കലാമണ്ഡലത്തില്‍ ഭരതനാട്യം പഠിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഒരാണ്‍കുട്ടി; ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ച് പുതുമുഖ നടന്‍ ഡാനിയേല്‍ എല്‍ദോ ജോയ്

കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാൻ ആൺകുട്ടി

Update: 2025-06-12 02:02 GMT

ചെറുതുരുത്തി: കലാമണ്ഡലത്തില്‍ ഭരതനാട്യം പഠിക്കാന്‍ ആണ്‍കുട്ടി എത്തി. പുതുമുഖ ബാലനടനായ ഡാനിയേല്‍ എല്‍ദോ ജോയ് ആണ് കലാമണ്ഡലത്തിലെ ഭരതനാട്യം ഹ്രസ്വകാല കോഴ്സില്‍ പ്രവേശനം നേടിയത്. കലാപഠനത്തിനുള്ള ലിംഗവിവേചനം എടുത്തു മാറ്റിയതിനു ശേഷം നൃത്തവിഭാഗത്തില്‍ പ്രവേശനം നേടിയ ആദ്യ ആണ്‍കുട്ടിയാണ് ഡാനിയേല്‍. 11 കാരനായ ഡാനിയേല്‍ കലാമണ്ഡലത്തില്‍ പ്രവേശനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയുമാണ്.

ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ശിക്ഷണത്തിലാണ് ഡാനിയേലിന്റെ ഭരതനാട്യം പഠനം. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള എറണാകുളം പിറവം മേച്ചേരില്‍ മാമലശ്ലേരി എല്‍ദോ ജോയ് - ഹണി ദമ്പതിമാരുടെ മകനാണ് ഡാനിയേല്‍. ഒരു ചടങ്ങിലെ അതിഥിയായി ഓസ്‌ട്രേലിയയില്‍ എത്തിയ രാമകൃഷ്ണനോട്, കലാമണ്ഡലത്തില്‍ ചേരണമെന്ന ആഗ്രഹം ഇവര്‍ പങ്കുവെച്ചിരുന്നു. കലാമണ്ഡലത്തില്‍ പഠിക്കാനായതില്‍ അഭിമാനം തോന്നുന്നതായി ഡാനിയേല്‍ പറഞ്ഞു. കലാമണ്ഡലത്തില്‍നിന്ന് പുരുഷ നര്‍ത്തകരെ കൂടി സംഭാവന ചെയ്യാന്‍ കഴിയുന്നതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നു ഗുരുവായ ആര്‍.എല്‍.വി. രാമകൃഷ്ണനും പറഞ്ഞു.

കോവിഡ് കാലഘട്ടത്തില്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ ഡാനിയേല്‍, നൃത്തം, ബാലെ എന്നിവ പഠിച്ചിട്ടുണ്ട്. ആറാംക്ലാസില്‍ ഓസ്‌ട്രേലിയയിലെ ഗിഫ്റ്റ് ഓഫ് ടാലന്റ് പരീക്ഷ വിജയിച്ച ഡാനിയേല്‍ കലാപഠനമാണ് തിരഞ്ഞെടുത്തത്. കേരളത്തിലെത്തിയ ശേഷം വിശുദ്ധ വാര എന്ന മലയാള ചലച്ചിത്രത്തില്‍ വേഷമിട്ടു. സിനിമ ഉടനെ പുറത്തിറങ്ങും. മറ്റു രണ്ടു സിനിമകള്‍ക്കുകൂടി കരാറായിട്ടുണ്ട്.

ഡേവിഡ്, അന്ന എന്നീ രണ്ടു സഹോദരങ്ങളും ഡാനിയേലിനുണ്ട്. കലാമണ്ഡലത്തില്‍ പ്രധാന കോഴ്സുകളിലടക്കം കലാപഠനത്തിനുള്ള ലിംഗവിവേചനം എടുത്തുമാറ്റിയെങ്കിലും ആണ്‍കുട്ടികള്‍ നൃത്തവിഭാഗത്തില്‍ പ്രവേശനം നേടിയിരുന്നില്ല. ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന കഥകളിയില്‍ പെണ്‍കുട്ടികള്‍ പ്രവേശനം നേടിയിരുന്നു.

കലാമണ്ഡലത്തില്‍ ഹ്രസ്വകാല കോഴ്സുകള്‍ പഠിക്കാം

ആറുമാസമാണ് കാലാവധി. പ്രായഭേദമെന്യേ ആര്‍ക്കും നിശ്ചിത തുക നല്‍കി പഠിക്കാം. പ്രൈമറി, സെക്കന്‍ഡറി ഘട്ടങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിദേശികള്‍ക്കും ചേരാം.കലാരൂപങ്ങള്‍ കൂടുതല്‍ പേരിലേക്കു എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. പി. രാജേഷ് കുമാര്‍ പറഞ്ഞു.

Tags:    

Similar News