വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വിഴിഞ്ഞത്തു നിന്ന് രണ്ട് വള്ളങ്ങളില്‍ പോയ ഒന്‍പത് പേര്‍; വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടവര്‍ ഇനിയും തീരമണഞ്ഞില്ല; വള്ളവുമായി അന്വേഷണത്തിന് ഇറങ്ങി മത്സ്യതൊഴിലാളികള്‍; കോസ്റ്റ് ഗാര്‍ഡും നേവിയും പരിശോധനയില്‍; വിഴിഞ്ഞം പ്രാര്‍ത്ഥനയില്‍; കാലവര്‍ഷം കലിതുള്ളുമ്പോള്‍
തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്ന് മൂന്ന് വള്ളങ്ങളിലായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ തിരികെയെത്തിയില്ല. തീരത്ത് ആശങ്ക ശക്തം. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വിഴിഞ്ഞത്തു നിന്ന് പോയ ഒന്‍പത് പേരാണ് ഇതുവരെയും തിരികെ എത്താത്തത്. ഇന്നലെ രാവിലെ ഇവര്‍ മടങ്ങി എത്തേണ്ടതായിരുന്നു. സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനാല്‍ വിഴിഞ്ഞത്തെ ഫിഷറീസ് ഓഫീസില്‍ ബന്ധുക്കള്‍ വിവരമറിയിക്കുകയായിരുന്നു. വിഴിഞ്ഞം സ്വദേശി റോബിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വള്ളങ്ങളിലായി പോയ റോബിന്‍സണ്‍,ഡേവിഡ്‌സണ്‍,ദാസന്‍,യേശുദാസന്‍ എന്നിവരും ലാസറിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തില്‍ പോയ ജോസഫ്,ജോണി,മത്യാസ്,മുത്തപ്പന്‍ എന്നിവരുമാണ് ഇന്നലെ വൈകിയും തിരികെ എത്താത്തത്. കടലില്‍ കനത്ത കാറ്റും വന്‍തിരകളുമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിക്കുകയും ചെയ്തു. കാണാതായവരുടെ ഫോണുകളും സ്വിച്ച് ഓഫാണ്.വള്ളം മറിഞ്ഞ് കാണാതായ സ്റ്റെല്ലസ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കായി വിഴിഞ്ഞം പ്രാര്‍ത്ഥനയിലാണ്. കോസ്റ്റ് ഗാര്‍ഡും നേവിയും എല്ലാം കടലില്‍ പരിശോധന നടത്തുന്നുണ്ട്.
കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും തിരുവനന്തപുരത്ത് മൂന്നുപേര്‍ മരിച്ചു. മീന്‍പിടിച്ചു മടങ്ങവെ വള്ളം മറിഞ്ഞ് വിഴിഞ്ഞം പുല്ലുവിള പഴയതുറ പുരയിടത്തില്‍ ആന്റണി പൗലോസ് (തദേയൂസ്, 52), തിരുവല്ലം പുഴക്കരയില്‍ കണ്ടെത്തിയ തിരുവല്ല വേങ്ങറ ക്ഷേത്രത്തിന് സമീപം മഞ്ചാടിയില്‍ ചന്ദ്രബാബു (61) എന്നിവരാണ് മരിച്ചത്. കോവളം കടപ്പുറത്ത് കണ്ടെത്തിയ പുരുഷ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പുല്ലുവിള സ്വദേശി സ്റ്റെല്ലസിനെ കടലില്‍ കാണാതായി. അടിമലത്തുറയില്‍ മീന്‍പിടിത്തത്തിനുപോയ ബോട്ട് കടലില്‍ കുടുങ്ങി. രക്ഷിക്കാന്‍പോയ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ട് യന്ത്രത്തകരാറിലായി. മൂന്നു മണിക്കൂര്‍ ശ്രമത്തിനൊടുവില്‍ തീരത്തെത്തിച്ചു. നഴ്‌സിങ് ജീവനക്കാര്‍ ഉള്‍പ്പെടെ ഒമ്പത് ഉദ്യോഗസ്ഥര്‍ ബോട്ടിലുണ്ടായിരുന്നു.
വിഴിഞ്ഞം തുറമുഖത്തെ ടഗ് ബോട്ടെത്തിയാണ് ബോട്ട് തീരത്തെത്തിച്ചത്. മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങവെ കനത്ത മഴയിലും കടല്‍ക്ഷോഭത്തിലുമാണ് ആന്റണി പൗലോസ് സഞ്ചരിച്ച വള്ളം മറിഞ്ഞത്. വ്യാഴം അര്‍ധരാത്രിക്കുശേഷം വിഴിഞ്ഞത്തുനിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ ഉള്ളിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന പുല്ലുവിള കൊച്ചുപള്ളി സ്വദേശി പുഷ്പദാസന്‍, വിഴിഞ്ഞം സ്വദേശി മുത്തപ്പന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. കടലില്‍ സ്ഥാപിച്ചിരുന്ന ബോയയില്‍ പിടിച്ചു കിടന്ന തമിഴ്നാട് സ്വദേശി റജിനെ മറ്റ് വള്ളക്കാര്‍ രക്ഷപ്പെടുത്തി. ആന്റണിയുടെ മൃതദേഹം പൂവാര്‍ ഭാഗത്തെ തീരത്ത് അടിയുകയായിരുന്നു. കാണാതായ സ്റ്റെല്ലസിനായി തിരച്ചില്‍ തുടരുകയാണ്. ആന്റണിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ആറുദിവസമായി തുടരുന്ന കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശമാണുണ്ടായത്. 144 വീട് തകര്‍ന്നു. 138 വീട് ഭാഗികമായും ആറ് വീട് പൂര്‍ണമായുമാണ് തകര്‍ന്നത്. നെടുമങ്ങാട് താലൂക്കില്‍ 34 വീടും ചിറയിന്‍കീഴ് താലൂക്കില്‍ ഒമ്പത് വീടും കാട്ടാക്കടയില്‍ എട്ടു വീടും വര്‍ക്കലയില്‍ 38 വീടും തകര്‍ന്നു. കൂടുതല്‍ വീടുകള്‍ തകര്‍ന്നത് നെയ്യാറ്റിന്‍കര താലൂക്കിലാണ്. 52 വീട് ഭാഗികമായും അഞ്ച് വീട് പൂര്‍ണമായും തകര്‍ന്നു. മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുത കമ്പികള്‍ക്കുമേല്‍ മരം വീണ് വൈദ്യുതി പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. വര്‍ക്കല പാപനാശം ക്ലിഫില്‍ കുന്നുകള്‍ ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ക്രമീകരണം നടത്തി. ഹെലിപാഡിലെ വാഹന പാര്‍ക്കിങ്ങിന് കുന്നുകളില്‍നിന്ന് 15 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചു.
നെയ്യാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറും 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. 83.580 മീറ്ററാണ് ജലനിരപ്പ്. 24 മണിക്കൂറില്‍ 16 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.