'അന്ന് രാത്രി 10 മണിയോടെ ആ പ്രശസ്ത സംവിധായകന്‍ എന്റെ മുറിയിലെത്തി; ബാല്‍ക്കണി വാതിലില്‍ മുട്ടാന്‍ തുടങ്ങി; അയാള്‍ മദ്യപിച്ചിരുന്നു; ഞാന്‍ ഭയന്നുപോയി'; ആ ദുരനുഭവം വല്ലാതെ തളര്‍ത്തിയെന്ന് നടി സുമ ജയറാം

ആ ദുരനുഭവം വല്ലാതെ തളര്‍ത്തിയെന്ന് നടി സുമ ജയറാം

Update: 2025-11-04 05:02 GMT

കൊച്ചി: ഒരുകാലത്ത് മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയാണ് സുമ ജയറാം. പ്രമുഖ നടന്‍മാരുടെ സഹോദരിയായും നായികമാരുടെ സുഹൃത്തായും സുമ വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ കുട്ടേട്ടന്‍, മഴയേത്തും മുന്‍പേ, മോഹന്‍ലാലിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അമല ശ്രീവിദ്യ ചിത്രം എന്റെ സൂര്യപുത്രി, സുരേഷ് ഗോപിയുടെ ഏകലവ്യന്‍, സിബി മലയിലിന്റെ ഇഷ്ടം എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ പല വേഷങ്ങളില്‍ സുമയെത്തിയിട്ടുണ്ട്. പതിമൂന്നാം വയസില്‍ അഭിനയം ആരംഭിച്ച സുമയുടെ സിനിമാജീവിതം സുഖകരമായിരുന്നില്ല, 2003ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ കസ്തൂരിമാന്‍ എന്ന ചിത്രത്തിലാണ് സുമ അവസാനമായി അഭിനയിച്ചത്. ഇന്നിതാ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടത് എങ്ങിനെയെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

'പല സിനിമകളിലും നല്ല വേഷം തരാമെന്നുപറഞ്ഞാണ് വിളിക്കുന്നത്. എന്നാല്‍ സെറ്റിലെത്തുമ്പോള്‍ എനിക്ക് കിട്ടുന്നത് ചെറിയ വേഷങ്ങളായിരുന്നു. പലരീതിയിലും എന്നെ അവഗണിച്ചിട്ടുണ്ട്. ആ സമയങ്ങളില്‍ എനിക്ക് പകരമായി തമിഴ്‌നാട്ടില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്ന് അഭിനയിപ്പിച്ചിട്ടുണ്ട്. അവരൊക്കെ ഇപ്പോള്‍ മോശം അവസ്ഥയിലാണ് ജീവിക്കുന്നത്. ഇന്ന് സിനിമാ ലൊക്കേഷനില്‍ എല്ലാവരും സുരക്ഷിതമാണ്. പണ്ട് അങ്ങനെ അല്ലായിരുന്നു. പല കാര്യങ്ങളും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതെ വരുമ്പോള്‍ അവസരങ്ങളെല്ലാം നഷ്ടപ്പെടും. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞാന്‍ വലിയ നായികയാകുമായിരുന്നു. തന്റെ വേഷങ്ങള്‍ പലപ്പോഴും കുറയ്ക്കപ്പെട്ടു. ഒരു പ്രശസ്ത സംവിധായകനില്‍ നിന്നും തനിക്ക് ദുരനുഭവമുണ്ടായെന്നും അത് തന്നെ വല്ലാതെ തളര്‍ത്തിയെന്നും സുമ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോടുള്ള അഭിമുഖത്തിലായിരുന്നു സുമയുടെ വെളിപ്പെടുത്തല്‍.

അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വലിയ കഥാപാത്രമായിരിക്കും എന്നാല്‍ ദൈര്‍ഘ്യമേറുമ്പോള്‍ സീനുകള്‍ വെട്ടിക്കുറയ്ക്കാറുണ്ടെന്ന് സുമ പറയുന്നു. അങ്ങനെ, താന്‍ അഭിനയിച്ചത് ഒടുവില്‍ രണ്ട് സീനുകളായി ചുരുങ്ങും. അങ്ങനെയാണ് ചെറിയ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോയതെന്നും താരം പറയുന്നു. പലപ്പോളായിട്ട് തനിക്ക് നഷ്ടപ്പെട്ട വേഷങ്ങളെ കുറിച്ചും സുമ സംസാരിച്ചു. 'സിബി മലയിലിന്റെ ഭരതം എന്ന സിനിമയില്‍ മോഹന്‍ലാലും നെടുമുടി വേണുവും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സഹോദരിയായി അഭിനയിക്കാന്‍ ആദ്യം തീരുമാനിച്ചത് എന്നെയായിരുന്നു. ഞാന്‍ നാല് ദിവസം അവിടെ താമസിച്ചു. എന്നാല്‍ പത്മരാജന്‍ അങ്കിള്‍ മരിച്ചതിനുശേഷം എന്നോട് തിരിച്ചു പൊക്കോളാന്‍ പറഞ്ഞു.ഒരാഴ്ച കഴിഞ്ഞ്, സുചിത്ര മുരളി ആ വേഷം ചെയ്യുന്നതായി ഒരു മാസികയില്‍ ഞാന്‍ കണ്ടു' സുമ പറയുന്നു.

