ചുവന്ന മണ്ണിനൊപ്പം അഷ്ടമുടി കായലിലെ മണ്ണും; ചുവന്ന മണ്ണില്ലാത്തതു കൊണ്ട് എക്കല്‍ മണ്ണ്! മേല്‍പ്പാലം വേണ്ടിടത്ത് തട്ടിപ്പ് സംവിധാനം; കൂരിയാട് ദുരന്തവും പാഠമായില്ല; കൊട്ടിയത്ത് ഭാഗ്യത്തിന് ഒഴിവായത് ഭാഗ്യത്തിന്; ശിവാലായ കണ്‍സ്ട്രക്ഷന്‍ പ്രതിക്കൂട്ടില്‍; ദേശീയ പാതയില്‍ 'മരണം' ഒളിച്ചിരിക്കുമ്പോള്‍

Update: 2025-12-06 01:52 GMT

തിരുവനന്തപുരം: കൊട്ടിയത്തും ഒഴിവായത് വന്‍ ദുരന്തം. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനു സമാനമായ അപകടമാണ് കൊട്ടിയം മൈലക്കാടും ഉണ്ടായത്. കുരിയാട്ടെ അപകടം അറിഞ്ഞതോടെ മൈലക്കാടും നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ മേഖലയും വയലായിരുന്നു. പാടത്ത് മണ്ണിട്ട് പൊക്കുമ്പോഴുള്ള പ്രശ്‌നം ഉയര്‍ത്തി കാട്ടി. ചുവന്ന മണ്ണിനൊപ്പം അഷ്ടമുടി കായലിലെ മണ്ണും ഉപയോഗിച്ചു. ചുവന്ന മണ്ണില്ലാത്തതു കൊണ്ടാണ് എക്കല്‍ മണ്ണ് ഇട്ട് റോഡുണ്ടാക്കുന്നത്. ഇത് അടിത്തറ ബലപ്പെടുത്തലാകില്ല. വയലിനു കുറുകേയാണ് ഈ ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. താഴെ ഇളകിയ മണ്ണും ചെളിയുമാണ്. ഇവിടെ മണ്ണിട്ട് ഉയര്‍ത്തിയാണ് പുതിയ പാത നിര്‍മിക്കുന്നത്. സര്‍വീസ് റോഡുകള്‍ താഴെക്കൂടിയാണ്. ഈ സര്‍വ്വീസ് റോഡാണ് ഇടിഞ്ഞു താണത്. നിര്‍മാണവേളയില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ കര്‍ശന നിബന്ധനകളാണ് ദേശീയ ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മിക്കയിടത്തും ഇവ പാലിക്കുന്നില്ല. കൊട്ടിയം മൈലക്കാട് നിര്‍മാണത്തിലുള്ള ദേശീയപാത തകര്‍ന്ന സംഭവത്തില്‍ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. 30 കുട്ടികളുമായി വരികയായിരുന്ന സ്‌കൂള്‍ ബസും കാറുകളുള്‍പ്പെടെ വാഹനങ്ങളും കടന്നുപോകവേ ആയിരുന്നു അപകടം. തകര്‍ന്ന പാര്‍ശ്വഭിത്തി സര്‍വീസ് റോഡിലേക്ക് വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

ഉയരപ്പാത 30 ഡിഗ്രിയോളം ഉള്ളിലേക്ക് ചരിഞ്ഞു. രണ്ടടി വരെ വീതിയിലാണ് വിള്ളലുകള്‍. സര്‍വീസ് റോഡിനും ഓടയ്ക്കും ഇടയിലും വിള്ളലുണ്ടായി. ശിവാലയ കണ്‍സ്ട്രക്ഷന്‍സിനാണ് റീച്ചിന്റെ നിര്‍മാണക്കരാര്‍. അപകടമുണ്ടായ ദേശീയപാതയുടെ സമീപം വയലാണ്. അടിഭാഗത്തെ മണ്ണ് വയലിലേക്കു നീങ്ങിയതാകാം തകര്‍ച്ചയുടെ കാരണമെന്നു കരുതുന്നു.വിശദീകരണം തേടി സംഭവത്തില്‍ ദേശീയപാത അതോറിറ്റി കരാര്‍ കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്. കലക്ടര്‍ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തകര്‍ന്ന സ്ഥലം എത്രയും വേഗം പുനര്‍നിര്‍മിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു.

കൂരിയാട് സംഭവിച്ചതുപോലെ മുകളിലത്തെ ഭാരം താങ്ങാനാകാതെ മണ്ണ് ഇടിഞ്ഞുതാഴുകയും സര്‍വീസ് റോഡിനെ വശത്തേക്കു തള്ളിമാറ്റുകയുമായിരുന്നു. റോഡിന് ഇരുവശവും വെള്ളക്കെട്ടും വയലുമാണ്. ഇതിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്ന കലുങ്കുമുണ്ട്. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡപ്രകാരം ഇത്തരം സ്ഥലങ്ങളില്‍ ഉയരപ്പാതയാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, 2018-ല്‍ തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മിക്കാനാണ് കരാര്‍ കമ്പനി തയ്യാറായത്. കമ്പനി തയ്യാറാക്കുന്ന രൂപരേഖ ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയായിരുന്നു. ഇവിടെ ഇനി ഉയരപ്പാത നിര്‍മ്മിക്കേണ്ടി വരും. തൂണില്‍ ഉയരപ്പാത നിര്‍മിക്കണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരും. ചെലവും കൂടും. ഇതൊഴിവാക്കാനാണ് മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മിക്കുന്നത്. ഉറപ്പുള്ള മണ്ണ് അല്ലെങ്കില്‍ അപകടസാധ്യതയുണ്ട്. കൂരിയാട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷാപരിശോധന നടത്തിയിരുന്നു. നിലവില്‍ അപകടം സംഭവിച്ച പ്രദേശത്ത് അന്ന് നിര്‍മാണം ഇത്രയും പുരോഗമിച്ചിരുന്നില്ല. അപകടസാധ്യത കണ്ടെത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.

