വാഹനത്തില്‍ ഏതോ അജ്ഞാത വസ്തു ഇടിച്ചു; ബഹിരാകാശത്ത് കുടുങ്ങിപ്പോയ മൂന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികളെ രക്ഷിക്കാന്‍ ഇലോണ്‍ മസ്‌ക്കിനോട് സഹായം തേടി അധികൃതര്‍

Update: 2025-11-07 04:58 GMT

ബഹിരാകാശത്ത് കുടുങ്ങിപ്പോയ മൂന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികളെ രക്ഷിക്കാന്‍ ഇലോണ്‍ മസ്‌ക്കിനോട് സഹായം തേടി അധികൃതര്‍. ഇവരുടെ വാഹനത്തില്‍ ഏതോ അജ്ഞാത വസ്തു ഇടിച്ചതിനെ തുടര്‍ന്നാണ് അവരുടെ യാത്ര മുടങ്ങിയത്. സീനിയര്‍ കേണല്‍ ചെന്‍ ഡോങ്ങും ക്രൂ അംഗങ്ങളായ കേണല്‍ ചെന്‍ സോങ്‌റുയിയും കേണല്‍ വാങ് ജിയും ഏപ്രിലിലാണ് ചൈനയിലെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിലേക്ക് പോയത്.

ഈ മാസം 5 ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ഭ്രമണപഥത്തില്‍ ഡോക്ക് ചെയ്തിരിക്കുമ്പോള്‍ അവരുടെ ബഹിരാകാശ പേടകത്തിന് കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്ന് ഈ ആഴ്ച ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ബഹാരാകാശ പേടകത്തില്‍ എന്താണ് പതിച്ചതെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പില്ല. എന്നാല്‍ നേരത്തേ ഇവിടെ നിക്ഷേപിക്കപ്പെട്ട ബഹിരാകാശ അവശിഷ്ടങ്ങളായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയ നാസയുടെ രണ്ട് ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ അവസരത്തില്‍ പലരും സമൂഹമാധ്യമങ്ങളില്‍ പങ്ക് വെയ്ക്കുന്നത്.

അന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ബഹുമതി മസ്‌കിന്റെ സ്‌പേസ് എക്‌സിനായിരുന്നു. ഇപ്പോള്‍ പലരും വിശ്വസിക്കുന്നത് സ്പേസ് എക്സിന് ചൈനീസ് ബഹിരാകാശ സഞ്ചാരികളേയും രക്ഷിക്കാന്‍ കഴിയുമെന്നാണ്. ഒരു ഉപഭോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് നിങ്ങള്‍ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുമ്പോള്‍, നിങ്ങള്‍ ആരെ വിളിക്കും എലോണ്‍ മസ്‌കിനെയും സ്‌പേസ് എക്‌സിനെയും മാത്രം എന്നാണ്. കേടായ ബഹിരാകാശ പേടകം തിരികെ കൊണ്ടുവരുന്നത് വളരെ അപകടകരമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്്. ഭൂമിയില്‍ നിന്ന് അവരെ മടക്കി കൊണ്ടു വരുന്നതിനായി ഒരു വാഹനം അയയ്ക്കുന്ന കാര്യവും പരിഗണിക്കാം എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ചൈനയുടെ 15-ാമത്തെ ബഹിരാകാശ ദൗത്യ സംഘമാണ് കുടുങ്ങിയിരിക്കുന്നത്. സ്വന്തം ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങില്‍ താമസിച്ച് ഗവേഷണം നടത്തുന്ന ഒമ്പതാമത്തെ സംഘവുമാണിത്. ബഹിരാകാശ ദൗത്യങ്ങളില്‍ അമേരിക്ക ചൈനയുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ ചൈന ബഹിരാകാശത്ത് സ്വന്തമായി ബഹിരാകാശ കേന്ദ്രം സ്ഥാപിച്ചത്. 2021 ലാണ് ടിയാന്‍ഗോങ് വിക്ഷേപിച്ചത്. ഒരേസമയം മൂന്ന് ബഹിരാകാശയാത്രികരെ ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത് ചൈനയുടെ സ്റ്റേഷന്‍ സ്‌പേസ് എക്‌സിന്റെ കാപ്സ്യൂളുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ്.

Similar News