പ്രസവിച്ചയുടന്‍ ഉപേക്ഷിച്ച ആ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് നല്‍കില്ല; നിധിയെ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ തീരുമാനം: അച്ഛനമ്മമാരുടെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത് കുഞ്ഞ് മാലാഖ

നിധിയെ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ തീരുമാനം

Update: 2025-06-11 01:29 GMT

കൊച്ചി: പ്രസവിച്ചയുടന്‍ ജാര്‍ഖണ്ഡ് സ്വദേശികള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ അവര്‍ക്ക് തിരികെ നല്‍കില്ലെന്ന് ശിശുക്ഷേമ സമിതി. മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാനുളള പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുഞ്ഞിനെ തിരികെ നല്‍കേണ്ടെന്ന് തീരുമാനിച്ചത്. പകരം കുഞ്ഞിനെ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറും. കുട്ടിയെ സംരക്ഷിക്കാനുളള സാഹചര്യമുണ്ടെന്ന് ബോധ്യമായാല്‍ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറാം. അല്ലെങ്കില്‍ ദത്ത് നല്‍കാനുളള നടപടികളിലേക്ക് കടക്കാം.

കുഞ്ഞിനെ കൈമാറിയാല്‍ മാതാപിതാക്കള്‍ക്ക് അവളെ സുരക്ഷിതമായി നോക്കാനുളള സാഹചര്യമുണ്ടോ എന്നാണ് ശിശുക്ഷേമ സമിതി പരിശോധിച്ചത്. അതിനായി ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടും തേടിയിരുന്നു. ഇതില്‍ നിന്നും മാതാപിതാക്കളുടെ സാഹചര്യം വ്യക്തമായതോടെയാണ് കുഞ്ഞിനെ കൈമാറെണ്ട എന്ന തീരുമാനത്തിലേക്ക് കടന്നത്. രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ അതിനാവശ്യമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുളള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ഉണ്ടെന്ന് ജാര്‍ഖണ്ഡ് ശിശുക്ഷേമസമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ നേരിട്ട് മാതാപിതാക്കള്‍ക്ക് കൈമാറേണ്ടതില്ലെന്നും ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറാമെന്നും തീരുമാനിച്ചത്.

ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് നിധിയെന്ന് പേരിട്ട കുഞ്ഞ് നിലവില്‍ കൊച്ചിയിലെ ശിശുസംരക്ഷണ സമിതിയിലാണ് ഉളളത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ജനിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നുകളഞ്ഞത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങവെയാണ് ട്രെയിനില്‍വെച്ച് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുളള ആശുപത്രിയിലെത്തിക്കുകയും അവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. 28 ആഴ്ച്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന് ഒരുകിലോയില്‍ താഴെ മാത്രമായിരുന്നു ഭാരം. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍ കടന്നുകളയുകയായിരുന്നു.

കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കാനില്ലാത്തതിനാലാണ് കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കളുടെ മൊഴി. ഭക്ഷണം പോലും കഴിക്കാനുളള സാമ്പത്തിക സ്ഥിതിയില്ലായിരുന്നു. അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്. കുഞ്ഞിനെ തങ്ങള്‍ക്കൊപ്പം വളര്‍ത്താനാണ് ആഗ്രഹമെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

Tags:    

Similar News