മറുനാടനെ പൂട്ടാന്‍ ക്വട്ടേഷന്‍ എടുത്തെങ്കിലും വിജയിച്ചില്ല; എസ്പി സ്ഥാനവും ഐപിഎസ്സും മോഹിച്ചത് വെറുതെയായി; കള്ളക്കേസില്‍ മറുനാടന്‍ ഓഫീസിലെ സകല സാധനങ്ങളും കൊണ്ട് പോയി ജീവനക്കാരെയും ബുദ്ധിമുട്ടിച്ച ജയകുമാറിന് ഇന്ന് എസിപിയായി തന്നെ റിട്ടയര്‍മെന്റ്; ദ്രോഹിച്ചതിന് നന്ദി പറഞ്ഞ് ആശംസകള്‍ അറിയിച്ച് ഷാജന്‍ സ്‌കറിയ

Update: 2025-05-31 06:05 GMT

കൊച്ചി: എന്റെ ശേഷി പോയി എന്ന് തുറന്നു സമ്മതിക്കുകയാണ് പിവി അന്‍വര്‍. മറുനാടന്‍ മലയാളിയെ ആറാം നിലയില്‍ നിന്നും താഴെ ഇറക്കാന്‍ മുന്നില്‍ നിന്ന അന്‍വര്‍. തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശേഷിയില്ലെന്ന് തുറന്നു സമ്മതിച്ച ദിവസമാണ് ഇന്ന്. ഇതേ ദിവസം മറ്റൊരു മറുനാടന്‍ വേട്ടക്കാരനും തൊപ്പി പോകുന്നു. എറണാകുളം സെന്‍ട്രല്‍ എ സി പി സി ജയകുമാര്‍ വിരമിക്കുകയാണ്. അന്‍വറിനെ പോലെ ആഗ്രഹിച്ചതൊന്നും ജയകുമാറിനും കിട്ടുന്നില്ല. അന്‍വര്‍ പറയുന്നത് പോലെ ചെയ്താല്‍ ഐപിഎസും എസ് പി സ്ഥാനവും കിട്ടുമെന്ന് ജയകുമാര്‍ കരുതിയിരുന്നു. അങ്ങനെയാണ് അന്യായ മറുനാടന്‍ വേട്ടയ്ക്ക് ഈ ഉദ്യോഗസ്ഥന്‍ മുന്നിട്ടിറങ്ങിയത്. പക്ഷേ ഒരിടവുമെത്താതെ പടിയിറങ്ങുകയാണ് ജയകുമാര്‍. എ സി പി എന്നാല്‍ ഡിവൈഎസ്പി റാങ്കാണ്. എസ് പി പദവിയെങ്കിലും കിട്ടിരുന്നുവെങ്കില്‍ ഇനിയും ഐപിഎസ് സാധ്യത ഉണ്ടായിരുന്നു. പക്ഷേ ഡിവൈഎസ് പിയായി വിരമിക്കുമ്പോള്‍ ഇനി ഐപിഎസ് കിട്ടാനും സാധ്യതയില്ല. അങ്ങനെ നിരാശനായി ജയകുമാറും സര്‍വ്വീസ് അവസാനിപ്പിക്കുന്നു. കള്ളക്കേസാണെന്ന് തീര്‍ത്തും ബോധ്യമുണ്ടായ കേസിലാണ് സമാനതകളില്ലാതെ ജയകുമാര്‍ മറുനാടന്‍ വേട്ടയ്ക്ക് ഇറങ്ങിയത്.

