അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 300-400 വിമാനങ്ങള്‍ പുതുതായെത്തും; അതിനാല്‍ വിമാന അറ്റകുറ്റപ്പണി ബിസിനസിന് വന്‍ സാദ്ധ്യത; തിരുവനന്തപുരം വിമാനത്താവളത്തിനോട് ചേര്‍ന്ന ആ കണ്ണായ സ്ഥലം ടാറ്റയ്ക്ക് വേണം; പത്ത് കൊല്ലത്തേക്ക് മൂന്നരക്കോടി പാട്ടത്തുക നല്‍കി ചാക്കയിലെ ഭൂമി നിലനിര്‍ത്തി തീരുമാനം; തിരുവനന്തപുരത്ത് വിമാന അറ്റകുറ്റപ്പണി കേന്ദ്രം തുടരും

Update: 2025-06-19 02:49 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരുതലോടെ കളിച്ച് എയര്‍ ഇന്ത്യ. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഹാംഗര്‍ യൂണിറ്റിനായി സൗജന്യമായി നല്‍കിയിരുന്ന 9.4 ഏക്കര്‍ ഭൂമി തിരിച്ചെടുത്ത ശേഷം, 3.51 കോടി രൂപ വാര്‍ഷിക പാട്ട നിരക്ക് ഏര്‍പ്പെടുത്തി 10 വര്‍ഷത്തേക്കു നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് ടാറ്റയുടേതാണ് എയര്‍ ഇന്ത്യ. ഈ സാഹചര്യത്തിലാണ് കണ്ണായ ഭൂമി തിരിച്ചെടുക്കുന്നത്. എയര്‍ ഇന്ത്യയുടെ കൂടി നിര്‍ദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം. ഇതോടെ ഹാംഗര്‍ യൂണിറ്റ് തിരുവനന്തപുരത്ത് തുടരുമെന്നും ഉറപ്പായി. ചാക്കയിലെ ഹാംഗറിന് സൗജന്യപാട്ടമായി നല്‍കിയ ഭൂമിക്ക് 53.33കോടി രൂപ വിലയുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ആദ്യം നല്‍കിയിരുന്ന 15 ഏക്കറില്‍ നാലേക്കറോളം ഭൂമി രാജീവ്ഗാന്ധി ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും വിമാനത്തിന്റെ ടാക്സി വേ വികസനത്തിനുമായി തിരിച്ചെടുത്തിരുന്നു. ഹാംഗറിന്റെ ഭൂമിയും തിരിച്ചെടുക്കുന്നതായി സര്‍ക്കാര്‍ ടാറ്റാഗ്രൂപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പാട്ടത്തുക നല്‍കാന്‍ തയ്യാറാണെന്ന് എയര്‍ഇന്ത്യ എന്‍ജിനിയറിംഗ് സര്‍വീസസ് അറിയിക്കുകയായിരുന്നു.

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിച്ചതിനു പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിനു സമീപത്തെ ഹാംഗര്‍ യൂണിറ്റിനായി സൗജന്യനിരക്കില്‍ പാട്ടത്തിനു നല്‍കിയിരുന്ന ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് 15 ഏക്കര്‍ ഭൂമിയാണ് എയര്‍ ഇന്ത്യക്ക് 2006ല്‍ സൗജന്യ പാട്ടനിരക്കില്‍ അനുവദിച്ചത്. എയര്‍ ഇന്ത്യ ടാറ്റാഗ്രൂപ്പ് കരസ്ഥമാക്കിയതിനു പിന്നാലെ അവരുടെ കൈവശമുണ്ടായിരുന്ന നാല് ഏക്കറോളം ഭൂമി തിരിച്ചെടുത്ത് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് അടക്കം എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്കു കൈമാറിയിരുന്നു. റീജണല്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന വെള്ളയമ്പലത്തെ പാട്ടഭൂമിയും കെട്ടിടവും ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിമാരെ തെരഞ്ഞെടുക്കാനുള്ള പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസിനായും റവന്യു ഓഫീസുകള്‍ക്കുമായും കൈമാറിയിരുന്നു.

