അങ്ങ് രാഷ്ട്രീയ കേസുകളില്‍ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ?ഭരണപക്ഷ എംഎല്‍എമാര്‍ പ്രതികള്‍ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ? കസ്റ്റഡി മര്‍ദ്ദന കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ മുന്‍കാലത്തെ പോലെ ആഞ്ഞടിച്ച് രാഹുല്‍; സോഷ്യല്‍ മീഡിയയിലും സജീവമാകുന്നു; പാലക്കാട്ടേക്ക് വൈകാതെ എത്തുമെന്ന് സൂചന

രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ സജീവമാകുന്നു

Update: 2025-09-16 15:11 GMT

തിരുവനന്തപുരം:' പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താന്‍ ശ്രമിച്ചു, സ്തുതിപാടിയവര്‍ വിമര്‍ശകരായി, കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്....പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്...രാഹുല്‍ ഗാന്ധി': ആരോപണങ്ങളുടെ മുള്‍മുനയിലക്ക് വീഴുന്നതിനിടെ, ഓഗസ്റ്റ് 24 ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പാണിത്. രാഹുല്‍ ഗാന്ധിയുടെ കാര്യമാണ് പ്രത്യക്ഷമായി പറയുന്നതെങ്കിലും തന്റെ അവസ്ഥ കൂടി സൂചിപ്പിച്ചുകൊണ്ടുളള പോസ്റ്റിന് ശേഷം സെപ്റ്റംബര്‍ 3 ന് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് കസ്റ്റഡി മര്‍ദ്ദനം നേരിടേണ്ടി വന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ കുറിച്ചായിരുന്നു അടുത്ത പോസ്റ്റ്. സെപറ്റംബര്‍ 5 ന് തിരുവോണാംശകള്‍ നേര്‍ന്ന രാഹുല്‍ സെപ്റ്റംബര്‍ 11 ന് അന്തരിച്ച പി പി തങ്കച്ചന് ആദരാഞ്ജലികള്‍ അറിയിച്ചു. അടുത്ത ദിവസം വടക്കാഞ്ചേരിയില്‍ കെ എസ് യു നേതാക്കളെ മുഖംമൂടിയും കയ്യാമവും വച്ച് കൊണ്ടുപോയതില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഈ ദിവസങ്ങളിലൊന്നും പഴയതുപോലെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ തുറന്ന വിമര്‍ശനത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ചൊവ്വാഴ്ച സ്ഥിതി വ്യത്യസ്തമായി.

തിങ്കളാഴ്ച വി ഡി സതീശന്റെ എതിര്‍പ്പിനെ മറികടന്ന് നിയമസഭയില്‍ എത്തിയ രാഹുല്‍ അധികനേരം ഇരുന്നില്ലെങ്കിലും താന്‍ പ്രതിഷേധം ഭയന്ന് പിന്തരിയുന്നവനല്ലെന്ന സന്ദേശമാണ് നല്‍കാന്‍ ശ്രമിച്ചത്. ഭരണപക്ഷം വലിയ പ്രതിഷേധത്തിന് മുതിരും മുമ്പ് സ്ഥലം കാലിയാക്കുകയും ചെയ്തു. ചൊവ്വാഴ്ച സഭയിലെത്താതെ, പാര്‍ട്ടിയോട് കലഹിക്കാനില്ലെന്ന സൂചനയും നല്‍കി. ഇടവിട്ട ദിവസങ്ങളില്‍ രാഹുല്‍ സഭയില്‍ ഹാജരാകാനും സാധ്യതയുണ്ട്. കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ സുജിത് 11 കേസുകളില്‍ പ്രതിയെന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രസ്താവനയ്്ക്ക് മറുപടി പറയാനാണ് രാഹുല്‍ ചൊവ്വാഴ്ച പോസ്റ്റിട്ടത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, മുന്‍കാലത്തെ പോലെ വീണ്ടും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ആഞ്ഞടിച്ചതിന്് ഒപ്പം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകുമെന്ന സൂചനയും നല്‍കി. കേസുകളില്‍ പ്രതിയായതുകൊണ്ട് സ്റ്റേഷനിലിട്ട് മര്‍ദിക്കാനൊരു മാനദണ്ഡമല്ലല്ലോയെന്നാണ് കുന്നംകുളം കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഫെയസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

രാഹുലിന്റെ പോസ്റ്റ് ഇങ്ങനെ:

ബഹു മുഖ്യമന്ത്രി ,

പൊതുപ്രവര്‍ത്തകനും, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളില്‍ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍. ഈ സര്‍ക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരില്‍ 100 ഇല്‍ അധികം കേസുകളില്‍ പ്രതികളായ സഹപ്രവര്‍ത്തകര്‍ വരെയുണ്ട് യൂത്ത് കോണ്‍ഗ്രസ്സില്‍

അത് രാഷ്ട്രീയ കേസുകളാണ്.

അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കാനുള്ള

മാനദണ്ഡം അല്ലല്ലോ.

ആ മാനദണ്ഡം വെച്ചാണെങ്കില്‍ അങ്ങ് കേസുകളില്‍ പ്രതിയല്ലായിരുന്നോ?

അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ?

അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ MLA മാര്‍ പ്രതികള്‍ അല്ലേ?

അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ?


Full View

രാഹുല്‍ പാലക്കാട്ടേക്ക്

നിയമസഭയില്‍ ഹാജരായതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉടന്‍ പാലക്കാട് മണ്ഡലത്തില്‍ എത്തുമെന്ന് സൂചന. സിപിഎമ്മും ബിജെപിയും അദ്ദേഹത്തിന്റെ വരവിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ഈ ആഴ്ച തന്നെ മണ്ഡലത്തില്‍ എത്താനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആലോചിക്കുന്നത്. എംഎല്‍എ മണ്ഡലത്തില്‍ എത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

നേരത്തെ ഫണ്ട് അനുവദിച്ച വികസന പദ്ധതികളുമായി ബന്ധപ്പെട്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് മന്ത്രി കെ. രാജന്‍ പങ്കെടുത്ത റവന്യു അസംബ്ലിയില്‍ മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ അറിയിച്ചു. പാര്‍ട്ടിയില്‍ നിന്ന് കെപിസിസി സസ്‌പെന്‍ഡ് ചെയ്തതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ സ്വതന്ത്ര എംഎല്‍എയാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ആര്‍. ജയദേവന്‍ മുന്നറിയിപ്പ് നല്‍കി. 'ഒരു പൗരന്‍ എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തലിന് എവിടെ വേണമെങ്കിലും പോകാം. എന്നാല്‍, പാലക്കാട് മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയാല്‍ ഇതുവരെ കാണാത്ത പ്രതിഷേധം ഡിവൈഎഫ്‌ഐയുടെ ഭാഗത്തു നിന്നുണ്ടാകും. എംഎല്‍എ ഓഫീസ് പരിസരത്ത് പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും വേണ്ടാത്ത ഒരാളെയാണ് പാലക്കാട്ടുകാരുടെ ജനപ്രതിനിധിയായി കെട്ടിവച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


Tags:    

Similar News