ഡാമുകള്‍ അതിവേഗം നിറയുന്നു; ഇടുക്കി അണക്കെട്ട് തുറക്കേണ്ട സ്ഥിതി വന്നാല്‍ കാര്യങ്ങള്‍ എല്ലാം കൈവിടും; സംസ്ഥാനത്ത് അതിതീവ്ര മഴ തുരുന്നു; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചിടത്ത് ഓറഞ്ച് മുന്നറിയിപ്പും; ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങള്‍ ഉടന്‍ തീരുമെന്ന് പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത മൂന്നുമണിക്കൂറില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് അടക്കം തോരാ മഴയാണ്.
സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള 17 ഡാമുകളില്‍ ആറു ഡാമുകളില്‍ സംഭരണശേഷിയുടെ പൂര്‍ണ അളവിലാണ് ഇപ്പോള്‍ വെള്ളമുള്ളത്. മൂഴിയാര്‍, പൊന്‍മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ ഡാമുകളാണ് സംഭരണ ശേഷിയുടെ പൂര്‍ണ തോതില്‍ വെള്ളം നിറഞ്ഞ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഡാമുകളില്‍നിന്നു വെള്ളം പുറത്തേക്ക് വിടുന്നുമുണ്ട്. വൈദ്യുതി വകുപ്പിന്റെ അധീനതയിലുള്ള പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്നു എല്ലാ ഷട്ടറുകളിലൂടെയും നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. ഈ ഡാമിന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലും മഴ തിമിര്‍ത്ത് പെയ്യുന്നുണ്ട്. ഇടുക്കി ഡാം തുറന്നു വിടേണ്ടി വന്നാല്‍ അത് വലിയ ആശങ്കയായി മാറും. കൊച്ചിയില്‍ അടക്കം അത് ദുരിതമുണ്ടാക്കും. കെ എസ് ഇ ബിയുടെ ഡാം മാനേജ്‌മെന്റ് ഇത്തവണ പാളിയെന്ന വിലയിരുത്തല്‍ ഉയര്‍ന്നു കഴിഞ്ഞു.
എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും എന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പക്ഷേ മിക്ക ജില്ലകളിലും മഴയ്ക്ക് കുറവില്ലെന്നതാണ് വസ്തുത. ഇത് ആശങ്ക കൂട്ടുന്നുണ്ട്. മലയോരത്ത് കനത്ത ജാഗ്രതയാണ്. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങള്‍ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാദ്ധ്യത തുടരുകയാണ്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഒമ്പതുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. രാത്രി വൈകിയും കോസ്റ്റ്ഗാര്‍ഡിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടന്നു.
അതിശക്തമായ കാറ്റില്‍ വന്‍ കൃഷിനാശമാണുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ വീശിയടിച്ച കാറ്റ് മലയോര മേഖലകളില്‍ കൃഷിനാശമുണ്ടാക്കി. നഗരത്തില്‍ കേരള ബാങ്കിന്റെ മേല്‍ക്കൂരയിലെ റൂഫിംഗ് കാറ്റില്‍ പറന്നു പോയി. കഴക്കൂട്ടത്ത് വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. അതിശക്തമായ കാറ്റില്‍ കൃഷിനാശത്തിനൊപ്പം വൈദ്യുതി വകുപ്പിനും വന്‍ നഷ്ടമാണുണ്ടായിട്ടുള്ളത്. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 36 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 2656 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 19,513 ലോടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 2594 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളും 52,093 സ്ഥലങ്ങളില്‍ ലോടെന്‍ഷന്‍ ലൈനുകളും പൊട്ടിവീണു. വിതരണമേഖലയില്‍ 138 കോടിരൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 75 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിതടസം നേരിട്ടു.
നിരവധി ട്രെയിനുകള്‍ വൈകിയോടുന്ന സ്ഥിതിയായി. പല ട്രെയിനുകളും ആറ് മണിക്കൂര്‍ വരെ വൈകിയാണ് ഓടിയത്. മംഗലാപുരത്തിനു സമീപം ഇന്നലെ മരം വീണതിനെത്തുടര്‍ന്ന് വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. വടക്കന്‍ കേരളത്തില്‍ ദേശീയപാതയില്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലുണ്ടായി.