കരിയറിന്റെ തുടക്കത്തില്‍ യൂസഫ് യൂഹാന; മതം മാറിയപ്പോള്‍ കടുത്ത വര്‍ഗീയവാദിയായോ? ടെലിവിഷന്‍ ചര്‍ച്ചയില്‍ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച മുഹമ്മദ് യൂസഫിനെതിരെ വിമര്‍ശനം; ഇന്ത്യന്‍ ടീം അമ്പയര്‍മാരെയും മാച്ച് റഫറിയെയും സ്വാധീനിച്ച് വിജയം തട്ടിയെടുത്തെന്ന മുന്‍ പാക് താരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആരാധകര്‍

മുന്‍ പാക് താരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആരാധകര്‍

Update: 2025-09-16 14:14 GMT

കറാച്ചി: ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ നാണംകെട്ട തോല്‍വി വഴങ്ങിയ ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കിയില്ലെന്ന വാദം ഉയര്‍ത്തി നാണക്കേട് മറയ്ക്കാനാണ് മുന്‍ പാക്ക് താരങ്ങളുടെയടക്കം ശ്രമം. ഏഷ്യാകപ്പില്‍ നിന്നും പിന്മാറുമെന്ന് വരെ പാക്കിസ്ഥാന്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും ആ നീക്കവും പൊളിഞ്ഞിരുന്നു. മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളുകയായിരുന്നു. ഇതിനിടെ ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് യൂസഫ് എയറിലാണ്. കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ ആരാധകര്‍ മുഹമ്മദ് യൂസഫിനെതിരെ ഉയര്‍ത്തുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റനെ തുടര്‍ച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് ചാനല്‍ ചര്‍ച്ചയില്‍ അധിക്ഷേപിച്ചത്. ചര്‍ച്ച നയിച്ച അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകള്‍ തുടര്‍ന്നു. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീം അമ്പയര്‍മാരെയും മാച്ച് റഫറിയെയും സ്വാധീനിച്ച് വിജയം തട്ടിയെടുക്കുകായിരുന്നുവെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. മത്സരത്തില്‍ അമ്പയര്‍മാരുടെ വിരലുകള്‍ നിയന്ത്രിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നുന്നു. ഇന്ത്യ അപ്പീല്‍ ചെയ്തപ്പോഴൊക്കെ അമ്പയര്‍മാര്‍ വിരലുയര്‍ത്തിയെന്നും മുഹ്‌മദ് യൂസഫ് ആരോപിച്ചു. മത്സരത്തില്‍ ഇന്ത്യയുടെ മൂന്ന് എല്‍ബിഡബ്ല്യു അപ്പീലുകള്‍ അമ്പയര്‍മാര്‍ അനുവദിച്ചെങ്കിലും റിവ്യു എടുത്ത് പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ രക്ഷപ്പെട്ടതിനെ പരാമര്‍ശിച്ചാണ് യൂസഫിന്റെ ആരോപണം.

അതേ സമയം മുഹമ്മദ് യൂസഫിനെതിരെ ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് വന്നുകഴിഞ്ഞു. മതം മാറിയ വ്യക്തി പാകിസ്ഥാനോടുള്ള കൂറ് പ്രകടിപ്പിക്കാന്‍ വളരെയധികം ശ്രമിക്കുന്നു, പാകിസ്ഥാനിലെ സഹതാരങ്ങളോടുള്ള ഭയം കാരണം യൂസഫ് യോഹാന മതം മാറുകയായിരുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍. യൂസുഫ് യോഹന്ന ആയിരുന്നു അദ്ദേഹം, പിന്നീട് മുഹമ്മദ് യൂസുഫ് ആയി. മതഭ്രാന്തന്മാര്‍ ഭരിക്കുന്ന ഒരു രാജ്യത്ത് തന്റെ വിശ്വസ്തത തെളിയിക്കാനും തന്റെ സ്ഥാനം ഉറപ്പിക്കാനും വേണ്ടി സ്വന്തം മതം ഉപേക്ഷിക്കാന്‍ തയ്യാറായ ഒരു വ്യക്തിയില്‍ നിന്ന് നിങ്ങള്‍ ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാകും എന്നും ആരാധകര്‍ ചോദിക്കുന്നു. മതപരിവര്‍ത്തനത്തിന് മുമ്പ് അദ്ദേഹം പന്നികളെ തിന്നാറുണ്ടായിരുന്നു, ഇപ്പോള്‍ മറ്റുള്ളവരെ ആ പേരില്‍ വിളിക്കുന്നുവെന്നും മറ്റൊരു ആരാധകന്‍ കമന്റില്‍ പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ ക്രൈസ്തവ മതക്കാരനായ മുഹമ്മദ് യൂസഫ് മതം മാറിയപ്പോള്‍ വര്‍ഗീയവാദിയായി മാറിയോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ മുമ്പും സമാനമായ പരാമര്‍ശങ്ങള്‍ മുഹമ്മദ് യൂസഫ് നടത്തിയതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

മത്സരത്തിലെ ടോസിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് നിര്‍ദേശിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുമെന്ന് പാകിസ്ഥാന്‍ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ആവശ്യം ഐസിസി തള്ളി. ഇന്ത്യയോടേറ്റ തോല്‍വിക്കുശേഷം ഹസ്തദാനം ചെയ്യാന്‍ തയാറാവത്തതിനെതിരെ മുന്‍ പാക് താരങ്ങള്‍ വിമര്‍ശിച്ചിരുന്നുവെങ്കിലും മുഹമ്മദ് യൂസഫിനെപ്പോലെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ മുതിര്‍ന്നിരുന്നില്ല.


ഇന്ത്യയുടെ ജയം ആധികാരികം

ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

Tags:    

Similar News