ഒരു എംഎല്‍എ നല്‍കിയ പരാതിയിലെ പൊള്ളത്തരം എല്ലാവര്‍ക്കും അറിയാമായിരുന്നു. ആ കേസിന്റെ പ്രസക്തി തന്നെ സുപ്രീംകോടതിയില്‍ നിന്ന് കിട്ടിയ മുന്‍കൂര്‍ ജാമ്യത്തോടെ രാജ്യം ചര്‍ച്ചയാക്കി. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ വ്യാജമായി ചുമത്തിയ എസ് സി എസ് ടി വകുപ്പില്‍ മറുനാടനെ പൂട്ടിക്കലായിരുന്നു എസിപിയുടെ ലക്ഷ്യം. കള്ള കേസില്‍ മറുനാടന്റെ ഓഫീസില്‍ എത്തി എല്ലാ സാധനങ്ങളും എടുത്തു കൊണ്ടു പോയി എസിപിയുടെ നിര്‍ദ്ദേശാനുസരണം പോലീസ്. മറുനാടനിലെ ജീവനക്കാരുടെ വീടുകളിലേക്ക് എല്ലാം പോലീസുകാരെ വിട്ടു നായട്ട് നടത്തി. ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. ജീവനക്കാരുടെ വീട്ടില്‍ നിന്നും പെന്‍ഡ്രൈവ് അടക്കം കൊണ്ടു പോയി. അങ്ങനെ ജീവനക്കാരെ ഭീതിയിലാക്കി മറുനാടനെ പൂട്ടാനായിരുന്നു ജയകുമാറിന്റെ തന്ത്രം.

എങ്ങനേയും മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യാന്‍ തന്ത്രമൊരുക്കി. മറുനാടന്‍ ജീവനക്കാരനായ സുദര്‍ശ് നമ്പൂതിരിയുടെ അറസ്റ്റു പോലും ജയകുമാറിന്റെ പദ്ധതിയായിരുന്നു. പഴയ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത സുദര്‍ശ് നമ്പൂതിരിയോട് ചോദിച്ചതെല്ലാം ഷാജന്‍ സ്‌കറിയെ കുറിച്ചായിരുന്നു. പക്ഷേ നീതി പീഠം മറുനാടനെ രക്ഷിച്ചു. അങ്ങനെ ജയകുമാറിന്റെ പദ്ധതികള്‍ പാളി. ഏതെങ്കിലും ഒരു കേസില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്ത് ജയിലില്‍ ഇടാനും ശ്രമിച്ചു. അതൊന്നും നീതിപീഠം അനുവദിച്ചില്ല. നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന് മുന്നിലെ അറസ്റ്റിലും ജയകുമാര്‍ കുബുദ്ധിയായിരുന്നുവെന്ന് വ്യക്തം. ഈ ഉദ്യോഗസ്ഥനാണ് എ സി പിയ്ക്ക് അപ്പുറം ഒന്നും ആകാതെ വിരമിക്കേണ്ടി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷാജന്‍ സ്‌കറിയ ഇട്ട പോസ്റ്റ് വൈറലാകുകയാണ്.

നിരപരാധികളായ മനുഷ്യരെ രാഷ്ട്രീയ മേലാളന്മാരുടെ ഉച്ചിഷ്ടം തിന്ന് ദ്രോഹിച്ച് സംതൃപ്തി അടഞ്ഞ ജയകുമാര്‍ 'സാര്‍' ഇന്ന് റിട്ടയര്‍ ആവുകയാണ്. ഇത്രയുമൊക്കെ കമിഴ്ന്ന് കിടന്ന് കൊടുത്തിട്ടും എസ്പിയായി പോലും പ്രമോഷന്‍ കിട്ടാത്തത് കഷ്ടമായി പോയി കേട്ടോ. ശിഷ്ടകാലം എങ്കിലും എന്തെങ്കിലും നന്മ ചെയ്ത് ജീവിക്കാന്‍ ബുദ്ധി തോന്നിക്കട്ടെ എന്നാശംസിക്കുന്നു....-ഇതാണ് ഷാജന്‍ സ്‌കറിയയുടെ പോസ്റ്റ്. താന്‍ രാഷ്ട്രീയമായി തകര്‍ന്നുവെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ച ദിവസം തന്നെ അന്‍വറിന് വേണ്ടി മറുനാടന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനും വിരമിക്കുന്നുവെന്നതാണ് കാലം ഒരുക്കി വച്ച നീതി.

Full View
Tags:    

Similar News