ട്രിപ്പോളിയില്‍ നിന്നും രണ്ടു ബോട്ടില്‍ തിരിച്ചവര്‍; ഒന്നില്‍ വെള്ളം കയറിയപ്പോള്‍ എല്ലാവരും കൂടി ഫൈബര്‍ ഗ്ലാസില്‍ ഉണ്ടാക്കിയ രണ്ടാമത്തേതിലേക്ക് മാറ്റി; ഭാര കൂടിയപ്പോള്‍ ആ ബോട്ട് മറിച്ചു; ഇറ്റാലിയന്‍ തീരത്ത് കുടിയേറ്റ ബോട്ട് മറിച്ച് വന്‍ ദുരന്തം; 27 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ കാണാനില്ല; ദുരന്തവ്യാപ്തി ഇനിയും കൂടിയേക്കും
റോം: ഇറ്റലിയുടെ തീരത്തിന് സമീപം ഏകദേശം നൂറോളം കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ്, 27 പേര്‍ മരിച്ചു. മരിച്ചവരില്‍ നവജാത ശിശുവുമുണ്ട്. ബുധനാഴ്ച ലാംപെഡൂസ ദ്വീപിന് 14 മൈല്‍ തെക്കായാണ് ഈ ദുരന്തം സംഭവിച്ചത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. മരണ സംഖ്യം കൂടിയേക്കും. ബോട്ടം ചൊവ്വാഴ്ച വൈകുന്നേരം ലിബിയയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ 92 മുതല്‍ 97 വരെ കുടിയേറ്റക്കാരുണ്ടായിരുന്നുവെന്ന് കരുതുന്നു.
കുടിയേറ്റക്കാര്‍ ട്രിപ്പോളി തീരത്ത് നിന്ന് രണ്ട് ബോട്ടുകളില്‍ പുറപ്പെട്ടു. എന്നാല്‍, അവയില്‍ ഒന്നില്‍ വെള്ളം കയറിത്തുടങ്ങിയപ്പോള്‍, യാത്രക്കാരെ മുഴുവന്‍ ഫൈബര്‍ഗ്ലാസില്‍ നിര്‍മ്മിച്ച മറ്റൊരു ബോട്ടിലേക്ക് മാറ്റി. അധിക യാത്രക്കാരുടെ ഭാരത്തില്‍ അത് മറിഞ്ഞു. ഈ വര്‍ഷം ഇതുവരെ 675 കുടിയേറ്റക്കാര്‍ അപകടകരമായ കടല്‍ ദുരന്തങ്ങളില്‍ മരിച്ചിട്ടുണ്ട്. 2025-ലെ ആദ്യ ആറുമാസങ്ങളില്‍, 30,060 അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും കടല്‍ വഴി ഇറ്റലിയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 16 ശതമാനം കൂടുതലാണ്, വടക്കന്‍ ആഫ്രിക്കയില്‍ നിന്ന് തെക്കന്‍ യൂറോപ്പിലേക്ക് വരുന്ന കുടിയേറ്റ കടല്‍ പാത ലോകത്തിലെ ഏറ്റവും അപകടകരമായ കടല്‍പ്പാതകളിലൊന്നാണ്. ഒരു പതിറ്റാണ്ടിനിടെ, ഏകദേശം 24,500 പേര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ട്. മരണങ്ങളുടെ ഭൂരിപക്ഷവും ട്യൂണീഷ്യയുടെയും ലിബിയയുടെയും തീരങ്ങളില്‍ നിന്ന് പുറപ്പെട്ട ചെറുകപ്പലുകളിലാണ് സംഭവിച്ചത്.
ലാംപെഡൂസ തീരത്ത് നടന്ന ഏറ്റവും ദാരുണമായ കപ്പല്‍ദുരന്തം 2013 ഒക്ടോബറിലായിരുന്നു. എറിത്രിയ, സോമാലിയ, ഘാന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം കുടിയേറ്റക്കാരുമായി പോയ ഒരു ബോട്ടില്‍ തീപിടിച്ച് മറിഞ്ഞപ്പോള്‍ 368 പേരോളം അന്ന് മരിച്ചു.