പാട്ടിലെ 'പലനിറമെങ്കിലും ഒറ്റമനസ്സായ് വിടര്‍ന്നിടുന്നു മുകുളങ്ങള്‍ ' എന്ന അവസാന വരി രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ കരുത്തും ലയവും വിളിച്ചറിയിക്കുന്നതെന്ന് പ്രിന്‍സിപ്പള്‍; എളമക്കര സരസ്വതി വിദ്യാലയത്തിലെ അസംബ്ലി ഗീതം വീണ്ടും റെയില്‍വേ പങ്കുവച്ചു; 'പരമപവിത്രമതാമീ മണ്ണില്‍ ഭാരതാംബിയെ പൂജിക്കാന്‍': ഗണഗീത വിവാദം തുടരും

Update: 2025-11-09 02:15 GMT

കൊച്ചി: ആക്ഷേപങ്ങളെ തുടര്‍ന്ന് എക്സില്‍നിന്നും ഒഴിവാക്കിയ കുട്ടികളുടെ ഗണഗീത വീഡിയോ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയില്‍വേ നല്‍കുന്നത് വിവാദങ്ങള്‍ക്ക് പുതിയ തലം. സ്‌കൂള്‍ അധികൃതരുടെ വിശദീകരണം തേടിയാണ് വീണ്ടും വീഡിയോ പങ്കുവയ്ക്കുന്നത്. ഗണഗീതത്തിന് അപ്പുറം ദേശഭക്തിഗാനമാണ് ആ ഗീതം എന്നത് റെയില്‍വേയും അംഗീകരിക്കുന്നു. 'പരമപവിത്രമതാമീ മണ്ണില്‍ ഭാരതാംബിയെ പൂജിക്കാന്‍' എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയോടുകൂടിയാണ് പോസ്റ്റ് ചെയ്തത്. എളമക്കര സരസ്വതി വിദ്യാലയയിലെ കുട്ടികള്‍ സ്‌കൂളിലെ പാട്ടുപാടി എന്ന അടിക്കുറിപ്പോടുകൂടിയാണ് പോസ്റ്റ്. ഈ വിഷയം സിപിഎം അടക്കമുള്ളവര്‍ ഇനിയും റെയില്‍വേയ്‌ക്കെതിരെ പ്രചരണമാക്കി മാറ്റും.

ആദ്യം പാട്ട് ഒഴിവാക്കിയ റെയില്‍വേ, സ്‌കൂള്‍ അധികൃതരോട് വിശദാംശങ്ങള്‍ തേടി. സ്‌കൂളില്‍ എല്ലാ ദിവസവും അസംബ്ലിയില്‍ പാടുന്ന ദേശഭക്തിഗാനം ആണെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചതോടുകൂടിയാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. എക്സില്‍ വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തതിന് റെയില്‍വേയോട് എളമക്കര സരസ്വതീവിദ്യാനികേതനിലെ പ്രിന്‍സിപ്പല്‍ നന്ദി അറിയിച്ചു. 'വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിന് റെയില്‍വേ മന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി. പാട്ടിലെ 'പലനിറമെങ്കിലും ഒറ്റമനസ്സായ് വിടര്‍ന്നിടുന്നു മുകുളങ്ങള്‍ ' എന്ന അവസാന വരി രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ കരുത്തും ലയവും വിളിച്ചറിയിക്കുന്നതാണ് '-ഇതാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയാത്രയില്‍ സ്‌കൂള്‍കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത് വിവാദമായിരുന്നു. ദേശഭക്തിഗാനമെന്ന നിലയില്‍ ഇതിന്റെ വീഡിയോ ദക്ഷിണറെയില്‍വേ എക്‌സിലും ഫെയ്സ്ബുക്കിലും പങ്കിട്ടതോടെ വാര്‍ത്തയായി. വ്യാപകപ്രതിഷേധമുയര്‍ന്നതോടെ വീഡിയോ സാമൂഹികമാധ്യമത്തില്‍നിന്ന് റെയില്‍വേ ഒഴിവാക്കി. സംഭവത്തില്‍ പല കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതിന് ശേഷമാണ് വീണ്ടും ഗണ ഗീതം റെയില്‍വേ വിശദീകരണത്തോടെ പങ്കുവയ്ക്കുന്നത്. എറണാകുളം ബംഗളൂരു വന്ദേഭാരത് സര്‍വീസിന്റെ ഉദ്ഘാടനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാണെന്ന് സിപിഎം ലോക്സഭ കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ദക്ഷിണ റെയില്‍വേ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ ഇത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ ആശയത്തിന് കുട പിടിക്കുന്നതിന് തുല്യമാണ്. ബഹുസ്വരതയുടെ പലവര്‍ണങ്ങളില്‍ തിളങ്ങുന്ന ഇന്ത്യയെ കാവി പൂശാന്‍ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന ആര്‍എസ്എസിന്റെ പുതിയ അടവുകളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ബെംഗളൂരു വന്ദേഭാരതിന്റെ കന്നിയാത്രയില്‍ ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടി മതേതരത്വം തകര്‍ത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. കുട്ടികളെക്കൊണ്ട് ചടങ്ങില്‍ ഈ ഗാനം പാടിച്ച ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും പിണറായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ ഗീതം അങ്ങേയറ്റും രാജ്യസ്‌നേഹമുണ്ടാക്കുന്നതാണെന്നും ഇതില്‍ രാജ്യത്തിന്റെ ഐക്യത്തെയോ മതേരത്വത്തെയോ നശിപ്പിക്കുന്ന യാതൊന്നും ഇതില്‍ ഇല്ലെന്നും ഗണഗീതം പാടിയ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വിശദീകരിച്ചിരുന്നു. അതിനിടെ

അഭ്യര്‍ഥിച്ച് ഒരു മാസത്തിനുള്ളില്‍ വന്ദേഭാരത് ട്രെയിന്‍ യാഥാര്‍ഥ്യമാക്കിയ നടപടി ബിജെപിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടിനാണ് റെയില്‍വേ മന്ത്രിയോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അത് ഉറപ്പു നല്‍കി ഒരു മാസത്തിനു ശേഷം ട്രെയിന്‍ യാഥാര്‍ഥ്യമായെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചത് പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. സംഭവത്തില്‍ റെയില്‍വേ മന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. റെയില്‍വേയെ രാഷ്ട്രീയ ആശയ പ്രദര്‍ശനത്തിന്റെ വേദിയാക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്‍കിയ കത്തില്‍ വേണുഗോപാല്‍ പറഞ്ഞു.

Tags:    

Similar News