സസ്‌പെന്‍ഷനിലുള്ള ആള്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കരുത് എന്നാണ് നേതാക്കള്‍ പറഞ്ഞത്; താന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിക്കാന്‍ കഷ്ടപ്പെട്ടവര്‍ക്കായാണ് വോട്ട് തേടി വീടു കയറുന്നത്; അവരുടെ ആവശ്യം നിറവേറ്റേണ്ട ബാധ്യത രാഷ്ട്രീയമായി ഉണ്ടെന്ന് മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസില്‍ രാഹുല്‍ ചര്‍ച്ച തുടരുമ്പോള്‍

Update: 2025-11-26 06:38 GMT

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരനെ തള്ളി മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ രംഗത്ത് എത്തിയത് ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം സജീവമാണെന്നതിന് തെളിവാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണെന്നും നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കുമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

പുറത്തുവന്ന ശബ്ദരേഖയില്‍ സത്യമില്ലെന്നും രാഹുലിനെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണതെന്നുമാണ് സുധാകരന്‍ ഇന്നലെ പ്രതികരിച്ചത്. കോണ്‍ഗ്രസ് അവിശ്വസിക്കാത്തതിനാല്‍ രാഹുല്‍ സജീവമായി രംഗത്തിറങ്ങണം. ആര് എതിര്‍ത്താലും പ്രശ്‌നമല്ല. രാഹുലുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ തെറ്റുകാരനല്ലെന്ന് ബോധ്യമായി. രാഹുലുമായി വേദി പങ്കിടുമെന്നും സുധാകരന്‍ പറഞ്ഞു. പുതിയ ശബ്ദരേഖ വന്നതോടെ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുപ്പ് പരിപാടികളില്‍പോലും പങ്കെടുപ്പിക്കരുതെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലക്കാട്ട് വോട്ട് ചോദിക്കുന്നതില്‍ അടക്കം മാങ്കൂട്ടം സജീവമാണ്. പ്രാദേശിക നേതാക്കള്‍ സന്തോഷത്തോടെ മാങ്കൂട്ടത്തിലിനെ സ്വാഗതം ചെയ്യുകയാണ്. ശബ്ദരേഖകളില്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും.

കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ താന്‍ അനുസരിക്കുന്നുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതികരിച്ചിട്ടുണ്ട്. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍ എന്നിവരെല്ലാം തന്റെ നേതാക്കളാണ്. അവര്‍ പറയുന്നത് അനുസരിക്കുന്നുണ്ട്. സസ്‌പെന്‍ഷനിലുള്ള ആള്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കരുത് എന്നാണ് നേതാക്കള്‍ പറഞ്ഞത്. താന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നില്ല. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിക്കാന്‍ കഷ്ടപ്പെട്ടവര്‍ക്കായാണ് വോട്ട് തേടി വീടു കയറുന്നത്. അവരുടെ ആവശ്യം നിറവേറ്റേണ്ട ബാധ്യത രാഷ്ട്രീയമായി ഉണ്ട്. പദവിക്കുവേണ്ടി വീടു കയറി തുടങ്ങിയ ആളല്ല. വോട്ടില്ലാത്ത കാലത്ത് പാര്‍ട്ടിയുടെ പ്രചാരണത്തിനായി വീടു കയറിയ ആളാണ്. ആ ശീലം രണ്ടു കാലും കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം തുടരും. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും അത് തുടരും. സസ്‌പെന്‍ഷന്‍ കാലത്ത് പാലിക്കേണ്ട അച്ചടക്കം പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും രാഹുല്‍ പറഞ്ഞു.

കെ മുരളീധരന്റെ അഭിപ്രായ പ്രകടനത്തിന് ശേഷമായിരുന്നു മാങ്കൂട്ടത്തിലിന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവില്‍ ചാനലിലെ ശബ്ദം മാത്രമേയുള്ളൂ. പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കും. ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കും. കെ സുധാരകന്റെ അനുകൂല പരാമര്‍ശത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരന്‍ പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രികള്‍ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും തന്ത്രിമാരെ ചാരി യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരനുഭവമുണ്ടായെന്ന യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും പിന്നാലെ പുറത്തുവന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിലും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചിരുന്നു. എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായം ഉയര്‍ന്നെങ്കിലും തല്‍ക്കാലം രാജിയില്ലാതെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Similar News