'ഒരിക്കലും കണ്ട് നില്‍ക്കാന്‍ കഴിയാത്ത മൂന്ന് വീഡിയോകള്‍...; അതില്‍ മനുഷ്യര്‍ക്ക് കാണാന്‍ കഴിയുന്നതു മാത്രമാണ് പോസ്റ്റ് ചെയ്തത്; മറ്റ് രണ്ടും കണ്ട് തീര്‍ക്കാന്‍ സാധിക്കില്ല... അത്രയ്ക്കും ക്രൂരമാണ്....'; കേരളത്തെ നടുക്കിയ ചെറുപുഴയിലെ ദൃശ്യങ്ങള്‍ പങ്കുവച്ചതിനെക്കുറിച്ച് വ്‌ലോഗറുടെ വെളിപ്പെടുത്തല്‍

കേരളത്തെ നടുക്കിയ ചെറുപുഴയിലെ ദൃശ്യങ്ങള്‍ പങ്കുവച്ചതിനെക്കുറിച്ച് ബ്ലോഗറുടെ വെളിപ്പെടുത്തല്‍

Update: 2025-05-24 07:57 GMT

കണ്ണൂര്‍: ചെറുപുഴയില്‍ പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ പിതാവ് ക്രൂര മര്‍ദനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ വ്‌ലോഗറായ അഭിലാഷ് കരിച്ചേരി എന്നയാളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

'ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരിക്കലും കണ്ട് നില്‍ക്കാന്‍ കഴിയാത്ത മൂന്ന് വീഡിയോകള്‍... അതില്‍ മനുഷ്യര്‍ക്ക് കാണാന്‍ കഴിയുന്നതു മാത്രമാണ് പോസ്റ്റ് ചെയ്തത് മറ്റ് രണ്ടും കണ്ട് തീര്‍ക്കാന്‍ സാധിക്കില്ല... അത്രയ്ക്കും ക്രൂരമാണ്....' എന്ന് അഭിലാഷ് കരിച്ചേരി പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇതിന്റെ പേരില്‍ ചിലപ്പോള്‍ താന്‍ നേരിട്ടക്കാവുന്ന എല്ലാ പ്രശ്‌നങ്ങളും ആ കുട്ടികള്‍ക്ക് വേണ്ടി നേരിടാന്‍ തയ്യാറായി തന്നെയാണ് മുന്നോട്ട് വന്നത്. എന്നാല്‍ ഒരു നാട് മുഴുവനും കൂടെ ഉണ്ടായ രാത്രി ആയിരുന്നു ഇന്നലെ കടന്ന് പോയതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

പിതാവ് ജോസ് മകളെ മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. കൂടെയുണ്ടായിരുന്ന അനുജനാണ് ദൃശ്യം പകര്‍ത്തിയതെന്നാണ് വിവരം. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തു.

വാക്കത്തി കൊണ്ട് കുട്ടിയെ വെട്ടാന്‍ ഓങ്ങുന്നതും തല്ലല്ലേ എന്ന് നിലവിളിച്ച് കുട്ടി കൈകൂപ്പി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. 'നിന്റെ അമ്മയെ വേണോ എന്നെ വേണോ' എന്ന് പിതാവ് ചോദിക്കുമ്പോള്‍ അച്ഛനെ മതി എന്നും കുട്ടി പറയുന്നുണ്ട്.

മറ്റൊരു വിഡിയോയില്‍ ആണ്‍കുട്ടി അമ്മയോട് തിരിച്ച് വരാന്‍ ആവശ്യപ്പെടുന്നുണ്ട്. പേടി തോന്നുന്നതായും അമ്മയോട് വേഗം വരാനുമാണ് ആണ്‍കുട്ടി ആവശ്യപ്പെടുന്നത്. കുട്ടികളുടെ അമ്മ ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. ഇവരെ തിരികെ കൊണ്ടുവരുന്നതിനായാണ് കുട്ടികളെ മര്‍ദിച്ചതെന്നാണ് വിവരം. വിഡിയോ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. 'പ്രാങ്ക് വിഡിയോ' ആണെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരിക്കലും കണ്ട് നില്‍ക്കാന്‍ കഴിയാത്ത മൂന്ന് വീഡിയോകള്‍... അതില്‍ മനുഷ്യര്‍ക്ക് കാണാന്‍ കഴിയുന്നതു മാത്രമാണ് പോസ്റ്റ് ചെയ്തത് മറ്റ് രണ്ടും കണ്ട് തീര്‍ക്കാന്‍ സാധിക്കില്ല... അത്രയ്ക്കും ക്രൂരമാണ്....

