'ഇത് ഗാസയല്ല, ഇറ്റലിയാണ്; നീ വേഗം നരകത്തില്‍ പോകും'; അവര്‍ ഇറ്റാലിയന്‍ ഭാഷയില്‍ അലറി വിളിച്ചു; പിന്നാലെ കൂട്ടമായി ആക്രമിച്ചു; എന്നെ നിലത്തിട്ട് ചവിട്ടി; വീഡിയോ ഇല്ലാതാക്കാന്‍ ആവശ്യപ്പെട്ടു; ഇറ്റലിയില്‍ ഇത് പ്രതീക്ഷിച്ചില്ല'; മിലാനില്‍ നിന്നുള്ള മടക്കയാത്രയില്‍ പലസ്തീന്‍ അനുകൂലികളില്‍ നിന്നും തനിക്കും മകനും നേരിട്ട ദുരനുഭവം വിവരിച്ച് ജൂതവംശജനായ 52കാരന്‍

Update: 2025-07-29 18:29 GMT

മിലാന്‍: ഇറ്റലിയിലെ ഒരു മോട്ടോര്‍വേ സര്‍വീസ് ഏരിയയില്‍ വെച്ച് പ്രകോപിതരായ പലസ്തീന്‍ അനുകൂല ജനക്കൂട്ടം തന്നെയും തന്റെ ആറ് വയസ്സുള്ള മകനെയും ആക്രമിച്ചതായി ജൂതവംശജനായ യാത്രക്കാരന്‍. പേര് വെളിപ്പെടുത്താത്ത 52 കാരനായ ആ വ്യക്തിയും മകനും അവധിക്കാലം കഴിഞ്ഞ് മിലാനില്‍ നിന്ന് പാരീസിലെ വീട്ടിലേക്ക് വാഹനമോടിക്കുന്നതിനിടെ വഴിയോര വിശ്രമ സ്ഥലത്ത് വാഹനം നിര്‍ത്തിയപ്പോളാണ് ആക്രമണം ഉണ്ടായത്. അക്രമാസക്തമായ ആള്‍ക്കൂട്ടം തന്നെ നിലത്തിട്ട് ചവിട്ടിയെന്നും ദൃശ്യങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യപ്പെട്ടുവെന്നും 52കാരന്‍ വെളിപ്പെടുത്തി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.

പരമ്പരാഗത ജൂത കിപ്പ ധരിച്ചിരുന്ന ഇരുവരും മിലാന്‍-ലാഗി മോട്ടോര്‍വേയിലെ ലെയ്നേറ്റിന് സമീപം വാഹനം നിര്‍ത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. താനും മകനും അപമാനിക്കപ്പെട്ട സംഭവം വീഡിയോയില്‍ പകര്‍ത്തിയ പിതാവ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. പങ്കുവച്ച വീഡിയോയില്‍ ഒരു കൂട്ടം ആളുകള്‍ ഇറ്റാലിയന്‍ ഭാഷയില്‍ 'പാലസ്തീന ലിബേര' (സ്വതന്ത്ര പാലസ്തീന്‍) എന്നും 'വീട്ടിലേക്ക് മടങ്ങുക' എന്നും ആക്രോശിക്കുന്നത് കേള്‍ക്കാം.

മറ്റു ചിലര്‍ ഇറ്റാലിയന്‍ ഭാഷയില്‍ 'അസ്സാസിനി' (കൊലപാതകികള്‍) എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. 'ഇത് ഗാസയല്ല, ഇത് ഇറ്റലിയാണ്', 'നീ വേഗം നരകത്തില്‍ പോകും' എന്ന് വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അക്രമാസക്തമായ ജനക്കൂട്ടത്തിന് മുന്നില്‍ ജൂതവംശജനായ പിതാവും മകനും ഭയന്ന മുഖത്തോടെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

പ്രതിഷേധക്കാര്‍ തന്നെ തറയിലേക്ക് തള്ളിയിട്ടതായും വീഡിയോ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പത്ത് മിനിറ്റിനുശേഷം പോലീസ് എത്തി എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.

