ഭാരതാംബയെ കൃഷിമന്ത്രി അപമാനിച്ചെന്ന് പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും രാജ്ഭവന്‍ അറിയിക്കും; ഇനി കൃഷി വകുപ്പിന്റെ ചടങ്ങുകള്‍ക്കും ഗവര്‍ണ്ണര്‍ പോകില്ല; മുഖ്യമന്ത്രിയുടെ മൗനത്തില്‍ സിപിഐയ്ക്ക് അതൃപ്തി; പരിവാര്‍വത്കരണം ചര്‍ച്ചയാക്കാന്‍ ബിനോയ് വിശ്വം; ഭാരതാംബ ഇനി എല്ലാ രാജ്ഭവന്‍ പരിപാടിയ്ക്കും

Update: 2025-06-07 02:02 GMT

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ രാജ്യസഭാംഗം പി. സന്തോഷ്‌കുമാര്‍ രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ട്. ഈ കത്തില്‍ രാഷ്ട്രപതി ഭവന്‍ നടപടികളൊന്നും എടുക്കില്ല. കൃഷിമന്ത്രി പി. പ്രസാദും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഇനിയും തുടരുകയാണ്.

വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നലെയും പരസ്യ പ്രതികരണം നടത്തിയില്ല. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇക്കാര്യത്തില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, രാജ്ഭവനില്‍ കൃഷിവകുപ്പിന്റെ പരിപാടി സംഘടിപ്പിച്ച ശേഷം എത്താതിരുന്നെന്നും ഭാരതാംബയുടെ ചിത്രത്തെ അധിക്ഷേപിച്ചെന്നു മുള്ള പരാതിയുമായി മന്ത്രി പി. പ്രസാദിനെതിരേ ഗവര്‍ണര്‍ അര്‍ലേക്കര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന മന്ത്രിക്കെതിരെ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടിലും നടപടികളുണ്ടാകില്ല.

രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തു വന്നിരുന്നു. ഏത് ഭാരതാംബയെന്ന് ചോദിച്ച അദ്ദേഹം ഭാരതാംബ എന്ന് പറയുന്ന ഒരു ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും കൂട്ടിചേര്‍ത്തു. ആര്‍എസ്എസിന്റെ കൃത്യമായ അജണ്ട അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന ഫോട്ടോ മാത്രമാണതെന്നും ഇത് കാവിവല്‍ക്കരണത്തിനുള്ള ശ്രമമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയുടെ ഫോട്ടോ കൂടിയല്ല ഇത്, വളരെ ബോധപൂര്‍വം തന്നെയാണിത് പറയുന്നത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി അത് ഉപയോഗിക്കണമെന്ന് വാശിപിടിക്കേണ്ട ഒരു കാര്യവുമില്ല. മന്ത്രിയുടെ നിലപാടാണ് ശരി. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എംവി ഗോവിന്ദന്‍ പറഞ്ഞു. ഒരു മതനിരപേക്ഷ സമൂഹത്തിന്റെ ഭാഗമായിട്ടുള്ള അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. മതനിരപേക്ഷ ഉള്ളടക്കമാണ് സര്‍ക്കാരിന്റെ സന്ദേശം. ഒരു വര്‍ഗീയതക്കും കീഴടങ്ങില്ല. അദ്ദേഹം വ്യക്തമാക്കി. സിപിഎം സെക്രട്ടറി നിലപാട് പറഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

ഗവര്‍ണറുടെ സംഘപരിവാര്‍ അനുകൂല നിലപാടിനെതിരേയുള്ള പ്രചാരണ പരിപാടികള്‍ താഴേത്തട്ടിലേക്ക് എത്തിക്കാനാണ് സിപിഐ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ ബ്രാഞ്ച് കമ്മിറ്റികളിലും മരം നടുന്നതിനൊപ്പം ദേശീയപതാക ഉയര്‍ത്താനും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്ത് വരാത്തത് സിപിഐയെ ഞെട്ടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്ഭവനിലെ സെന്‍ട്രല്‍ഹാളില്‍ സ്ഥാപിച്ച ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തത്തുടര്‍ന്ന് കൃഷി വകുപ്പ് രാജ്ഭവനില്‍ നടത്താനിരുന്ന പരിപാടിയില്‍നിന്നു മന്ത്രി പി. പ്രസാദും കൂട്ടരും പിന്‍വാങ്ങിയിരുന്നു.

ഇതിനു പിന്നാലെയാണ് രാജ്ഭവനെ ആര്‍എസ്എസ് ശാഖയാക്കി മാറ്റാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നെന്ന വിമര്‍ശനം സിപിഐ ഉയര്‍ത്തുന്നത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള രാജ്ഭവന്റെ പ്രതിമാസ റിപ്പോര്‍ട്ടിലാകും വിമര്‍ശനം ഉള്‍പ്പെടുത്തുക. തുടര്‍ന്നു നടക്കുന്ന പരിപാടികളിലും ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ പ്രദര്‍ശിപ്പിക്കാന്‍ തന്നെയാണ് ഗവര്‍ണറുടെ തീരുമാനം. ഇനി എല്ലാ പരിപാടിക്കും ഭാരതാംബ ഉണ്ടാകും. കൃഷി വകുപ്പിന്റെ പരിപാടികളിലൊന്നും ഇനി ഗവര്‍ണ്ണര്‍ പങ്കെടുക്കില്ല.

പരിസ്ഥിതിദിനാചാരണ പരിപാടിയില്‍ ആര്‍എസ്എസ് കൊടിപിടിച്ചുള്ള ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന ഗവര്‍ണറുടെ കടുംപിടിത്തം അങ്ങേയറ്റം ഭരണഘടനാവിരുദ്ധമാണെന്ന് സിപിഐ പറയുന്നു. അത് ഭരണഘടനയോടു കാണിക്കുന്ന അവഹേളനംകൂടിയാണ്. രാജ്ഭവനെ സംഘപരിവാറിന്റെ ക്യാമ്പ് ഓഫീസാക്കിയും ഗവര്‍ണര്‍പദവിയെ രാഷ്ട്രീയ വടംവലിക്കുള്ള ഉപാധിയാക്കിയും മാറ്റരുതെന്ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം പറയുന്നു. ഭാരതാംബ എന്ന സങ്കല്പം ഇന്ത്യക്കാര്‍ക്കെല്ലാം ആവേശം നല്‍കുന്ന പ്രതീകമാണ്.

പക്ഷേ ആ പ്രതീകത്തിന് ആര്‍എസ്എസ് കല്‍പ്പിക്കുന്ന മുഖച്ഛായ വേണമെന്നും ആര്‍എസ്എസ് ശാഖയില്‍ ഉയര്‍ത്തുന്ന കൊടിപിടിക്കണമെന്നും സിംഹാസനം ഒരു സിംഹമാകണമെന്നും ചിത്രത്തിന്റെ പശ്ചാത്തലം ഇന്ത്യക്കറിയാത്ത ഭൂപടമാകണമെന്നുമുള്ള പിടിവാശി രാജ്യം അംഗീകരിക്കില്ല. ഇന്ത്യയുടെ ഭൂപടമെന്താണെന്ന് ഇന്ത്യയുടെ ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. ആര്‍എസ്എസിന്റെ സങ്കല്‍പ ഭാരതമാതാവിനു മുന്നില്‍ പുഷ്പാര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതനാവുന്ന സാഹചര്യത്തിലാണ് മന്ത്രി പ്രസാദ് ചടങ്ങ് ബഹിഷ്‌കരിച്ചതെന്നാണ് സിപിഐയുടെ വിശദീകരണം.

Tags:    

Similar News