പ്രണയം വിവാഹമായി; ടാന്‍സാനിയന്‍ യാത്രയിലെ വിവാഹത്തില്‍ മകനും; പുതിയ വിസ നിയമങ്ങള്‍ കുടുംബങ്ങളെ വേര്‍പിരിക്കുന്നു; തൊഴിലാളികള്‍ക്കെതിരെ വിവേചനം എന്ന് ആരോപണം; ബ്രിട്ടണിലെ നിയമം പ്രതിസന്ധിയാകുമ്പോള്‍

Update: 2025-06-27 04:41 GMT

ലണ്ടന്‍: പ്രണയിച്ചു എന്ന കുറ്റത്തിനും, ഒരു തൊഴിലാളി ആയതിനാലും ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ ശിക്ഷിക്കുകയാണെന്ന് ലെയ്ടണ്‍ അലന്‍. തന്റെ പങ്കാളിയില്‍ നിന്നും മകനില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വരുന്നത് കുടുംബ വിസയ്ക്കുള്ള പുതിയ വരുമാന പരിധി എന്നും അയാള്‍. 2022 ല്‍ ടാന്‍സാനിയയില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അയാള്‍ സോഫീ ന്യേന്‍സ എന്ന സ്ത്രീയെ പരിചയപ്പെടുന്നത്. ഒരു കുട്ടിയുള്ള അവരുമായി അലന്‍ അടുക്കുകയും പ്രണയത്തില്‍ ആവുകയും ചെയ്തു. സോദിയില്‍ അയാള്‍ക്ക് ഒരു പുത്രനും ഉണ്ട്.

വിവാഹം കഴിഞ്ഞ് ബ്രിട്ടനില്‍ താമസമാക്കാനായിരുന്നു അവര്‍ ഉദ്ദേശിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം, വിദേശ ഭാര്യമാരെയോ പങ്കാളികളേയോ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ആവശ്യമായ മിനിമം വരുമാന പരിധി കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഉയര്‍ത്തിയതോടെ ആ മോഹം തകരുകയായിരുന്നു. അലന്‍ ഇപ്പോള്‍ തന്റെ കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ ആകാതെ ഒറ്റക്ക് ബ്രിട്ടനില്‍ കഴിയുകയാണ്. തന്റെ മകന്‍ തന്നെ തിരിച്ചറിയുമോ എന്ന് പോലും ഇപ്പോള്‍ അയാള്‍ സംശയിക്കുന്നു.

2024 ഏപ്രില്‍ വരെ ഒരു ബ്രിട്ടീഷ് പൗരന് പ്രതിവര്‍ഷം ചുരുങ്ങിയത് 18,600 പൗണ്ട് വരുമാനമുണ്ടെങ്കില്‍ വിദേശത്തുള്ള കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടുവരാമായിരുന്നു. വേഴ്സ്റ്ററില്‍ താമസിക്കുന്ന അലന്‍, ആ പരിധിയില്‍ എത്തിയപ്പോഴേക്കും സര്‍ക്കാര്‍ വരുമാന പരിധി 29,000 പൗണ്ടാക്കി ഉയര്‍ത്തി. ഒരു പെട്രോള്‍ സ്റ്റേഷനില്‍ അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന 30 കാരനായ അലന് ഇപ്പോള്‍ ലഭിക്കുന്നത് പ്രതിവര്‍ഷം 21,600 പൗണ്ടാണ്.

വരുമാന പരിധി നിശ്ചിത തുകയിലും കുറവാണെങ്കില്‍ 88,500 പൗണ്ടിന്റെ ബാങ്ക് ഡെപ്പോസിറ്റ് ഉണ്ടെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ കഴിയും. ഇവിടെയാണ് കുറഞ്ഞ വരുമാനക്കാരോടുള്ള വിവേചനം എന്ന് അലന്‍ പറയുന്നു. വിദേശീയരുമായി പ്രണയത്തിലാകുന്ന തൊഴിലാളികളോടുള്ള വിവേചനമാണ് ഈ നിയമത്തില്‍ എന്ന് അയാള്‍ ആരോപിക്കുന്നു. ഈ നിയമം മാറ്റാന്‍ ശ്രമിക്കുന്ന റീയുണൈറ്റ് ഫാമിലീസ് യു കെ എന്ന സംഘടന ഇപ്പോള്‍ ഇയാളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Similar News