സ്വന്തം മണ്ഡലത്തില്‍ രണ്ട് പോക്സോ അട്ടിമറി; ഒരു കസ്റ്റഡി പീഡനം; പോക്സോ കേസ് പ്രതിക്ക് ഒത്താശ ചെയ്തെന്ന ആരോപണം നേരിടുന്നത് സ്വന്തം വകുപ്പ്; ശിശുക്ഷേമസമിതി ചെയര്‍മാന്‍ പ്രതികരിച്ചിട്ടും അനക്കമില്ലാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്: പത്തനംതിട്ടയില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്ക് തണലൊരുക്കി മന്ത്രിക്കൂട്ടം
പത്തനംതിട്ട: സ്വന്തം മണ്ഡലത്തിലെ രണ്ട് പോക്സോ അട്ടിമറിയും കസ്റ്റഡി പീഡനവും. പോക്സോ കേസ് പ്രതിക്ക് അതിജീവതയെ സ്വാധീനിക്കാന്‍ ശിശുക്ഷേമസമിതിയില്‍ അവസരമൊരുക്കി നല്‍കിയെന്ന ആരോപണത്തില്‍ സ്വന്തം വകുപ്പ് പ്രതിക്കൂട്ടിലായി. എന്നിട്ടും യാതൊരു പ്രതികരണവുമില്ലാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മന്ത്രിയോട് പറഞ്ഞിട്ട് ഒരു ഫലവുമില്ലെന്ന് മനസിലാക്കിയ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ തെളിവുകളുമായി നേരിട്ട് മുഖ്യമന്ത്രിയെ സമീപിച്ചു. അട്ടിമറി എല്ലാം നടത്തിയത് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലെന്ന് ആരോപണമുയരുമ്പോള്‍ ഇവര്‍ക്കെല്ലാം സംരക്ഷണ വലയമൊരുക്കുകയാണ് സിപിഎം നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലെ മന്ത്രിമാര്‍.
സമീപകാലത്ത് കേരളം കേട്ട് ഞെട്ടിയ ഏറ്റവും വലിയ വാര്‍ത്തയായിരുന്നു പോക്സോ കേസ് അട്ടിമറിക്ക് പോലീസും ശിശുക്ഷേമ സമിതിയും കൈകോര്‍ത്തുവെന്നത്. ഉന്നതങ്ങളില്‍ സ്വാധീനമുള്ള ഹൈക്കോടതി അഭിഭാഷകനും മുന്‍ ഗവ. പ്ലീഡറുമായ നൗഷാദ് തോട്ടത്തിലിന് വേണ്ടി സ്ത്രീ-ശിശുസംരക്ഷകരെന്ന് മേനി നടിക്കുന്ന ഇടതു സര്‍ക്കാര്‍ നേതൃത്വത്തില്‍ പോക്സോ കേസ് അട്ടിമറിച്ചുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നത്. മുസ്ലീംലീഗ് പ്രതിനിധിയായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗവ. പ്ലീഡറായിരുന്നയാളാണ് നൗഷാദ്. ഇയാളുടെ ഭാര്യ നൂര്‍ജി നൗഷാദ് നിലവില്‍ ഹൈക്കോടതിയില്‍ ഗവ. പ്ലീഡറുമാണ്. യുഡിഎഫിലെ ഘടകകക്ഷിയുടെ എംപിയായ അഖിലേന്ത്യാ നേതാവാണ് നൗഷാദിനെ രക്ഷിക്കാന്‍ വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത് എന്നാണ് വിവരം. സിപിഎമ്മിന്റെ ഉന്നത നേതാക്കളും ഇദ്ദേഹവുമായുള്ള ബന്ധത്തിന്റെ ഫലമായിട്ടാണ് നൗഷാദിനെ സംരക്ഷിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തിയത്. ഇതു വരെ കാര്യങ്ങള്‍ എല്ലാം ഭദ്രമായിരുന്നു. എന്നാല്‍, കോന്നി പോലീസ് എസ്എച്ച്ഓ, ഡിവൈഎസ്പി എന്നിവരുടെ സസ്പെന്‍ഷനോടെ എല്ലാം തകിടം മറിഞ്ഞു.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന്റെ വ്യക്തിപരമായ പകപോക്കലായിരുന്നു ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍. ഈ സസ്പെന്‍ഷന്‍ ഉത്തരവ് പിന്നീട് ബൂമറാങ്ങായി. ഇതേ ഉത്തരവിലാണ് പോക്സോ കേസ് പ്രതിക്ക് അതീജീവതയെ സ്വാധീനിക്കാന്‍ ശിശുക്ഷേമസമിതി ഓഫീസില്‍ അവസരമൊരുക്കിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. ശിശുക്ഷേമസമിതി ആരോഗ്യവകുപ്പിന് കീഴിലാണ്. പോലീസിന്റെ റിപ്പോര്‍ട്ടിനെതിരേ ശിശുക്ഷേമസമിതി ചെയര്‍മാന്‍ രൂക്ഷമായി പ്രതികരിച്ചു. അട്ടിമറി മുഴുവന്‍ പോലീസ് ആണ് നടത്തിയതെന്നും തന്റെ പക്കല്‍ തെളിവുണ്ടെന്നും തുറന്നടിച്ച് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ കണ്ട് അതെല്ലാം കൈമാറി.