സംവിധായകന്‍ ഫാസിലിന്റെ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലും സമാന അനുഭവമുണ്ടായതായി സുമ പറയുന്നു. 'ഞാന്‍ അമലയുടെ സഹോദരിയായി അഭിനയിക്കാന്‍ പോയി, പക്ഷേ ലൊക്കേഷനില്‍ എത്തിയപ്പോഴേക്കും മറ്റൊരാളെ തിരഞ്ഞെടുത്തിരുന്നു. പകരം ഒരു സുഹൃത്തിന്റെ വേഷത്തിലേക്ക് എന്നെ മാറ്റി. സഹോദരിയുടെ വേഷം ചെയ്തത് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ്'

അന്നെല്ലാം വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ പലപ്പോളും അവസരങ്ങള്‍ നഷ്ടപ്പെടുമായിരുന്നുവെന്നും സുമ പറയുന്നുണ്ട്. 'അന്ന് ഇന്നത്തെ പോലെ ആയിരുന്നില്ല. ഇപ്പോള്‍ മീ ടൂ എല്ലാം ഉണ്ട്. ഇന്‍ഡസ്ട്രി ഒരുപാട് മാറിയിരിക്കുന്നു. എന്നാല്‍ അന്ന് അങ്ങിനെയായിരുന്നില്ല. ധാരാളം ത്യാഗം സഹിക്കേണ്ടിവന്നു. എല്ലാവര്‍ക്കും കുടുംബങ്ങളുള്ളതിനാല്‍ ആരും ശബ്ദമുയര്‍ത്തില്ല. ഇന്നും, ശബ്ദമുയര്‍ത്തുന്നവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. നല്ല വേഷങ്ങള്‍ കിട്ടാനായി 'നിന്നു കൊടുത്തിരുന്നെങ്കില്‍' രക്ഷപെട്ടേനേ' സുമ പറയുന്നു. ഇതെല്ലാം എല്ലാവര്‍ക്കും അറിയാമെന്നും സുമ പറഞ്ഞു.

തന്നോട് സിനിമ ചെയ്യേണ്ടന്ന് പറഞ്ഞത് സുരേഷ്‌ഗോപിയാണെന്നും സുമ പറയുന്നു. 'മൂന്നാംമുറയെന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്നെ അമ്മാവന്‍മാര്‍ വഴക്കുപറയുന്നതാണ് അദ്ദേഹം കണ്ടത്. ചെറിയ പ്രായമായിരുന്നു അന്ന്. ഇപ്പോള്‍ സിനിമയില്‍ വരണ്ടെന്നും പഠിക്കാനും സുരേഷേട്ടന്‍ പറഞ്ഞു. അന്ന് താഴെയുള്ളവരെ വളര്‍ത്താന്‍ വേറെ മാര്‍ഗമില്ലാത്തതിനാലാണെന്ന് ഞാന്‍ സുരേഷേട്ടനോട് പറഞ്ഞു. ഞാന്‍ പറയാനുള്ളത് പറഞ്ഞു ബാക്കി നിന്റെ ഇഷ്ടം എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

തനിക്ക് പതിനേഴ് വയസുള്ളപ്പോള്‍ ഒരു 'പ്രമുഖ സംവിധായകന്‍' രാത്രി വൈകി തന്റെ വാതില്‍ക്കല്‍ മദ്യപിച്ചെത്തിയ അനുഭവവും സുമ പങ്കുവച്ചു. 'ഒരിക്കല്‍ വലിയൊരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. എന്റെ അമ്മ എന്നോടൊപ്പം വന്നു. ഒരു ആഴ്ചത്തേക്ക് ഷൂട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നു. രാവിലത്തെ ഷൂട്ടിങ് കഴിഞ്ഞ് വൈകുന്നേരം ഞാന്‍ എന്റെ മുറിയിലേക്ക് മടങ്ങി. രാത്രി 10 മണിയോടെ, ആ പ്രശസ്ത സംവിധായകന്‍ എന്റെ മുറിയിലെത്തി. ബാല്‍ക്കണി വാതിലില്‍ മുട്ടാന്‍ തുടങ്ങി. ഞങ്ങള്‍ ജനാലയിലൂടെ നോക്കി, അയാള്‍ പൂര്‍ണമായി മദ്യപിച്ചിരുന്നു. അന്ന് എനിക്ക് ഏകദേശം 16 അല്ലെങ്കില്‍ 17 വയസ്സായിരുന്നു, ഞാന്‍ ഭയന്നുപോയി. കുറച്ചുനേരം മുട്ടിയ ശേഷം, അയാള്‍ പോയി. എന്നിരുന്നാലും, അടുത്ത ദിവസം ലൊക്കേഷനില്‍ അദ്ദേഹം ചീത്ത വിളിക്കുന്നത് ഞങ്ങള്‍ കേള്‍ക്കുന്നത്. ആ ദുരനുഭവം വല്ലാതെ തളര്‍ത്തി. അത്തരം അനുഭവങ്ങളാണ് ആളുകളെ നിശബ്ദരാക്കുന്നത്' സുമ പറയുന്നു. കാലം മാറിയപ്പോള്‍ സിനിമ ചെയ്യണമെന്ന് വീണ്ടും ആഗ്രഹമുണ്ടെന്നും സുമ പറഞ്ഞു.

Tags:    

Similar News