'എല്ലാ അഭയാര്‍ഥികളെയും താമസിപ്പിക്കാന്‍ ഇന്ത്യ ധര്‍മശാലയല്ല; 143 കോടി ജനങ്ങളുള്ള രാജ്യം; സ്വന്തം രാജ്യത്ത് ഭീഷണിയുണ്ടെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകൂ'; ശ്രീലങ്കന്‍ തമിഴന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

ശ്രീലങ്കന്‍ തമിഴന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

Update: 2025-05-19 14:32 GMT

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാന്‍ കഴിയുന്ന 'ധര്‍മശാല' അല്ല ഇന്ത്യയെന്ന് സുപ്രീംകോടതി. ഇന്ത്യയില്‍ അഭയാര്‍ഥി ആക്കണമെന്ന ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. യു.എ.പി.എ കേസില്‍ ശിക്ഷിക്കപ്പെട്ട് ഏഴു വര്‍ഷത്തെ തടവ് കഴിഞ്ഞാല്‍ ഉടന്‍ ഇന്ത്യ വിടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിരോധിത സംഘടനയായ എല്‍ടിടിഇയുമായി ബന്ധമുണ്ടെന്നാരോപിച്ച് 2015ല്‍ അറസ്റ്റിലായ ശ്രീലങ്കന്‍ തമിഴ് പൗരന്റെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

''ലോകമെമ്പാടുമുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യ അഭയം നല്‍കണോ ? 140 കോടി ജനങ്ങളുമായി നമ്മള്‍ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തു നിന്നുമുള്ള വിദേശ പൗരന്മാരെ താമസിപ്പിക്കാന്‍ കഴിയുന്ന ഒരു ധര്‍മശാലയല്ല ഇത്'' ജസ്റ്റിസ് ദീപാങ്കര്‍ ദത്ത പറഞ്ഞു. നിയമപ്രകാരം കസ്റ്റഡിയിലെടുത്തതിനാല്‍ ഹര്‍ജിക്കാരന്റെ തടങ്കല്‍ ആര്‍ട്ടിക്കിള്‍ 21ന്റെ (ജീവനും സ്വത്തും സംരക്ഷിക്കപ്പെടാനുള്ള അവകാശം) ലംഘനമല്ലെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു. ആര്‍ട്ടിക്കിള്‍ 19 (അഭിപ്രായസഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍) ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ലഭ്യമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഇവിടെ സ്ഥിരതാമസമാക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശമെന്നും കോടതി ചോദിച്ചു. ശ്രീലങ്കയില്‍ ഇയാളുടെ ജീവന്‍ അപകടത്തിലാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും മറ്റൊരു രാജ്യത്തേക്ക് മാറാനായിരുന്നു കോടതിയുടെ നിര്‍ദേശം.

വീസ ഉപയോഗിച്ചാണ് താന്‍ ഇന്ത്യയിലെത്തിയതെന്നും സ്വന്തം നാട്ടില്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും ശ്രീലങ്കന്‍ സ്വദേശി സുപ്രീം കോടതിയെ അറിയിച്ചു. ഭാര്യയും കുട്ടികളും ഇന്ത്യയില്‍ സ്ഥിരതാമസമാക്കി. മൂന്നു വര്‍ഷത്തോളമായി താന്‍ തടങ്കലില്‍ കഴിയുകയാണ്. നാടുകടത്തല്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.യുഎപിഎ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസില്‍ 2018ല്‍ വിചാരണക്കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2022ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴു വര്‍ഷമായി വെട്ടിക്കുറച്ചു. എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോര്‍ട്ടേഷന്‍ ക്യാംപില്‍ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

നാടുകടത്തല്‍ നടപടികളില്ലാതെ ഹര്‍ജിക്കാരന്‍ മൂന്നുവര്‍ഷത്തോളമായി തടങ്കലിലാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിക്കാരന്‍ അഭയാര്‍ത്ഥിയാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിതക്കാട്ടി. എന്നാല്‍ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇന്ത്യയില്‍ താമസിക്കാനും സ്ഥിരതാമസമാക്കാനുമുള്ള മൗലീകവകാശം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമാണ് ബാധകമെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.

Tags:    

Similar News