിയലെ അവരുടെ പ്രധാന എതിരാളികള്‍ സ്നാപ്പിന്റെ സ്നാപ്ചാറ്റും 2016-ല്‍ ആരംഭിച്ച മീവെയുമാണ് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ നടക്കുന്ന വിചാരണ അടുത്ത ജൂലൈ മാസം വരെ നിലനില്‍ക്കും. ഫെഡറല്‍ ട്രേഡ് ഏജന്‍സിയാണ് ഇക്കാര്യത്തില്‍ വിജയിക്കുന്നതെങ്കില്‍ മെറ്റയ്ക്ക് വാട്സാപ്പും ഇന്‍സ്റ്റയും ഒഴിവാക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. മെറ്റ ഈ വര്‍ഷം ഇന്‍സ്റ്റ്ഗ്രാം വഴി 37.13 ബില്യണ്‍ ഡോളര്‍ വരുമാനം നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം നഷ്ടപ്പെടുക ആണെങ്കില്‍ മെറ്റയ്ക്ക് സാമ്പത്തികമായി അത് വലിയ തിരിച്ചടി നല്‍കുമെന്ന കാര്യം ഉറപ്പാണ്. മെറ്റയുടെ ആകെ വരുമാനത്തില്‍ വാട്ട്‌സ്ആപ്പ് ഇതുവരെ ഒരു ചെറിയ ശതമാനം മാത്രമേ നല്‍കിയിട്ടുള്ളൂ എന്നാല്‍ ദൈനംദിന ഉപേഭാക്താക്കളുടെ കാര്യത്തില്‍ കമ്പനിയുടെ ഏറ്റവും വലിയ ആപ്പാണിത്.

ബിഗ് ടെക് കമ്പനികള്‍ നിയമവിരുദ്ധമായി കുത്തക നിലനിര്‍ത്താന്‍ ഇത്തരത്തില്‍ പല കാര്യങ്ങളും ചെയ്യാറുണ്ടെന്നാണ് ഫെഡറല്‍ ട്രേഡ് ഏജന്‍സിയും അമേരിക്കന്‍് നീതിന്യായ വകുപ്പും ആരോപിക്കുന്ന അഞ്ച് കേസുകളില്‍ ഒന്നാണിത്. ആമസോണിനും ആപ്പിളിനുമെതിരെ ഇത്തരത്തില്‍ കേസുകള്‍ നിലവിലുണ്ട്.

Similar News