'ഞങ്ങള്‍ മാഗിയോര്‍ തടാകത്തിലേക്കുള്ള ഒരു യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു, എന്റെ ഇളയ മകനും സഹോദരിയും ഇറ്റാലിയന്‍ വംശജനായ അവളുടെ ഭര്‍ത്താവും എനിക്കൊപ്പമുണ്ടായിരുന്നു. 'ഞങ്ങള്‍ മിലാനിലേക്കും തുടര്‍ന്ന് ഞാന്‍ പാരീസിലേക്ക് തിരികെ പോകുകയായിരുന്നു. ഞാന്‍ ബാത്ത്‌റൂമിലേക്ക് പോകുമ്പോള്‍, ഒരാള്‍ എന്നെ കണ്ട് ഫ്രീ പാലസ്തീന്‍ എന്ന് വിളിച്ചു പറഞ്ഞു',

'എനിക്ക് ഇറ്റാലിയന്‍ സംസാരിക്കാന്‍ അറിയില്ലെങ്കിലും ദയവായി നിര്‍ത്തണമെന്ന് ഞാന്‍ ആംഗ്യം കാണിച്ചു, തുടര്‍ന്ന് ഞാന്‍ അവനെ വീഡിയോയില്‍ പകര്‍ത്താന്‍ തുടങ്ങി, അപ്പോഴേക്കും മറ്റുള്ളവരും ഒപ്പം ചേര്‍ന്നു. 'ആളുകള്‍ 'കൊലയാളികള്‍' എന്നും 'വംശഹത്യ' എന്നും വിളിച്ചു പറഞ്ഞു, എന്റെ ഇളയ മകനെ സംരക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചു, തുടര്‍ന്ന് ഞങ്ങളെ രണ്ടുപേരെയും ബാത്ത്‌റൂമിലേക്ക് പോകാന്‍ ശ്രമിച്ചു. 'ഞങ്ങള്‍ ബാത്ത്‌റൂമില്‍ നിന്ന് പടികള്‍ കയറിയപ്പോള്‍, അവിടെ ഒരു ജനക്കൂട്ടം ഉണ്ടായിരുന്നു, അവര്‍ എന്നോട് വീഡിയോ ഇല്ലാതാക്കാന്‍ പറഞ്ഞു എന്നെ തള്ളാന്‍ തുടങ്ങി.

ആ നിമിഷം എന്റെ മകനെ കാണാതെ പോയി, സ്വയം പ്രതിരോധിക്കണമെന്ന് ഞാന്‍ കരുതി, പക്ഷേ ഞാന്‍ നിലത്ത് വീണു. 'അവര്‍ എന്നെ മൃഗങ്ങളെപ്പോലെ നിലത്തിട്ട് ചവിട്ടി. എന്റെ മകനെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല, പക്ഷേ ഭാഗ്യവശാല്‍ ഒരു സ്ത്രീ അവനെ കൂട്ടിക്കൊണ്ടുപോയി ഒരു മൂലയില്‍ ഇരുത്തുകയായിരുന്നു, ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ 52കാരന്‍ പറഞ്ഞു.

ഇറ്റലിയില്‍ ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല, ഒരു സഹിഷ്ണുതയുള്ള രാജ്യമാണെന്ന് ഞാന്‍ കരുതി. ഞാന്‍ ഞെട്ടിപ്പോയി, അത് സംഭവിച്ചതിന് ശേഷം പോലീസ് എന്നെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു, അവര്‍ ഇപ്പോഴും അന്വേഷണം നടത്തുന്നു, ഇതുപോലുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പലപ്പോഴും സംഭവിക്കുന്നുണ്ട്, ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു

'ലൈനേറ്റിലെ സര്‍വീസ് ഏരിയയില്‍ സംഭവിച്ചത് വളരെ ഗൗരവമുള്ളതാണ്. ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ ഒരു അച്ഛനെയും ആറുവയസ്സുള്ള മകനെയും ജൂതന്മാരായതിന്റെ പേരില്‍ മാത്രം ആക്രമിക്കുകയും അപമാനിക്കുകയും കൊലപാതകികള്‍ എന്ന് വിളിക്കുകയും ചെയ്തു.

നാസി ഫാസിസത്തിന്റെ മരണത്തോടെ ജൂത ഭീഷണി അവസാനിച്ചുവെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു, 2025-ല്‍ നമ്മുടെ രാജ്യത്ത് അത് ഇപ്പോഴും സംഭവിക്കുന്നത് അംഗീകരിക്കാനാവില്ല', ഇറ്റലിയുടെ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി Xല്‍ കുറിച്ചു

Similar News