ആ ഒറ്റ ദിവസംകൊണ്ട് അസം യുവതി ചെറുപ്പക്കാരുടെ ഹരമായി മാറി; തൊട്ടുപിന്നാലെ നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന പ്രഖ്യാപനവും; തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് കണ്ട് ഞെട്ടി വിവാഹിതയായ യുവതി; അന്വേഷണത്തില്‍ കണ്ടെത്തിയത് സഹപാഠിയുടെ കൊടുംചതി

അന്വേഷണത്തില്‍ കണ്ടെത്തിയത് സഹപാഠിയുടെ കൊടുംചതി

Update: 2025-07-14 15:25 GMT

ദിസ്പൂര്‍: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവാഹിതയായ യുവതിയെ അമേരിക്കന്‍ പോണ്‍ താരമാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച കേസില്‍ സഹപാഠിയായിരുന്ന യുവാവ് പിടിയില്‍. അസമിലെ ടിന്‍സുകിയയില്‍ നിന്നുള്ള പ്രതീക് ബോറയാണ് അറസ്റ്റിലായത്. ദിബ്രുഗഡി സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തിയത്. വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നിലെന്ന് പൊലീസ് വെളിപ്പെടുത്തി. തന്റെ മുഖത്തിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ആരോ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയും സഹോദരനും ദിബ്രുഗഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. അസം യുവതി അമേരിക്കന്‍ പോണ്‍ സ്റ്റാര്‍ ആകുന്നുവെന്ന തരത്തിലാണ് ചിത്രം പ്രചരിച്ചത്. ഇതിനുപിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒറ്റ ദിവസംകൊണ്ടാണ് ആ അസം യുവതി ഇന്റര്‍നെറ്റില്‍ ചെറുപ്പക്കാരുടെ ഹരമായി മാറിയത്. അവളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ യുവാക്കളെ മുള്‍മുനയില്‍ നിര്‍ത്തി. 'വില്‍പ്പനച്ചര'ക്കെന്ന് വിളിച്ച് ഇന്‍സ്റ്റഗ്രാം പേജില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ നിറഞ്ഞു. തൊട്ടുപിന്നാലെ താന്‍ നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന പ്രഖ്യാപനവും. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി അറിഞ്ഞ യുവതി പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ സത്യം പുറത്തുവന്നു. ഒപ്പം പഠിച്ച സഹപാഠി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) ടൂളുകള്‍ ഉപയോഗിച്ച് അവളെ ഇന്‍സ്റ്റ സെന്‍സേഷന്‍ ആക്കിമാറ്റുകയായിരുന്നു. എഐ ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് യുവതിയെ അപമാനിക്കുകയായിരുന്നു സഹപാഠി. ഇയാളെ ദിബ്രുഗഡ് പോലീസ് തിന്‍സുകിയയില്‍നിന്ന് അറസ്റ്റ് ചെയ്തു.

മുപ്പത് വയസ്സുള്ള പ്രതി പ്രോതിം ബോറ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയറാണ്. പ്രതിയുടെ അതേ പ്രായമുള്ള, വിവാഹിതയായ യുവതി തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി ദിബ്രുഗഡ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ബോറ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെയാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഈ പ്രൊഫൈലിന് ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സിനെ ലഭിച്ചിരുന്നതായി ദിബ്രുഗഡ് എഎസ്പി സിസാല്‍ അഗര്‍വാള്‍ പറഞ്ഞു.

'യുവതി ഞങ്ങള്‍ക്ക് പരാതി നല്‍കിയപ്പോള്‍, ഒരു ഇന്‍സ്റ്റഗ്രാം പേജ് റഫറന്‍സായി നല്‍കി. അതിന്റെ വിശദാംശങ്ങള്‍ തേടിയപ്പോള്‍ ഒരു കോണ്‍ടാക്റ്റ് നമ്പര്‍ കണ്ടെത്തി. അങ്ങനെ ഞങ്ങള്‍ അയാളെ കണ്ടെത്തി, അറസ്റ്റ് ചെയ്തു. പ്രോതിം ബോറയെ അറിയുമോയെന്ന് ഞങ്ങള്‍ യുവതിയോട് ചോദിച്ചു. അവര്‍ ഒരുമിച്ച് പഠിച്ചിരുന്നതായും മുന്‍പരിചയം ഉണ്ടായിരുന്നതായും അവര്‍ സ്ഥിരീകരിച്ചു.' എഎസ്പി അഗര്‍വാള്‍ പറഞ്ഞു.

2013 മുതല്‍ 2017 വരെ പ്രതിയും യുവതിയും കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പണ്‍ആര്‍ട്ട്, മിഡ്‌ജേണി തുടങ്ങിയ എഐ സോഫ്റ്റ്വെയറുകളാണ് ബോറ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ധനസമ്പാദനത്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഒരു ലാപ്ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, ടാബ്ലെറ്റ്, പെന്‍ഡ്രൈവ്, കാര്‍ഡ് റീഡര്‍, സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം നിര്‍മ്മിക്കാന്‍ എന്ത് ക്രെഡന്‍ഷ്യലുകളാണ് ഉപയോഗിച്ചത്, എത്ര വ്യാജ പ്രൊഫൈലുകളും ഐഡികളും ഉണ്ടാക്കിയെന്നത് അന്വേഷണത്തിലാണ്.

ഇയാള്‍ Linktree-യില്‍ വെബ് പേജ് ഉണ്ടാക്കുകയും അശ്ലീല ഉള്ളടക്കം കാണാനുള്ള ലിങ്ക് നല്‍കുകയായിരുന്നു. സബ്സ്‌ക്രിപ്ഷന്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് പണവും ലഭിച്ചു. അങ്ങനെ ഏകദേശം 10 ലക്ഷം രൂപ ലഭിച്ചതായി പോലീസ് കരുതുന്നു.

മുതിര്‍ന്ന നീലച്ചലച്ചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള ഇരയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ്ലോഡ് ചെയ്ത് യുവതി നീലച്ചലച്ചിത്ര വ്യവസായത്തില്‍ ചേരുകയാണെന്ന് സൂചിപ്പിക്കുന്ന അടിക്കുറിപ്പ് കൊടുത്തതോടെ ഈ പ്രൊഫൈലിന് ലക്ഷക്കണക്കിന് കാഴ്ചക്കാരെയും ഫോളോവേഴ്സിനെയും ലഭിച്ചു. ഈ അക്കൗണ്ട് 2022 മുതലുള്ളതാണ്. സ്ത്രീയുടെ മാനഹാനി വരുത്താന്‍ ബലം പ്രയോഗിക്കല്‍, ലൈംഗികാതിക്രമം, അശ്ലീലവസ്തുക്കള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭീഷണിപ്പെടുത്തല്‍, സല്‍പ്പേരിന് ഹാനികരമായ വ്യാജവസ്തുക്കള്‍ നിര്‍മ്മിക്കുക, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Similar News