ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു; കൂട്ടക്കൊലയ്ക്ക് പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍; ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ തയ്യാര്‍; നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

Update: 2025-11-01 11:11 GMT

വാഷിങ്ടണ്‍: ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നുവെന്നും ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ ട്രംപ് നൈജീരിയയെ ആശങ്കപ്പെടുത്തുന്ന രാജ്യമായും വിശേഷിപ്പിച്ചു. തീവ്ര ഇസ്ലാമിസ്റ്റുകളാണ് അതിന് പിന്നിലെന്നും ട്രംപ് കുറ്റപ്പെടുത്തി. തന്റെ സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലീലൂടെയാണ് ട്രംപ് ആരോപണം ഉയര്‍ത്തിയത്.

മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലുള്ള അക്രമങ്ങള്‍ എടുത്തുപറഞ്ഞ ട്രംപ്, നൈജീരിയയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിന് തീവ്ര ഇസ്ലാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു. 'നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാല്‍ ഞാന്‍ നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിക്കുന്നു. എന്നാല്‍ ഇത് ഏറ്റവും കുറഞ്ഞ നടപടി മാത്രമാണ്. നൈജീരിയയില്‍ സംഭവിക്കുന്നത് പോലെ ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോള്‍, എന്തെങ്കിലും ചെയ്തേ മതിയാകൂ!' ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

'ചെയര്‍മാന്‍ ടോം കോളിനും ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിക്കുമൊപ്പം കോണ്‍ഗ്രസുകാരനായ റൈലി മൂറിനോടും ഈ വിഷയത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തരാന്‍ ഞാന്‍ ആവശ്യപ്പെടുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ഇത്തരം ക്രൂരതകള്‍ നടക്കുമ്പോള്‍ അമേരിക്ക വെറുതെ നോക്കിനില്‍ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. 'ലോകമെമ്പാടുമുള്ള നമ്മുടെ മഹത്തായ ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, സന്നദ്ധരാണ്, കഴിവുള്ളവരാണ്!' അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ നൈജീരിയന്‍ ബിഷപ്പിന്റെ ഗ്രാമത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നൈജീരിയയില്‍ ക്രിസ്ത്യന്‍ വംശഹത്യ നടക്കുന്നുവെന്ന വാദം യുഎസ് മുന്‍പും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഈ വാദം രാജ്യത്തെ കൂടുതല്‍ സങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം അവകാശവാദങ്ങള്‍ നൈജീരിയ നേരത്തെയും തള്ളിക്കളഞ്ഞിരുന്നു.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ വടക്ക് മുസ്ലീം ഭൂരിപക്ഷവും തെക്ക് ക്രിസ്ത്യന്‍ ഭൂരിപക്ഷവുമാണ്.വടക്കുകിഴക്കന്‍ നൈജീരിയയില്‍ കഴിഞ്ഞ 15 വര്‍ഷമായി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ബൊക്കോ ഹറാമിന്റെ തീവ്രവാദ അക്രമങ്ങള്‍ പിടിമുറുക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് 40,000-ത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 20 ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News