ഭീകരരുടേയും ടിആര്‍എഫിന്റെയും ഇലക്ട്രോണിക് സിഗ്നേച്ചര്‍ കണ്ടെത്തിയത് പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളില്‍; ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരെന്ന ദൃക്സാക്ഷി മൊഴിയും; പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ച് ഇന്റലിജന്‍സ്; ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വിവരങ്ങള്‍ കൈമാറി പ്രധാനമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍

Update: 2025-04-26 10:26 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ ബന്ധം തെളിയിക്കുന്ന വിശ്വസനീയമായ വിവരം ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ടെന്ന് ലോകരാജ്യങ്ങളെ അറിയിച്ച് ഇന്ത്യ. ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയതാണെന്ന നിര്‍ണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധം സ്ഥിരീകരിച്ചെന്നും ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലും മുപ്പതിലേറെ വിദേശരാജ്യങ്ങളുെട സ്ഥാനപതിമാരുമായി ഡല്‍ഹിയില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചകളിലും ഭീകരാക്രമണത്തിലെ പാക്ക് ബന്ധം വ്യക്തമാക്കിയിട്ടുണ്ട്.

ഭീകര സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ 'ഇലക്ട്രോണിക് സിഗ്‌നേച്ചര്‍' പാക്കിസ്ഥാനില്‍ രണ്ടിടത്തെങ്കിലും കണ്ടെത്തിയിട്ടുണ്ട്. ചില ഭീകരരെ തിരിച്ചറിഞ്ഞു. അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഭീകരാക്രമണ പങ്കാളിത്തവും അവര്‍ പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചു. പാക്കിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ ഇന്ത്യ തിരിച്ചടി തുടങ്ങിയിരുന്നു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും അവര്‍ക്കു മേലുള്ള രാജ്യാന്തര സമ്മര്‍ദം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യയുടെ നീക്കം.

അതേസമയം കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ രക്ഷാ സമിതി അംഗങ്ങള്‍ രംഗത്തെത്തി. ഭീകരര്‍ക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയെന്നും രക്ഷാസമിതി അറിയിച്ചു. പരുക്കേറ്റവര്‍ വേഗത്തില്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കട്ടെ എന്നും യുഎന്‍ പറഞ്ഞു.

ഈ നിന്ദ്യമായ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റവാളികള്‍, സംഘാടകര്‍, ധനസഹായം നല്‍കുന്നവര്‍, സ്പോണ്‍സര്‍മാര്‍ എന്നിവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ വേണം. ഭീകരര്‍ക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടന്നും രക്ഷാസമിതി.ഏതൊരു ഭീകരപ്രവര്‍ത്തനവും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണ്. അതിന്റെ ഉദ്ദേശ്യം, എവിടെ, എപ്പോള്‍ എന്നതൊന്നും ന്യായീകരണങ്ങളായി കണക്കു കൂട്ടാനാവില്ലെന്നും യു എന്‍ രക്ഷാ സമിതിയുടെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News