എയര്‍ ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ഹാംഗര്‍ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം പേട്ട - കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കര്‍ ഭൂമിയാണ് സ്വകാര്യവത്കരണത്തെത്തുടര്‍ന്നു തിരിച്ചെടുക്കാന്‍ നടപടി തുടങ്ങിയത്. സൗജന്യ പാട്ടഭൂമി തിരിച്ചെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ പാട്ടത്തുക നല്‍കാന്‍ തയാറാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹാംഗര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന 9.409 ഏക്കര്‍ ഭൂമി എയര്‍ ഇന്ത്യ എന്‍ജിനിയറിംഗ് സര്‍വീസസ് ലിമിറ്റഡിന് 10 വര്‍ഷത്തേക്ക് 3,51,84,072 രൂപ വാര്‍ഷിക നിരക്കില്‍ നിബന്ധനകളോടെ പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ മൂന്നിടത്തും കൊച്ചിയില്‍ ഒരിടത്തുമായി 80കോടിയിലേറെ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയും സ്വത്തുക്കളും എയര്‍ഇന്ത്യയുടെ കൈവശമുണ്ടായിരുന്നു. ഇവയെല്ലാം പലഘട്ടങ്ങളിലായി തിരിച്ചെടുത്തു. ഈ സ്ഥലങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പാട്ടത്തിനോ സൗജന്യമായോ പതിച്ചോ ഏറ്റെടുത്തോ നല്‍കിയതായിരുന്നു. ഇവ ഏറ്റെടുത്ത്, കമ്പോളവില അടിസ്ഥാനമാക്കി പാട്ടത്തുക പുനര്‍നിര്‍ണയിച്ചാണ് ഹാംഗറിന് അനുവദിച്ചത്. എയര്‍ഇന്ത്യയ്ക്ക് തലസ്ഥാനത്ത് 15 ഏക്കറോളം ഭൂമിയാണ് 2006ല്‍ സൗജന്യപാട്ട നിരക്കില്‍ അനുവദിച്ചത്.

വിമാനത്താവളത്തോടു ചേര്‍ന്നുള്ള പേട്ട വില്ലേജിലെ 9.4ഏക്കര്‍, യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് എതിര്‍വശത്ത് കവടിയാര്‍ വില്ലേജിലെ 20സെന്റ്, കവടിയാര്‍ വില്ലേജില്‍ വെള്ളയമ്പലത്തെ 87സെന്റ് എന്നിവയും ഇതില്‍പ്പെടും. വെള്ളയമ്പലത്ത് കെല്‍ട്രോണിന് എതിര്‍വശത്തെ 86.27സെന്റ് ഭൂമിയും കെട്ടിടവും 11.24കോടി നല്‍കി സര്‍ക്കാര്‍ വാങ്ങിയിരുന്നു. എയര്‍ഇന്ത്യയ്ക്ക് 1978ല്‍ പതിച്ചു നല്‍കിയതായിരുന്നു വെള്ളയമ്പലത്തെ ഭൂമി. ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിമാരെ തിരഞ്ഞെടുക്കാനുള്ള പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ആസ്ഥാനമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 300-400 വിമാനങ്ങള്‍ പുതുതായെത്തും. അതിനാല്‍ വിമാന അറ്റകുറ്റപ്പണി ബിസിനസിന് വന്‍ സാദ്ധ്യതയാണുള്ളത്. വിമാനങ്ങളുടെ അറ്റകുറ്റപ്പണി വ്യവസായ നയത്തിലെ പ്രധാനപ്പെട്ടതായി ഉള്‍പ്പെടുത്തിയിരുന്നു. ഹാംഗര്‍ വിപുലീകരിച്ചാല്‍ കൂടുതല്‍പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ വസ്തു പാട്ടത്തിന് എയര്‍ ഇന്ത്യ സ്വന്തമാക്കുന്നത്.

Tags:    

Similar News