മോശം കാലാവസ്ഥ: അമേരിക്കയിലെ വടക്കു കിഴക്കന്‍ മേഖലയിലെ പ്രധാന വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താറുമാറായി; ഇടിയും മിന്നലും ഒരു രാജ്യത്തിന്റെ വ്യോമ ഗതാഗതം പ്രതിസന്ധിയിലാക്കുമ്പോള്‍

Update: 2025-10-31 04:36 GMT

വാഷിങ്ടണ്‍: മോശം കാലാവസ്ഥ കാരണം അമേരിക്കയിലെ വടക്കു കിഴക്കന്‍ മേഖലയിലെ പ്രധാന വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താറുമാറായി. പല വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. മിക്ക വിമാന സര്‍വ്വീസുകളും നിര്‍ത്തി വെയ്ക്കുകയോ വൈകുകയോ ചെയ്യുന്നതും പതിവാണ്. വാഷിംഗ്ടണ്‍ ഡി.സി മുതല്‍ ബോസ്റ്റണ്‍ വരെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ നിലത്തിറക്കുകയും റണ്‍വേകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. കാസ്‌കേഡിംഗ് കാലതാമസം ഉണ്ടാകുകയും ചെയ്യുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും രാത്രി 8 മണി വരെ നിയന്ത്രണങ്ങളുണ്ടെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ഇടിമിന്നലും എയര്‍ ട്രാഫിക് പ്രശ്നങ്ങളും കാരണം പല വിമാനങ്ങളും വളരെ വൈകിയാണ് പുറപ്പെടുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ 30 ഓളം വിമാനങ്ങളുടെ യാത്രക്ക് തടസം നേരിട്ടിരുന്നു. കനത്ത കാറ്റും റണ്‍വേ കോണ്‍ഫിഗറേഷനുകളില്‍ മാറ്റം വരുന്നതും കാരണം പല വിമാനങ്ങളും മണിക്കൂറുകളോളം വൈകിയാണ് യാത്ര തിരിക്കുന്നത്.

ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കൊടുങ്കാറ്റ് ഭീഷണി കാരണം ഇവിടെ നിന്നുള്ള വിമാനങ്ങള്‍ ശരാശരി ഒന്നേകാല്‍ മണിക്കൂര്‍, വൈകിയാണ് യാത്ര തിരിക്കുന്നത്. ഫിലാഡല്‍ഫിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഏകദേശം 30 മിനിറ്റ് വൈകിയാണ് വിമാനങ്ങള്‍ പുറപ്പെടുന്നത്. അതേസമയം ബാള്‍ട്ടിമോര്‍-വാഷിംഗ്ടണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ശക്തമായ ഇടിമിന്നല്‍ കാരണം വിമാനങ്ങള്‍ ശരാശരി ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര തിരിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെ കാലതാമസം യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളെയും ബാധിക്കുന്നു. ഒരു മണിക്കൂറില്‍ 26 വിമാനങ്ങളാണ് ഇവിടേക്ക് എത്തുന്നത്.

അവയെല്ലാം തന്നെ വളരെ വൈകിയാണ് എത്തുന്നത്. വന്‍ തോതിലുള്ള കൊടുങ്കാറ്റുകള്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ ഇനിയും വിമാന സര്‍വ്വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. നേരിയ തോതില്‍ ആരംഭിച്ച മഴ പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു. എന്നാല്‍ വലിയ തോതിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മോശം കാലാവസ്ഥ യുഎസിന്റെ മറ്റ് ഭാഗങ്ങളില്‍ ആഞ്ഞടിക്കുന്നതിനാല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

Similar News