സ്വന്തം വകുപ്പ് പ്രതിക്കൂട്ടിലായിട്ടും ആരോഗ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആറന്മുള എസ്.എച്ച്ഓയെ സംരക്ഷിക്കാനുള്ള മന്ത്രിയുടെ നീക്കത്തിന്റെ ഭാഗമാണ് പ്രതികരണമില്ലാത്തതിന് കാരണം എന്നാണ് പറയുന്നത്. കഞ്ചാവ് കേസിലെ പ്രതിക്ക് കസ്റ്റഡി പീഡനം ഏല്‍ക്കേണ്ടി വന്ന കോയിപ്രം പോലീസ് സ്റ്റേഷനും ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ്. കേസുമായി ബന്ധപ്പെട്ട് കോയിപ്രം എസ്എച്ച്ഓ സസ്പെന്‍ഷനിലായി. മന്ത്രിക്ക് അനക്കമില്ല.
കോന്നിയില്‍ നിന്ന് പീഡനപരാതിയുമായി വന്ന ഏഴു വയസുകാരിയെയും പിതാവിനെയും അനുനയിപ്പിച്ച് തിരിച്ചയക്കാന്‍ ശ്രമിക്കുകയും പ്രതിയെ വിളിച്ച് പരാതി വന്നിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്ത വനിതാ പോലീസ് സ്റ്റേഷനും മന്ത്രിയുടെ മണ്ഡലത്തിലാണുള്ളത്. ഈ സംഭവത്തില്‍ ആരോപണ വിധേയയായ എസ്ഐ ഷെമിമോള്‍ക്കെതിരേ അതിജീവതയുടെ പിതാവ് നല്‍കിയ പരാതി എസ്പി പൂഴ്്ത്തി വച്ചു. തങ്ങള്‍ക്ക് കിട്ടിയ പരാതി അന്വേഷിക്കാതെ ശിശുക്ഷേമസമിതി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൈമാറി. രണ്ടും പരാതിയും മുക്കിയിരിക്കുകയാണ്.
എല്ലാ വിഷയങ്ങളിലും വീഴ്ച വന്നിരിക്കുന്നത് പത്തനംതിട്ട എസ്പിക്കാണ്. മന്ത്രി വി.എന്‍. വാസവന്റെ ഓഫീസാണ് എസ്പിക്ക് സംരക്ഷണം ഒരുക്കുന്നത് എന്നാണ് ആക്ഷേപം. ഇത്രയും വലിയ അട്ടിമറികള്‍ നടന്നിട്ടു പോലും എസ്പിക്ക് എതിരേ യാതൊരു അന്വേഷണവും നടക്കാത്തത് ഈ പിടിപാടു കാരണമാണത്രേ. നൗഷാദിന്റെ പോക്സോ കേസ് അട്ടിമറിയില്‍ ആരോപണ വിധേയരായ ആറന്മുള് പോലീസിനെയും പത്തനംതിട്ട ഡിവൈ.എസ്്.പിയെയും ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സംരക്ഷിക്കുവെന്നാണ് ആരോപണം.
ഹൈക്കോടതി വരെ അതിരൂക്ഷമായി വിമര്‍ശിച്ച പീഡനക്കേസിലാണ് പോലീസും സര്‍ക്കാരും ശിശുപീഡകനൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും ജില്ലയില്‍ ഇങ്ങനെ ഒരു കാര്യം നടന്നുവെന്നതു പോലും അറിഞ്ഞിട്ടില്ല. നൗഷാദ് തോട്ടത്തില്‍ മുസ്ലീംലീഗ് നോമിനി ആയതിനാലാണ് കോണ്‍ഗ്രസ് പതികരിക്കാന്‍ ഭയക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അടക്കം ലീഗ് നിലപാട് തങ്ങള്‍ക്ക് എതിരാകുമെന്ന് കണ്ടാണ് ഇവര്‍ ഭയക്കുന്നത്. ബിജെപി പ്രത്യേകിച്ച് ജില്ലയില്‍ ജനകീയ വിഷയങ്ങള്‍ ഒന്നും ഏറ്റെടുക്കാറില്ല. സിപിഎമ്മിന്റെ ബി ടീമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം അണികളില്‍ തന്നെ ശക്തമാണ്.