2024 നവംബറില്‍ ഒഴിപ്പിക്കേണ്ട ഈ കൈയ്യേറ്റം സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം കൊണ്ടു മാത്രം നടക്കാതെ പോയി; ഈ മഴക്കാലത്തും കിടങ്ങാംപറമ്പ് വാര്‍ഡിലെ കയര്‍ മെഷീന്‍ ടൂള്‍സ് കമ്പനിയുടെ വടക്കേയറ്റം വെള്ളക്കെട്ടില്‍; ഈ പാവങ്ങളുടെ കണ്ണീര് കാണാന്‍ ആലപ്പുഴയിലെ നഗരസഭയ്ക്ക് കഴിയുന്നില്ല; പരിഷത്തു പോലും ഭയക്കുന്ന കയ്യേറ്റം തീരാ ദുരിതമാകുമ്പോള്‍

Update: 2025-05-30 04:37 GMT

ആലപ്പുഴ: മഴ തുടങ്ങിയപ്പോള്‍ തന്നെ എസ് എം സില്‍ക്സ് ഉടമസ്ഥനും പോപ്പി ഉടമസ്ഥനും മിച്ചഭൂമി കൈയ്യേറി നീര്‍ച്ചാല്‍ നികത്തിയ കിടങ്ങാംപറമ്പ് വാര്‍ഡിലെ (പഴയ സനാതനം വാര്‍ഡ്) കയര്‍ മെഷീന്‍ ടൂള്‍സ് കമ്പനിയുടെ വടക്കേയറ്റം വെള്ളക്കെട്ടിലായി. ഒരു പാട് കുടുംബങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇപ്പോഴേ ഇങ്ങനെ എങ്കില്‍ ഇനിയും മഴ കനക്കുമ്പോള്‍ വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കേറും. 2024 നവംബര്‍ മാസം ഒഴിപ്പിക്കേണ്ട ഈ കൈയ്യേറ്റം സാമ്പത്തിക, രാഷ്ട്രീയ സ്വാധീനം കൊണ്ടു മാത്രം നഗരസഭ ഉദ്യോഗസ്ഥരെ നടപടി എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നൂന്ന് നാട്ടില്‍ പാട്ടാണ്. മറുനാടനും നിരവധി വാര്‍ത്തകള്‍ ചെയ്തു. കോടതിയും ഇടപെട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. നഗരസഭ ഉദ്യോഗസ്ഥരും, റവന്യൂ ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ നിസ്സഹായരാണെന്ന് നാട്ടുകാരും തിരിച്ചറിയുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്ത് ഭവന്‍ ഈ വെള്ളക്കെട്ടുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പൊറുതി മുട്ടിയത്‌കൊണ്ടാവാം ഈ വിഷയത്തില്‍ ആദ്യമായി മെയ് 7 ന് ആര്‍ ഡി ഒ ഓഫീസിനു മുന്നില്‍ പരിഷത്തുകാര്‍ നീര്‍ച്ചാല്‍ പുനസ്ഥാപിക്കാന്‍ ധര്‍ണ നടത്താന്‍ പോകുന്നൂന്ന് പോസ്റ്റര്‍ വരെ ഇറക്കി. എന്നാല്‍ മെയ് 6 ന് ധര്‍ണ വേണ്ടാന്ന് വെച്ചു. കാരണം എന്തെന്ന് ഇപ്പോഴും നാട്ടുകാര്‍ക്കറിയില്ല. ഈ മഴപെയ്യുമ്പോഴും ആല്‍ഫ കോളേജിന്റെ പടിഞ്ഞാറോട്ടുള്ള വഴിയില്‍ എസ് എം സില്‍ക്സ് ഉടമസ്ഥന്‍ ആരും കാണാതെ പതിയെ മതില്‍ കെട്ടി പോക്കുകയാണ്.ഇ ൗ വിവരം നാട്ടുകാര്‍ നഗരസഭയില്‍ അറിയിച്ചിട്ടുണ്ട്. ഈ നീര്‍ച്ചാല്‍ വിഷയത്തില്‍ 2024 ഡിസംബര്‍ 10 നും, 2025 ജനുവരി 27 നും രണ്ട് പരാതികള്‍ എല്ലാ തെളിവുകളോടെ മുഖ്യമന്ത്രിക്കയച്ചിട്ട് നാളിതുവരെ നഗരസഭയില്‍ നിന്നോ, താലൂക്ക് ഓഫീസില്‍ നിന്നോ ആരും പരാതി അയച്ച ആളെ വിളിച്ചിട്ടില്ല, ഒരു പേപ്പറും ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ ഓഫീസുകളില്‍ നിന്നും പരാതിക്കാരന് കിട്ടിയിട്ടില്ല. വേറൊരാളുടെ 28.50 മീറ്റര്‍ മതിലിനു മുകളില്‍ ഷീറ്റ് അടിച്ച് മതില്‍ മൊത്തം തകര്‍ത്തതിനെ കുറിച്ച് ഒരുദ്യോഗസ്ഥനും ഇതുവരെ അന്വേഷിച്ചിട്ടില്ല. അപ്പോള്‍ ആരോ ഇടപ്പെട്ട് ഈ കൈയ്യേറ്റക്കരെ രക്ഷിക്കുന്നു എന്ന് വ്യക്തമല്ലേ. നാട്ടുകാര്‍ മുഖ്യമന്ത്രിക്കയച്ച പരാതി നടപടിക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആലപ്പുഴ കളക്ടറേറ്റിലേക്ക് അയച്ചതിന് നാട്ടുകാരുടെ കൈയ്യില്‍ തെളിവുമുണ്ട്. അഞ്ചു് മാസത്തിനു മേലായിട്ടും ആ പരാതിയില്‍ നടപടിയില്ല എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?-ഇതാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ചോദ്യം.