പാര്‍ശ്വഭിത്തിയുടെ സ്ലാബുകള്‍ പൊട്ടിമാറുന്ന ശബ്ദം കേട്ടാണ് സ്‌കൂള്‍ ബസ് നിര്‍ത്തിയത്. നിര്‍ത്തിയതും പാര്‍ശ്വഭിത്തി റോഡിലേക്ക് ഇടിഞ്ഞു. മുന്നില്‍ പോയിരുന്ന ഓട്ടോ വിള്ളലില്‍ പെടാതെ തലനാരിഴക്ക് അപ്പുറമെത്തി. അപകടം നടന്നയുടന്‍ സ്‌കൂള്‍ ബസില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്തിറക്കി അടുത്തുള്ള വീട്ടിലേക്കു മാറ്റി. റോഡിലെ വിള്ളലുകളില്‍ കുടുങ്ങിയ കാറുകളിലെ യാത്രക്കാരും പുറത്തുകടന്നു. എന്നാല്‍, വാഹനങ്ങള്‍ പുറത്തേക്ക് മാറ്റാന്‍ കഴിയാത്ത നിലയിലായിരുന്നു. പലയിടത്തും അഞ്ചും ആറും അടി താഴ്ചയുള്ള വിള്ളലുകളാണുണ്ടായത്. അപകടത്തിനു ശേഷവും പലയിടത്തും പുതിയ വിള്ളലുകളുണ്ടായി. സര്‍വീസ് റോഡും കഴിഞ്ഞ് പുറത്തേക്കു 30 മീറ്റര്‍ വരെ വിള്ളലുണ്ടായി. ഇവിടെയുണ്ടായിരുന്ന തോടിനു മുകളിലൂടെ കലുങ്ക് നിര്‍മിച്ചാണ് റോഡ് നിര്‍മാണം. റോഡ് തകര്‍ന്നതോടെ തോടും തകര്‍ന്നു. വെള്ളം എതിര്‍വശത്തേക്ക് ഒഴുകാനും തുടങ്ങി. തോടിന്റെ സ്ലാബുകളാണോ ആദ്യം തകര്‍ന്നതെന്ന് സംശയിക്കുന്നുണ്ട്. 75 മീറ്ററോളം നീളത്തില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. ആര്‍ഇ വാള്‍ (റിഇന്‍ഫോഴ്‌സ്ഡ് എര്‍ത് വാള്‍) ഉപയോഗിച്ച് മണ്ണിട്ടുയര്‍ത്തി നിര്‍മിക്കുന്ന റോഡാണ് തകര്‍ന്നത്. ഈ ഭിത്തിയാണ് സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നത്.

മണ്ണിടിച്ചില്‍ തടയാന്‍ ടോപ്പോഗ്രഫിക്കല്‍ സര്‍വേ നിര്‍ബന്ധമാണ്. വിവിധ തരത്തിലെ മണ്ണിന്റെ ഘടനാപരിശോധന നടത്തുകയും മണ്ണൊലിപ്പ് തടയാനുള്ള നിബന്ധനകള്‍ പാലിക്കുകയും വേണം. നിര്‍മാണം നടക്കുന്ന സ്ഥലത്തിന്റെ 300 മീറ്റര്‍ പരിധിയില്‍ ലൈഡാര്‍ ഡ്രോണ്‍ സര്‍വേ നടത്തുകയും മണ്ണിടിച്ചില്‍ സാധ്യത പരിശോധിക്കുകയും വേണം. ഇതൊന്നും നടന്നിട്ടില്ലെന്നതാണ് വസ്തുത.. റീ എന്‍ഫോഴ്‌സ്ഡ് എര്‍ത്ത് വാള്‍ തകര്‍ന്ന് സര്‍വീസ് റോഡ് 200 മീറ്ററോളം പൊട്ടിപ്പിളര്‍ന്നു. കാവനാട് കടമ്പാട്ടുകോണം റീച്ചില്‍ വെള്ളി വൈകിട്ട് 3.30നാണ് അപകടം. അപകടം നടക്കുന്‌പോള്‍ സര്‍വീസ് റോഡിലൂടെ സ്വകാര്യ സ്‌കൂള്‍ ബസും മൂന്നുകാറും കടന്നുപോകുന്നുണ്ടായിരുന്നു. സര്‍വീസ് റോഡിലുണ്ടായ വലിയ വിള്ളലില്‍ വാഹനങ്ങള്‍ കുടുങ്ങി. സ്‌കൂള്‍ ബസില്‍ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാര്‍ഥികളെ മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് റോഡും തൊട്ടുചേര്‍ന്നുള്ള ഉയരപ്പാതയുടെ റീ ഇന്‍ഫോഴ്‌സ്ഡ് വാളുമാണ് തകര്‍ന്നത്.

Tags:    

Similar News