പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട്; ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖം; ഒറ്റപ്പെട്ട സംഭവമായി കാണാതെ ശക്തമായ നടപടി വേണം; ടിടിസി വിദ്യാര്‍ത്ഥിനിയുടെ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

ടിടിസി വിദ്യാര്‍ത്ഥിനിയുടെ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

Update: 2025-08-11 17:21 GMT

കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാര്‍ത്ഥിനി സോന എല്‍ദോസ് ആത്മഹത്യ ചെയ്ത സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. യുവതിയുടെ കത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തില്‍ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് യുവതിയുടെ കത്തെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.

വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കത്തിലെ വെളിപ്പെടുത്തല്‍ ഇതിന് പിറകില്‍ സംഘടിത സംവിധാനങ്ങള്‍ ഉണ്ടെന്ന സൂചന നല്‍കുന്നു. ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്. ഒറ്റപ്പെട്ട സംഭവമായി കാണാതെ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സോനയുടെ ആത്മഹത്യയില്‍ സുഹൃത്ത് പറവൂര്‍ പാനായിക്കുളം സ്വദേശി റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.. ആത്മഹത്യാപ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കന്‍ എന്നീ കുറ്റങ്ങളാണ് റമിസീനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും പ്രതി ചേര്‍ത്തേക്കും. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്. കോതമംഗലം കറുകടം കടിഞ്ഞുമ്മേല്‍ ഹൗസില്‍പരേതനായ എല്‍ദോസിന്റെയും ബിന്ദുവിന്റെയും മകളാണ് സോന.

കഴിഞ്ഞ ശനിയാഴ്ചയാണ് ടി.ടി.സി വിദ്യാര്‍ത്ഥിനിയായ സോന എല്‍ദോസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 'ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാന്‍ സാധിക്കില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. എന്നാല്‍ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്താമെന്ന വ്യാജേന വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു. റമീസിന്റെ തെറ്റുകള്‍ ഉപ്പയും ഉമ്മയും അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോര തന്റെ വീട്ടില്‍ നില്‍ക്കണമെന്നും കര്‍ശനമായി പറഞ്ഞു'- എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

സംഭവത്തെ തുടര്‍ന്ന് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് ഇയാളെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ മര്‍ദിക്കാന്‍ കൂട്ടുനിന്നതിന് റമീസിന്റെ മാതാപിതാക്കളെ അടക്കം കേസില്‍ പ്രതി ചേര്‍ക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചു

ആലുവയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന കാലത്താണ് യുവതിയും റമീസും ഇഷ്ടത്തിലാകുന്നത്. ഏതാനും വര്‍ഷം മുന്‍പാണ് റമീസിന്റെ കുടുംബം ആലങ്ങാട് പാനായിക്കുളം ഭാഗത്തു താമസം തുടങ്ങിയത്. ഇറച്ചിവെട്ടാണ് പിതാവ് റഹീമിന്റെ ജോലി. പലയിടങ്ങളിലായി ഇറച്ചി സ്റ്റാളുകളുണ്ട്. ഇടയ്ക്ക് റമീസും ഇറച്ചി വെട്ടാന്‍ പോകാറുണ്ടായിരുന്നു. കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. യുവതിയും റമീസും തമ്മില്‍ ഇഷ്ടത്തിലായതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ ഇടപെട്ട് വിവാഹാലോചന നടത്തിയിരുന്നു.

എന്നാല്‍, വിവാഹം നടക്കണമെങ്കില്‍ മതം മാറണമെന്നു റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ മാതാവും സഹോദരനും പറയുന്നത്. മതംമാറാന്‍ സമ്മതമാണെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചേരാനെല്ലൂരിലെ ലോഡ്ജില്‍ വച്ച് അനാശാസ്യ പ്രവൃത്തിക്ക് റമീസ് പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന്, മതം മാറാന്‍ സാധിക്കില്ലെന്നും റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും യുവതി നിലപാടെടുത്തിരുന്നു. ഇക്കാര്യം യുവതി ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. റമീസിനു മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നുണ്ട്.

റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യക്കുറിപ്പില്‍ യുവതി ഉന്നയിച്ചിരിക്കുന്നത്. മതം മാറാന്‍ സമ്മതിച്ചതിനു ശേഷവും റമീസും സുഹൃത്തുക്കളും വീട്ടുകാരും തന്നോടുള്ള ക്രൂരത തുടര്‍ന്നെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളുടെ വാട്‌സാപ് ചാറ്റുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെയും മതംമാറ്റത്തിന്റെയും കാര്യം ഈ ചാറ്റുകളിലുണ്ട്. റജിസ്റ്റര്‍ വിവാഹം കഴിക്കാനാണെന്നു പറഞ്ഞാണ് സുഹൃത്തിന്റെ വീട്ടില്‍നിന്നു റമീസ് യുവതിയെ വിളിച്ചു കൊണ്ടു പോയതെന്ന് അമ്മ പറയുന്നു. എന്നാല്‍ തന്റെ വീട്ടിലേക്കാണ് റമീസ് യുവതിയെ കൊണ്ടുപോയത്.

വീട്ടിലെത്തിയ ഉടന്‍, മതം മാറണമെന്നും ഇതിനായി പൊന്നാനിയില്‍ പോകാന്‍ വാഹനം തയാറാണെന്നും റമീസ് പറഞ്ഞെന്നും സമ്മതിക്കാത്തതുകൊണ്ട് മര്‍ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും യുവതി പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ സഹോദരനെ വിളിക്കുമെന്നു പറഞ്ഞപ്പോഴാണ് തുറന്നു വിട്ടതെന്നും യുവതി പറഞ്ഞതായി അമ്മ പറയുന്നു. റമീസിന്റെ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം ഈ സമയം വീട്ടിലുണ്ടായിരുന്നെന്നും യുവതി പറഞ്ഞിരുന്നു.

അവിടെനിന്നു തിരിച്ചു വന്ന ശേഷവും മതംമാറ്റം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് റമീസ് നിരന്തരം യുവതിയെ സമ്മര്‍ദത്തിലാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഈ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ താന്‍ പിതാവിന്റെ അടുക്കലേക്ക് പോകുന്നു എന്നാണ് യുവതിയുടെ കുറിപ്പ് അവസാനിക്കുന്നത്. മൂന്നു മാസം മുന്‍പു വീടിനടുത്തുള്ള കുളക്കരയില്‍ മരിച്ച നിലയില്‍ യുവതിയുടെ പിതാവിനെ കണ്ടെത്തുകയായിരുന്നു.

Similar News