400 മില്യണ്‍ ഡോളര്‍ വില വരുന്ന വിമാനം ആഡംബരത്തിന്റെ അവസാന വാക്ക്; ഈ ബോയിംഗ് 747 ജെറ്റ്ലൈനര്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്‍ ആയി; ഖത്തര്‍ രാജ കുടുംബത്തിന്റെ സമ്മാനം അമേരിക്ക ആഘോഷമാക്കുമ്പോള്‍

Update: 2025-05-22 08:48 GMT

ത്തര്‍ രാജകുടുംബം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനിച്ച അത്യാഡംബര ജെറ്റ് വിമാനം ഏറ്റുവാങ്ങി യു.എസ് സര്‍ക്കാര്‍. 400 മില്യണ്‍ ഡോളര്‍ വില വരുന്ന ഈ വിമാനം ആഡംബരത്തിന്റെ അവസാന വാക്കായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇനി മുതല്‍ ഈ ബോയിംഗ് 747 ജെറ്റ്ലൈനര്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്‍ ആയിട്ടായിരിക്കും ഉപയോഗിക്കുന്നത്.

വിമാനത്തെ എത്രയും വേഗം ഇതിനായി നവീകരിക്കാനാണ് അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് വിമാനം സ്വീകരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന് സഞ്ചരിക്കുമ്പോള്‍ ലഭിക്കേണ്ട സുരക്ഷാ സംവിധാനങ്ങളും മറ്റും അടിയന്തരമായി ഒരുക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

എന്നാല്‍ മറ്റൊരു രാജ്യത്ത് നിന്ന് അമേരിക്കന്‍ സര്‍ക്കാരിന് ഇത്തരം സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ നിയമപരമായി അവകാശമുണ്ടോ എന്നത് സംബന്ധിച്ച് പലരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വിമാനം സ്വീകരിക്കുന്നതിന് എതിരെ ഡെമോക്രാറ്റുകളും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വിമാന ഇടപാടുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ജെറ്റ് വിമാനം സ്വീകരിക്കാതിരിക്കുന്നത് മണ്ടത്തരമായിരിക്കും എന്നാണ് ട്രംപും അഭിപ്രായപ്പെട്ടത്. ഈ ആഡംബര ജെറ്റ് വിമാനം എയര്‍ഫോഴ്സ് വണ്‍ ആയി രൂപമാറ്റം വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

അത് കൊണ്ട് തന്നെ അതീവ രഹസ്യമായിട്ടായിരിക്കും അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇതില്‍ മാറ്റങ്ങള്‍ വരുത്തുക. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍, ചാരപ്പണി തടയാനുള്ള സംവിധാനങ്ങള്‍, മിസൈലുകളെ പ്രതിരോധിക്കാനുള്ള ശേഷി തുടങ്ങി നിരവധി കാര്യങ്ങളാണ് വിമാനം പുതുക്കിപ്പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ഇതിനായി കോടിക്കണക്കിന് ഡോളര്‍ ചെലവാക്കേണ്ടി വരും. കൃത്യമായി എത്ര തുകയാണ് ഇതിനായി മാറ്റി വെച്ചത് എന്ന കാര്യം വ്യക്തമല്ല.

അതേ സമയം പുതിയതായി രണ്ട് എയര്‍ഫോഴ്സ് വണ്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ബോയിംഗ് കമ്പനിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അഞ്ച് ബില്യണ്‍ ഡോളറിലധികം നല്‍കേണ്ടി വരുമെന്നാണ് കരുപ്പെടുന്നത്. ഇതിനുള്ള ഓര്‍ഡര്‍ നേരത്തേ തന്നെ നല്‍കിയിട്ടുണ്ട്. 2027 ല്‍ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് നേരത്തേയുള്ള തീരുമാനം.

ഹമാസിനെ പോലെയുള്ള തീവ്രവാദ സംഘടനകളെ സഹായിക്കുന്ന രാജ്യമാണ് ഖത്തര്‍ എന്നും അത് കൊണ്ട് തന്നെ അവര്‍ നല്‍കുന്ന ഈ വിമാനം സ്വീകരിക്കരുതെന്നും പലര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുകയാണ്.

Similar News