തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ്; പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ; 'ശനിയെ' ഒഴിവാക്കാതെ പുതിയ വിദ്യാഭ്യാസ കലണ്ടര്‍; അധ്യാപക സംഘടനകളുടെ എതിര്‍പ്പിന് പുല്ലുവില; മന്ത്രി ശിവന്‍കുട്ടി രണ്ടും കല്‍പ്പിച്ച്

Update: 2025-05-31 02:36 GMT

തിരുവനന്തപുരം: ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറക്കും. കുട്ടികളെ കാലവര്‍ഷം വരവേല്‍ക്കാനും എത്തി. അതിനിടെ പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. സൂംബാ ഡാന്‍സിനൊപ്പം നിരവധി മാറ്റങ്ങളും ഈ അധ്യയന വര്‍ഷം ഉണ്ടാകും. പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാകും. മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര വര്‍ധന മേല്‍നോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ഈ തീരുമാനം.

ഈ അധ്യയന വര്‍ഷം പ്രവൃത്തി സമയം രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുന്നത്. തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. അതായത് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പൊതു അവധി ദിനം വന്നാല്‍ ആ ആഴ്ചയിലെ ശനിയാഴ്ച ക്ലാസുണ്ടാകും. ശനിയാഴ്ച കൂടി പ്രവര്‍ത്തി ദിനമാക്കുന്നതിന്റെ ആദ്യ പടിയാണ് ഇത്. ഇത്തവണ ഹൈസ്‌കൂളില്‍ ആകെ 205 പ്രവൃത്തി ദിവസങ്ങള്‍ ഉണ്ടാകും. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.

കേരളത്തിലെ 10-ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചിരുന്നു. ഹൈക്കോടതി വിധി പ്രകാരമായിരുന്നു നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവര്‍ത്തിദിനം ആയിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അറിയിച്ചിരുന്നു. 2024ലെ ഈ തീരുമാനം വീണ്ടും സ്‌കൂളുകളില്‍ കൊണ്ടു വരുകയാണ് മറ്റൊരു രൂപത്തില്‍ ഇത്തവണയെന്ന പ്രത്യേകതയും ഉണ്ട്. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച് ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു 2024ലെ ഉത്തരവ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള ിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് അന്ന് ഉയര്‍ത്തിയത്. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി വിധിയിലൂടെ സംഘടനകള്‍ അട്ടിമറിച്ചു. ഈ സാഹചര്യത്തിലാണ് തന്ത്രപരമായി ശനിയാഴ്ചയെ പ്രവര്‍ത്തി ദിനമാക്കുന്ന സര്‍ക്കാര്‍ തീരുമാനം. ഇതിനൊപ്പം അധ്യാപന സമയവും കൂട്ടി. ഇതിനെ അധ്യാപക സംഘടനകള്‍ ഇപ്പോഴും എതിര്‍ക്കുകയാണ്.

വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടുന്നത്. സ്‌കൂള്‍ അക്കാദമിക് കലണ്ടര്‍ പരിഷ്‌കരണം സംബന്ധിച്ച് പഠിച്ച സമിതി ഒരു ക്ലാസുകളിലും ശനിയാഴ്ചകളില്‍ ക്ലാസ് വേണ്ടെന്നും ഹൈസ്‌കൂളുകളില്‍ മാത്രം ദിവസവും ഒരു മണിക്കൂര്‍ വീതം പ്രവൃത്തി സമയം കൂട്ടാനുമാണ് നിര്‍ദേശിച്ചിരുന്നത്. ഇത് മന്ത്രി അംഗീകരിച്ചില്ല.

ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കുന്നതിനെ എന്നും മന്ത്രി ശിവന്‍കുട്ടി അനുകൂലിച്ചിരുന്നു. അതേസമയം ഹൈസ്‌കൂള്‍ പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കുന്നത് ഹൈസ്‌കൂളും യുപി സ്‌കൂളും ഒരുമിച്ചുളളയിടങ്ങളില്‍ സ്‌കൂള്‍ വാഹനങ്ങള്‍ ക്രമീകരിക്കുന്നതിലുള്‍പ്പെടെ പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ 4.45 വരെയാണ് ക്ലാസ്. നിര്‍ദേശിക്കുന്ന പഠന സമയം ഇതിനുള്ളില്‍ തന്നെ ലഭിക്കുന്നുണ്ട്.

അതിനിടെ തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന സ്‌കൂള്‍ തുറക്കല്‍ മാറ്റാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതു മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മാറ്റേണ്ടതില്ലെന്നും ഇന്നും നാളെയുമായുളള കാലാവസ്ഥ പ്രവചനം വിലയിരുത്തി ഗുരുതര സാഹചര്യമുണ്ടായാല്‍ മാത്രമേ മാറ്റുന്നതു പരിഗണിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News