ഒരു ട്വീറ്റിന് 7 വര്‍ഷങ്ങളുടെ ക്രൂര പീഡനം; അതീവ രഹസ്യമായുള്ള വിചാരണനടപടികളും ഒടുവില്‍ വധശിക്ഷയും; ജമാല്‍ ഖഷോഗിയുടെ കൊലയ്ക്ക് ശേഷം സൗദിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ വലിയ ചര്‍ച്ചയാകുമ്പോള്‍
മാധ്യമ പ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ വലിയ ചര്‍ച്ചയാകുമ്പോള്‍
റിയാദ്: സോഷ്യല്‍മീഡിയ കാലത്ത് ഒരു ട്വീറ്റ് ഇട്ടതിന്റെ പേരില്‍ 7 വര്‍ഷത്തോളം കഠിനതടവും പീഡനങ്ങളും നേരിട്ട് ഒടുവില്‍ വധശിക്ഷയ്ക്ക് വിധേയനാകേണ്ടി വന്ന മാധ്യമപ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു.അന്താരാഷ്്ട്ര തലത്തില്‍ നിരവധി പേരാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.തുര്‍ക്കി അല്‍ ജസര്‍ എക്‌സ് അക്കൗണ്ടുവഴി സൗദി രാജകുടുംബത്തിലെ അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ചിരുന്നുവെന്നും തീവ്രവാദികളെയും ഭീകരവാദ ഗ്രൂപ്പുകളെയും കുറിച്ച് പോസ്റ്റ് ചെയ്തിരുന്നുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.
വധശിക്ഷയ്ക്ക് പിന്നാലെ വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്. സൗദി അറേബ്യയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിക്കുകയോ ചോദ്യംചെയ്യുകയോ ചെയ്താല്‍ ശിക്ഷ മരണമാണ് എന്നാണ് തുര്‍ക്കി അല്‍ ജാസറിന്റെ വധശിക്ഷ തെളിയിക്കുന്നതെന്ന് അന്താരാഷ്ട വധശിക്ഷ വിരുദ്ധ അഭിഭാഷക ഗ്രൂപ്പായ റിപ്രൈവിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വിഭാഗം മേധാവി ജീദ് ബന്യൂസി പറഞ്ഞു. 'മാധ്യമപ്രവര്‍ത്തനം എന്ന കുറ്റകൃത്യം' ചെയ്തതിനാണ് അല്‍ ജാസറിനെ പൂര്‍ണമായും രഹസ്യമായി വിചാരണ ചെയ്ത് വധശിക്ഷ നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കി അല്‍ ജാസറിന്റെ വധശിക്ഷയെ അപലപിച്ച് ന്യൂയോര്‍ക്ക് ആസ്ഥാനമായുളള കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് പ്രോഗ്രാം ഡയറക്ടര്‍ കാര്‍ലോസ് മാര്‍ട്ടെനസ് ഡി ലാ സെര്‍ന രംഗത്തെത്തി. 2018-ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സമയത്ത് അതിനെതിരെ കടുത്ത പ്രതിഷേധം ഉയരാതിരുന്നതു കൊണ്ടാണ് രാജ്യത്ത് ഇപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം നടപടികളുണ്ടാകുന്നത്. ജമാല്‍ ഖഷോഗിയ്ക്ക് നീതി ലഭ്യമാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് തുടരാനുളള ധൈര്യം നല്‍കുക കൂടിയാണ് ചെയ്തത്'- കാര്‍ലോസ് പറഞ്ഞു.
