30 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചു; തിരിച്ചറിയല്‍ രേഖയില്ലാത്തതിനാല്‍ പണം കാമുകിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു; സമ്മാനവിതരണ വേദിയില്‍വെച്ച് യുവതി പറഞ്ഞത് കാമുകന്റെ ജന്മദിന സമ്മാനമെന്ന്; പണം കിട്ടിയതോടെ പുതിയ കാമുകനൊപ്പം ഒളിച്ചോടി യുവതി; പരാതിയുമായി കനേഡിയന്‍ പൗരനായ യുവാവ്

30കോടിയുടെ ലോട്ടറിയിടച്ചു, കാമുകിയെ പണമേല്‍പ്പിച്ചു, മറ്റൊരു യുവാവിനൊപ്പം കാമുകി ഒളിച്ചോടി

Update: 2025-06-01 07:06 GMT

ഒട്ടാവ: തനിക്ക് ലോട്ടറിയടിച്ച അഞ്ചുമില്യണ്‍ കനേഡിയന്‍ ഡോളറുമായി(ഏകദേശം 30 കോടിയോളം രൂപ) കാമുകി പുതിയ കാമുകനൊപ്പം ഒളിച്ചോടിയെന്ന് കനേഡിയന്‍ പൗരനായ യുവാവിന്റെ പരാതി. കാനഡയിലെ വിന്നിപെഗില്‍ താമസിക്കുന്ന ലോറന്‍സ് കാംബെല്‍ എന്നയാളാണ് മുന്‍ കാമുകിയ്ക്കെതിരേ കോടതിയെ സമീപിച്ചത്. അതേസമയം, യുവതിയാകട്ടെ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ്. മാനിറ്റോബയിലെ കോര്‍ട്ട് ഓഫ് കിംഗ്‌സ് ബെഞ്ചില്‍ ഫയല്‍ ചെയ്ത കേസില്‍ ലോട്ടറി അധികൃതരേയും പ്രതികളാക്കിയിട്ടുണ്ട്.

തന്റെ മുന്‍ കാമുകി തനിക്ക് ലഭിച്ച 30 കോടി രൂപയുടെ ജാക്ക്‌പോട്ടുമായി പുതിയ കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. ടിക്കറ്റ് മാറി പണമെടുക്കുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ടായതുകൊണ്ടാണ് താന്‍ ടിക്കറ്റ് കാമുകിയെ ഏല്‍പ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ ടിക്കറ്റ് തനിക്ക് യുവാവ് തന്ന ജന്മദിന സമ്മാനമാണെന്ന് പറഞ്ഞുകൊണ്ട് യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ... 2024ലാണ് താന്‍ ടിക്കറ്റെടുക്കുന്നത്. സമ്മാനം ലഭിച്ചെങ്കിലും സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ തനിക്ക് ടിക്കറ്റ് മാറിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ലോട്ടറി ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം കാമുകിയായ ക്രിസ്റ്റല്‍ ആന്‍ മക്കേയോട് കാനഡ ലോട്ടറി കോര്‍പ്പറേഷനില്‍ ലോട്ടറി മാറ്റി പണം വാങ്ങാന്‍ ആവശ്യപ്പെട്ടു. ആനിനെ താന്‍ പൂര്‍ണമായും വിശ്വസിച്ചിരുന്നുവെന്നും ഒന്നര വര്‍ഷത്തിലേറെയായി സ്‌നേഹത്തിലായിരുന്നു തങ്ങളെന്നും പരസ്പരം പൂര്‍ണ വിശ്വാസമുള്ള പങ്കാളികളാണെന്നുമാണ് ലോറന്‍സ് പറയുന്നത്.

പണം ലഭിച്ച ശേഷം തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ പണം അവളുടെ പേരില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചു. സമ്മാനം വാങ്ങുന്നതിന്റെതുള്‍പ്പെടെ സന്തോഷം പ്രകടിപ്പിക്കുന്ന ഫോട്ടോകള്‍ യുവതി പങ്കുവച്ചിരുന്നു. എന്നാല്‍ ലോറന്‍സ് അവര്‍ക്ക് നല്‍കിയ സമ്മാനമായിട്ടാണ് യുവതി ചിത്രങ്ങളെ വിശേഷിപ്പിച്ചത്. വീണ്ടും ടിക്കറ്റെടുക്കാന്‍ യുവതി തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും പിന്നാലെ ദിവസങ്ങള്‍ക്കുള്ളില്‍ യുവതി അപ്രത്യക്ഷയായതായും ലോറന്‍സ് പറയുന്നു.

താന്‍ ഫോണ്‍ വിളിച്ചെങ്കിലും അവള്‍ എടുക്കാതെയായി. സന്ദേശങ്ങള്‍ക്കും മറുപടി നല്‍കിയില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തന്നെ ബ്ലോക്ക് ചെയ്തു. ഒടുവില്‍ കാണുമ്പോള്‍ അവള്‍ പുതിയ കാമുകനൊപ്പമായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു. ഏജന്‍സികള്‍ മോശം ഉപദേശം നല്‍കിയെന്നും തന്റെ പേരില്‍ മറ്റാരെങ്കിലും ലോട്ടറി സമ്മാനം കൈക്കലാക്കാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്നും ലോറന്‍സ് ആരോപിക്കുന്നു.

ലോട്ടറി അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് ക്രിസ്റ്റല്‍ ആന്‍ മക്കേയെ പണം കൈപ്പറ്റാനായി ചുമതലപ്പെടുത്തിയതെന്നാണ് ലോറന്‍സ് പറയുന്നത്. വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പറേഷനില്‍ (ഡബ്ല്യൂസിഎല്‍സി) നിന്ന് സമ്മാനത്തുക വാങ്ങിയ ക്രിസ്റ്റല്‍ സമ്മാനത്തുകയുമായി മറ്റൊരു കാമുകനൊപ്പം മുങ്ങുകയായിരുന്നു.

അന്വേഷണത്തിനൊടുവിലാണ് ക്രിസ്റ്റലിനെ മറ്റൊരു പുരുഷനോടൊപ്പം മോശം സാഹചര്യത്തില്‍ കണ്ടെത്തിയതായി അറിഞ്ഞത്. എന്നാല്‍, ആരോപണങ്ങള്‍ ക്രിസ്റ്റലും അവരുടെ അഭിഭാഷകനും നിഷേധിച്ചു. ഡബ്ല്യൂസിഎല്‍സിക്കെതിരെയും ലോറന്‍സ് പരാതി നല്‍കിയിട്ടുണ്ട്. കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ തെറ്റായ ഉപദേശം നല്‍കി തന്നെ ഡബ്ല്യൂസിഎല്‍സി വഞ്ചിച്ചെന്നും ഇയാള്‍ പറയുന്നു.

Tags:    

Similar News