ആ കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും? അവര്‍ സുരക്ഷിതരാണോ? ഭക്ഷണം കിട്ടുന്നുണ്ടോ? ആരെങ്കിലും ശാന്തമായി ഒറ്റചോദ്യമെങ്കിലും ചോദിച്ചിട്ടുണ്ടോ - 'കുഞ്ഞേ, നീ ഭയന്നോ?'

ഈ വീഡിയോകള്‍ എനിക്ക് തന്നത് എന്റെ സുഹൃത്തായ Anoop Kausthubham Prapoyil . ഒരേ സമയം മനസ്സാക്ഷിയും കൂട്ടായ്മയുടെ മൂല്യങ്ങളും നിറഞ്ഞ ഒരാള്‍. എന്നാല്‍ ഈ വീഡിയോ പങ്കുവച്ചാല്‍ ഉണ്ടായേക്കാവുന്ന നിയമപരമായ പ്രശ്‌നങ്ങളെ കുറിച്ച് അനൂപിന് ആദ്യത്തില്‍ ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു....

ഞാന്‍ അവനോട് പറഞ്ഞത് ഇത്രയായിരുന്നു:

'തല പോയാലും പോകട്ടെ അനൂപേ, നമുക്ക് ഈ കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാതെ വിശ്രമം ഇല്ല...'എല്ലാവര്‍ക്കും ഇത് ഒരു ദിവസത്തെ വാര്‍ത്തയോ, ഫേസ്ബുക്ക് പോസ്റ്റോ അതിന് കിട്ടുന്ന ലൈക്കോ ആയിരിക്കും എന്നാല്‍ ആ കുട്ടികള്‍ക്ക് അത് അവരുടെ ജീവിതമാണ്...

ഇന്നലെ രാത്രി തന്നെ പറ്റാവുന്ന എല്ലാ അധികാര കേന്ദ്രങ്ങളിലേക്കും ഞാന്‍ വിവരം കൈമാറി. ചെറുപുഴ സ്റ്റേഷനിലും, മറ്റ് പോലീസ് ഉദ്യോഗസ്ഥരോടും ഇടപെട്ടു. ചിലര്‍ ''പ്രാങ്ക് വീഡിയോ'' ആണെന്ന നിലപാടിലുണ്ടായിരുന്നത് പോലീസില്‍ ഇപ്പോഴും ഇത്തരം ആള്‍ക്കാര്‍ ഉണ്ടല്ലോ എന്ന ആശങ്ക ഉണ്ടാക്കി, ഒരു ഘട്ടത്തില്‍ നിസ്സഹായനായി അങ്ങനെയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി യുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വീഡിയോ അയച്ചു കൊടുക്കുകയും തുടര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്, ഇതിന്റെ പേരില്‍ ചിലപ്പോള്‍ ഞാന്‍ നേരിട്ടക്കാവുന്ന എല്ലാ പ്രശ്‌നങ്ങളും ആ കുട്ടികള്‍ക്ക് വേണ്ടി നേരിടാന്‍ തയ്യാറായി തന്നെയാണ് മുന്നോട്ട് വന്നത് എന്നാല്‍ ഒരു നാട് മുഴുവനും കൂടെ ഉണ്ടായ രാത്രി ആയിരുന്നു ഇന്നലെ കടന്ന് പോയത്....

മൂന്ന് കുട്ടികളുടെ അച്ഛനായ ഒരാള്‍ എന്ന നിലയിലല്ല ഞാന്‍ പ്രതികരിക്കുന്നത്, മനുഷ്യനെന്ന നിലയില്‍, ഒരു മനസ്സുള്ള ജീവിയെന്ന നിലയിലാണ്.

ഇത് പോലുള്ള അനന്തരവ്യവസ്ഥയില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷപ്പെടുത്തുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇന്ന് ആ കുട്ടികളാണെങ്കിലും നാളെ നമ്മുടെ കുട്ടികളായിരിക്കാം.

ആ കുട്ടികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നേടികൊടുക്കുന്നതോടൊപ്പം ഇതില്‍ കുറ്റക്കാരായ മുഴുവന്‍ ആള്‍ക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് വരെ ഞങ്ങള്‍ക്ക് ശാന്തിയില്ല.

Similar News