വധശിക്ഷയുടെ എണ്ണത്തിനും, ശിരഛേദം, കൂട്ട വധശിക്ഷ എന്നിവ ഉള്‍പ്പെടെയുള്ള രീതികള്‍ക്കും സൗദി അറേബ്യ മനുഷ്യാവകാശ ഗ്രൂപ്പുകളില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. 2024 ആകുമ്പോഴേക്കും സൗദി അറേബ്യയില്‍ വധശിക്ഷകളുടെ എണ്ണം 330 ആയി ഉയരുമെന്ന് ആക്ടിവിസ്റ്റുകളുടെയും മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും കണക്കുകള്‍ പറയുന്നു, കാരണം രാജ്യം എതിര്‍പ്പുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ തുടരുകയാണ്. കഴിഞ്ഞ മാസം, ഒരു ബ്രിട്ടീഷ് ബാങ്ക് ഓഫ് അമേരിക്ക അനലിസ്റ്റിന് സൗദി അറേബ്യയില്‍ ഒരു ദശാബ്ദക്കാലത്തെ തടവ് ശിക്ഷ വിധിച്ചു, പ്രത്യക്ഷത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത ഒരു പോസ്റ്റ് ആണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
2021-ല്‍, അമേരിക്കയില്‍ താമസിക്കുമ്പോള്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ നിന്ന് ഉരുത്തിരിഞ്ഞ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക്, ഇരട്ട സൗദി അമേരിക്കന്‍ പൗരനായ സാദ് അല്‍മാഡിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് 19 വര്‍ഷത്തിലധികം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2023-ല്‍ അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ രാജ്യം വിടുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സമാനമായ നിരവധ ശിക്ഷ വിധികളാണ് സൗദിയില്‍ നടപ്പിലാക്കുന്നത്. ഇതിനെതിരെ കൂടിയാണ് വിമര്‍ശനങ്ങള്‍ ശക്തമാകുന്നത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന സൗദി പത്രപ്രവര്‍ത്തകന്‍ തുര്‍ക്കി ബിന്‍ അബ്ദുള്‍ അസീസ് അല്‍-ജാസറിനെ സൗദി രാജകുടുംബത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. 2018-ല്‍ ആയിരുന്നു തുര്‍ക്കി അല്‍-ജാസറിന്റെ വീട് റെയ്ഡ് ചെയ്ത് അദ്ദേഹത്തെ ജയിലിലടയ്ക്കുകയും കമ്പ്യൂട്ടറും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തത്.സൗദി രാജകുടുംബത്തിന്റെ അഴിമതിയെ കുറിച്ചായിരുന്നു തുര്‍ക്കി അല്‍-ജാസര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇദ്ദേഹത്തിനെ അറസ്റ്റ് ചെയ്തത്.
അഴിമതിക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഉള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രശസ്തനായിരുന്നു തുര്‍ക്കി അല്‍
-ജാസര്‍. 2013 മുതല്‍ 2015 വരെ അല്‍ ജാസര്‍ ഒരു സ്വകാര്യ ബ്ലോഗും നടത്തിയിരുന്നു. തീവ്രവാദികളെയും ഭീകര ഗ്രൂപ്പുകളെയും കുറിച്ച് അല്‍-ജാസര്‍ നിരവധി വിവാദ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദിയിലെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചതിനെത്തുടര്‍ന്നാണ് ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിചാരണ എവിടെയാണ് നടന്നതെന്നോ എത്ര കാലം നീണ്ടുനിന്നെന്നോ ഉള്ള വിവരങ്ങള്‍ സൗദി അറേബ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരിക്കുമ്പോള്‍ 40 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായമുണ്ടായിരുന്നത്.
സൗദി രാജകുടുംബാംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച എക്സ് അക്കൗണ്ടുകള്‍ക്ക് പിന്നില്‍ അല്‍-ജാസര്‍ ആണെന്നാണ് സൗദി അധികൃതര്‍ വിശ്വസിച്ചിരുന്നതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് (സി.പി.ജെ) എന്ന സംഘടന അഭിപ്രായപ്പെട്ടു. ജമാല്‍ ഖഷോഗിയുടെ വധശിക്ഷയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വധശിക്ഷയാണ് അല്‍ ജാസറിന്റെത്.
സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. മുഹമ്മദ് ബിന്‍ സല്‍മാനാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് സിഐഎ ഉള്‍പ്പെടെയുളള യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ സൗദി അറേബ്യ അന്ന് അദ്ദേഹത്തിന്റെ പങ്ക് നിഷേധിക്കുകയായിരുന്നു. കേസില്‍ അന്ന് അഞ്ച് പൗരന്മാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഖഷോഗിയുടെ ബന്ധുക്കള്‍ മാപ്പുനല്‍കിയെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷ തടവുശിക്ഷയായി കുറയ്ക്കുകയും ചെയ്തു.