കൈയ്യേറ്റക്കാര്‍ സമ്പന്നരായതുകൊണ്ട് മാത്രമാണ് ഈ വിഷയത്തില്‍ നടപടി ഉണ്ടാകാത്തതെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും നാട്ടുകാര്‍ക്കറിയാം. ഈ വിഷയം ഇപ്പോള്‍ ആലപ്പുഴയിലെ ഏതാണ്ട് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, പട്ടണത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും അറിയാം . ഇതേ കിടങ്ങാംപറമ്പ് വാര്‍ഡിലെ നീര്‍ച്ചാല്‍ വിഷയത്തില്‍ തന്നെ ആലപ്പുഴ നഗരസഭക്കെതിരെ മറ്റൊരു കോടതി അലക്ഷ്യ കേസ് ഉണ്ടെന്നുള്ളത് മറച്ചുവെച്ചതും സമ്പന്നരായ ഈ രണ്ട് കൈയ്യേറ്റക്കാരെ രക്ഷിക്കാനാണെന്നും നാട്ടുകാര്‍ പറയുന്നു. ഒരു എംഎല്‍എയുടെ പിന്തുണ ഇതിന് പിന്നിലുള്ളവര്‍ക്കുണ്ട്. നഗരഹൃദയത്തിലെ കൈയേറ്റത്തിനെതിരേ നിരന്തര പരാതികളും കോടതി ഇടപെടലുകളും ഉണ്ടായതിനെത്തുടര്‍ന്ന് അത് ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ വീണ്ടും വെള്ളക്കെട്ടുണ്ടാക്കാന്‍ ശ്രമമെന്ന് ആക്ഷേപം സജീവമായി.

കൈയേറ്റക്കാരിലൊരാള്‍ ഇപ്പോള്‍ പടിയില്ലാതിരുന്ന വീടിന്റെ ഗേറ്റിന് രണ്ടടി പൊക്കത്തില്‍ പടികെട്ടിയടച്ചതിനാല്‍ മഴവെള്ളംപോലും ഒഴുകിപ്പോകില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വെള്ളമൊഴുകിപ്പോകുന്നതിനുള്ള നീര്‍ച്ചാലിന്റെ തുടക്കം ഈ ഭാഗത്തുനിന്നാണ്. ഈ ഭാഗത്തെ വെള്ളക്കെട്ടൊഴിവാക്കാനായി നീര്‍ച്ചാല്‍ പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി 2023 -ജൂണില്‍ വിധി പുറപ്പെടുവിച്ചിരുന്നു. പ്രദേശവാസി നല്‍കിയ ഹര്‍ജിയിലാണ് വിധിവന്നത്. നഗരസഭ ഇത് നടപ്പാക്കിയില്ല. അതിനാല്‍ നഗരസഭയ്‌ക്കെതിരേ കോടതയലക്ഷ്യക്കേസ് നിലവിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശാനുസരണം ആലപ്പുഴ ലീഗല്‍ സര്‍വീസസ് അധികൃതരും സ്ഥത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് നഗരസഭയില്‍നിന്ന് കൈയേറ്റമൊഴിപ്പിക്കാന്‍ ചില അനക്കങ്ങള്‍ തുടങ്ങിയത്. പക്ഷേ അതും പെട്ടെന്ന് നിലച്ചു. ഈ പ്രദേശം മഴക്കാലത്ത് വെള്ളത്തിലുമായി.

പുറമ്പോക്ക് തോട് കൈയേറിയതോടെ 35ഓളം കുടുംബങ്ങളാണ് പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ടിലകപ്പെടുന്നത്. കയര്‍യന്ത്ര നിര്‍മ്മാണ കമ്പനിയുടെ വടക്ക് ഭാഗത്ത് താമസിക്കുന്ന ജനങ്ങള്‍ക്കാണ് ദുരിതം. റീസര്‍വേ പ്രകാരം തങ്ങള്‍ക്കു കിട്ടിയ ഭൂമിയാണ് നികത്തിയതെന്ന് കൈയേറ്റക്കാര്‍ പറയുന്നത. ഇത് മിച്ചഭൂമിയാണെന്നുള്ള വിവരാവകാശ രേഖകള്‍ സഹിതമാണ് പ്രദേശവാസികള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്. പത്തു വര്‍ഷത്തില്‍ കൂടുതലായ കൈയേറ്റം ഒഴിപ്പിക്കുന്നതിന് നഗരസഭ ഫലപ്രദമായി ഇടപെടുന്നില്ല. ചില കൗണ്‍സിലര്‍മാരുടെ ഇടപെടലാണ് കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിന് തടസം. റെഡിഡന്റ്‌സ് അസോസിയേഷന്‍ പറയുന്നു.

Similar News