'സയണിസ്റ്റുകള്‍ക്ക് സ്വാഗതമില്ല!' വില്ലാ പാര്‍ക്കില്‍ മക്കാബി ടെല്‍ അവീവ് സംഘം കാലുകുത്തുംമുമ്പെ ബര്‍മിംഗ്ഹാമില്‍ പ്രതിഷേധം; ജൂത ആരാധകരെ ലക്ഷ്യമിട്ട് മുഖംമൂടി സംഘം; തെരുവുകളില്‍ ആക്രമണത്തിന് സാധ്യത; ആസ്റ്റണ്‍ വില്ല-മക്കാബി ടെല്‍ അവീവ് മത്സരത്തിന് കനത്ത സുരക്ഷ

Update: 2025-11-06 16:08 GMT

ബിര്‍മിങ്ങാം: ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ലാ പാര്‍ക്കില്‍ നടക്കുന്ന യൂറോപ്പ ലീഗ് മത്സരത്തില്‍ ഇസ്രായേലി ക്ലബായ മക്കാബി ടെല്‍ അവീവ് പങ്കെടുക്കാനിരിക്കെ ബര്‍മിംഗ്ഹാമില്‍ പ്രതിഷേധം കടുക്കുന്നു. 'സയണിസ്റ്റുകള്‍ക്ക് സ്വാഗതമില്ല' എന്നെഴുതിയ ബോര്‍ഡുകളുമായി മുഖംമൂടിയ മുസ്ലിം സംഘം ബര്‍മിംഗ്ഹാമില്‍ പ്രതിഷേധിച്ചു. തെരുവുകളില്‍ അക്രമം ഉണ്ടാകുമെന്നും ജൂത ആരാധകരെ ലക്ഷ്യം വെച്ചേക്കുമെന്നുമുള്ള ആശങ്കകള്‍ക്കിടെയാണ് പ്രതിഷേധം കടുക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ 700-ല്‍ അധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സമീപത്തുള്ള ചില വിദ്യാലയങ്ങള്‍ നേരത്തെ അടച്ചിടും. വില്ലാ പാര്‍ക്കിന് ചുറ്റും നോ-ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടി കാട്ടിയാണ് മെക്കാബി ആരാധകരെ വിലക്കിയിരുന്നു. ആസ്റ്റണ്‍ വില്ല തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്ഡിലിലൂടെ വിവരം പുറത്ത് വിട്ടിരുന്നു. സ്റ്റേഡിയത്തിന് പുറത്തുള്ള പൊതുജനങ്ങളുടെ സുരക്ഷാ, രാത്രി കാലത്ത് നടക്കാന്‍ സാധ്യതയുള്ള പ്രതിഷേധ പ്രകടനങ്ങളെ കൈകാര്യം ചെയ്യല്‍ എന്നിങ്ങനെയുള്ള ആശങ്കകളാണ് പോലീസ് വൃത്തങ്ങള്‍ പുറത്തു വിട്ടത്. മെക്കാബി ടെല്‍ അവീവുമായി വില്ല അധികൃതര്‍ ആശയ വിനിമയം നടത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ അയാക്സുമായി ആംസ്റ്റര്‍ഡാമില്‍ നടന്ന മത്സരത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു.

സന്ദര്‍ശക ടീമിന്റെ ഔദ്യോഗിക ആരാധകര്‍ ഉണ്ടാകില്ലെങ്കിലും, ഇത്രയധികം പൊലീസുകാരെ വിന്യസിക്കുന്നത് അസാധാരണമായ കാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ മത്സരങ്ങളില്‍ ഫൈനല്‍ റൗണ്ടിലെത്തിയ ഏക ഇസ്രായേലി ടീമാണ് മക്കാബി ടെല്‍ അവീവ്. വെസ്റ്റ് മിഡ്ലാന്റ്‌സ് പൊലീസ് കഴിഞ്ഞ മാസം മത്സരത്തെ 'ഉയര്‍ന്ന അപകടസാധ്യത'യുള്ളതായി വിലയിരുത്തിയതിനെ തുടര്‍ന്ന് ബര്‍മിംഗ്ഹാം സേഫ്റ്റി അഡൈ്വസറി ഗ്രൂപ്പ്, മക്കാബി ടെല്‍ അവീവ് ആരാധകരെ മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു.

ഈ തീരുമാനം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങി. ഇത് തെറ്റായ തീരുമാനമാണെന്നും ജൂതവിദ്വേഷത്തിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മത്സരം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക കാരണം ടിക്കറ്റുകള്‍ നിരസിക്കുമെന്നും മക്കാബി ടീം അറിയിച്ചിരുന്നു. എന്നിരുന്നാലും, ഈ മത്സരം നടത്തരുതെന്നും യൂഎഫ്എ, ഫിഫ എന്നിവയില്‍ നിന്ന് ഇസ്രായേലി ടീമുകളെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ ക്യാമ്പെയ്ന്‍ തുടരുകയാണ്.

Similar News