ഇതുപോലൊരു വിരമിക്കല്‍ ഇനിയുണ്ടാവില്ല; പഞ്ചായത്ത് സെക്രട്ടറിയുടെ യാത്രയയപ്പ് പൊലീസ് സുരക്ഷാവലയത്തില്‍; യാത്ര പറച്ചിലിന് തങ്ങളെ കിട്ടില്ലെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തിയത് സെക്രട്ടറിയോട് ഉടക്കിട്ട പഞ്ചായത്ത് പ്രസിഡന്റ്; വിചിത്ര സംഭവങ്ങള്‍ ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തില്‍

വിചിത്ര സംഭവങ്ങള്‍ ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തില്‍

Update: 2025-05-30 18:13 GMT

തൊടുപുഴ: മേലുദ്യോഗസ്ഥനോ, കീഴുദ്യോഗസ്ഥനോ ആവട്ടെ, ആ വ്യക്തി വിരമിക്കുന്ന നാള്‍ അയാളെ മാന്യമായി പറഞ്ഞയ്ക്കുക എന്നത് നാട്ടുമര്യാദയാണ്. ആ മര്യാദകളൊക്കെ പലപ്പോഴും രാഷ്ട്രീയാതിപ്രസരം കാരണം കാറ്റില്‍ പറത്തുകയാണ് നമ്മുടെ തദ്ദശഭരണസ്ഥാപനങ്ങളില്‍.

തൊടുപുഴയ്ക്കടുത്തുള്ള കുമാരമംഗലം ഗ്രാമ പഞ്ചായത്തിലാണ് വെള്ളിയാഴ്ച വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. 34 വര്‍ഷത്തെയും അഞ്ച് മാസത്തെയും സേവനം പൂര്‍ത്തിയാക്കി പഞ്ചായത്ത് സെക്രട്ടറി ഷേര്‍ലി ജോണ്‍ വിരമിക്കുന്ന ദിവസം. സഹപ്രവര്‍ത്തകര്‍ എല്ലാവരും കൂടി ചേര്‍ന്ന് യാത്രയയപ്പ് നല്‍കിയിരിക്കും എന്ന് സാധാരണക്കാര്‍ കരുതുന്ന ദിവസം. എന്നാല്‍, പൊലീസിന്റെ വലിയ സുരക്ഷാവലയത്തിലായിരുന്നു ഷേര്‍ലി ജോണിന്റെ യാത്രയയപ്പ്.

പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് സ്വന്തം മുറിയില്‍ ഇരുന്നതല്ലാതെ സെക്രട്ടറിയെ തിരിഞ്ഞുനോക്കിയില്ല. വൈസ് പ്രസിഡന്റും ആ ഭാഗത്തേക്ക് വന്നില്ല. യാത്രയയപ്പ് കൊടുക്കാന്‍ പറ്റില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചായത്തിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്വീകരിച്ചത്.




സെക്രട്ടറിയുടെ വിരമിക്കല്‍ ദിവസം കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് പ്രസിഡന്റാണ് പൊലീസിനെ വിളിച്ചുവരുത്തിയതെന്ന് പറയുന്നു. കോണ്‍ഗ്രസ് മാത്രമല്ല, സിപിഎമ്മിലെ രണ്ടംഗങ്ങളും സെക്രട്ടറിക്കെതിരാണ്. എന്നാല്‍, സിപിഎമ്മിലെ മറ്റൊരു അംഗത്തിന്റെ നേതൃത്വത്തില്‍ ചെറിയ രീതിയില്‍ സെക്രട്ടറിക്ക് യാത്രയയപ്പ് നല്‍കി.



ചുറ്റും പൊലീസ് ആയിരുന്നെന്ന് മാത്രം.




1991 ലാണ് ഷേര്‍ലി ജോണ്‍ സര്‍വീസില്‍ കയറുന്നത്. തനിക്ക് ശരിയാണെന്ന തോന്നുന്നത് മനസാക്ഷിക്ക് അനുസൃതമായി ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. കുമാരമംഗലം പഞ്ചായത്തില്‍ അഞ്ചുവര്‍ഷം സേവനം അനുഷ്ടിച്ച ശേഷമാണ് പിരിയുന്നത്. സാമ്പത്തിക സ്ഥിതി മോശമായ പഞ്ചായത്തിന്റെ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായി അവര്‍ അവകാശപ്പെട്ടു. മൂന്നുസര്‍ക്കാര്‍ സ്‌കൂളുകളെ സ്വകാര്യ സ്‌കൂളുകളോട് കിട പിടിക്കുന്ന രീതിയിലാക്കിയതും നേട്ടങ്ങളുടെ പട്ടികയില്‍ എണ്ണിപ്പറഞ്ഞു. എന്നാല്‍, പഞ്ചായത്ത് കാര്യങ്ങള്‍ കൈകാര്യം ചെയ്യുക ബാലികേറാമലയായി തോന്നിയെന്ന് ഷേര്‍ലി ജോണ്‍ പറഞ്ഞു. 'ഒരുപാട് പ്രതിസന്ധികളെ നേരിട്ടു. ജീവന് വരെ ഭീഷണി വന്നിട്ടുണ്ട്. അതിനെയെല്ലാം തരണം ചെയ്യാന്‍ ദൈവത്തിന്റെ കൃപ കൊണ്ട് സാധിച്ചു. ജനപിന്തുണ ലഭിച്ചു. ആരുടെയും ഭീഷണിക്ക് വഴങ്ങി നിലപാടുകള്‍ മാറ്റാറില്ല'- ഷേര്‍ലി ജോണ്‍ പറഞ്ഞു.

ഷേര്‍ലി ജോണിന് എതിരായ രാഷ്ട്രീയസ നീക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഷേര്‍ളി ജോണിനെ തത്സ്ഥാനത്തുനിന്നും നീക്കി പകരം പുതിയ സെക്രട്ടറിയെ നിയമിക്കണമെന്ന് കുമാരംമംഗലം പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ വര്‍ഷം പ്രമേയം പാസാക്കി സര്‍ക്കാരിന് നല്‍കിയിരുന്നു. പഞ്ചായത്തിലെ ജനപ്രതിനിധികളോടും പൊതുജനങ്ങളോടും ധിക്കാരപരമായി പെരുമാറുന്ന സെക്രട്ടറിയുടെ നടപടി മൂലം പഞ്ചായത്തിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നില്ലെന്നായിരുന്നു ഭരണസമിതിയുടെ ആരോപണം. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറി തടസ്സം നില്‍ക്കുകയാണെന്നും ഭരണസമിതി ആരോപിച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയെ മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഭിന്നാഭിപ്രായമുയരുകയും ചെയ്തിരുന്നു. എന്തായാലും വിരമിക്കല്‍ നാളില്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഈ വിധം പെരുമാറിയത് ശരിയായില്ലെന്നാണ് നാട്ടുകാരും പറയുന്നത്.


Tags:    

Similar News